വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാ സ്പീക്കറും ഗവര്‍ണറും മുൻ മന്ത്രിയുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു. 95 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അവശതകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

News Middle Advt Banner

മൂന്നു തവണ സംസ്ഥാന മന്ത്രിസഭയിലും രണ്ടുതവണ ലോക്സഭയിലും മൂന്നുതവണ ഗവര്‍ണര്‍പദവിയിലും ഇരുന്നു. അഞ്ചുതവണ നിയമസഭാംഗമായിരുന്നു. രണ്ടുതവണയായി ഏറ്റവുമധികം കാലം നിയസഭാ സ്പീക്കര്‍ സ്ഥാനം വഹിച്ച റെക്കോര്‍ഡ് വക്കം പുരുഷോത്തമന്റെ പേരിലാണ്.

2006ല്‍ ആദ്യ ഉമ്മൻചാണ്ടി മന്ത്രിസഭയില്‍ ധന, എക്സൈസ്, ലോട്ടറി വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു. മുഖ്യമന്ത്രിയാകാതെ ക്ലിഫ് ഹൗസില്‍ താമസിച്ച ആദ്യത്തെയാളും വക്കമാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ഉമ്മന്‍ചാണ്ടി വീണുപരിക്കേറ്റ് ചികില്‍സയിലായിരുന്നപ്പോള്‍ വക്കത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതല. 1994ല്‍ ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്റ്റ്നന്റ് ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്ത അദ്ദേഹം 2011ല്‍ മിസോറം ഗവര്‍ണറായി.

തിരുവനന്തപുരം ജില്ലയിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രില്‍ 12 ന് ജനിച്ചു. നിയമബിരുദദാരിയാണ്. എംഎഎല്‍എല്‍ബിയാണ് വിദ്യാഭ്യാസ യോഗ്യത. 1946ല്‍ സ്റ്റുഡൻറ്സ് കോണ്‍ഗ്രസിലൂടെയാണ് പൊതുരംഗ പ്രവേശനം. 1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി. പിന്നീട് തിരുവനന്തപുരം ഡിസിസി പ്രസിഡൻറ്, കെപിസിസിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

1970,1977,1980,1982,2001 വര്‍ഷങ്ങളില്‍ ആറ്റിങ്ങലില്‍ നിന്നുള്ള നിയമസഭാംഗം. 1971-1977, 1980-1981, 2001-2004 കാലത്ത് സംസ്ഥാന മന്ത്രിസഭയില്‍ അംഗം. 1982 മുതല്‍ 84 വരെ നിയമസഭാ സ്പീക്കര്‍. 1984-1989,1989-1991 വര്‍ഷങ്ങളില്‍ ആലപ്പുഴയില്‍ നിന്നുള്ള ലോക്സഭാംഗം. 1993-96 വരെ ആൻഡമാനിന്റെ ലഫ്. ഗവര്‍ണര്‍. 2011-14വരെ മിസോറാം ഗവര്‍ണര്‍. 2014ല്‍ ത്രിപുരയുടെ ഗവര്‍ണറായി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading