ലേഖനം: യേശുക്രിസ്തുവിന്നായി സൂക്ഷിക്കപ്പെട്ട്‌ ഇരിക്കുന്നവരായ വിളിക്കപ്പെട്ടവർ | ജോണ്‍ കെ. പോള്‍

ദൈവത്താൽ സൂക്ഷിക്കപ്പെടുന്നവർ എത്രയോ ഭാഗ്യമേറിയവരാണു.
ഉൽപത്തി 28:15 ൽ ഇങ്ങനെ വായിക്കുന്നു: ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും.

പയർ കൊണ്ടുള്ള പായസവും അപ്പവും കൊടുത്ത്‌ ജേഷ്ടനെ പറ്റിച്ച്‌ ജേഷ്ടാവകാശവും അപഹരിച്ച്‌ ബേഥേലിൽ വന്ന് കിടക്കുകയാണു യാക്കോബ്‌. അവൻ അവിടുത്തെ കല്ലുകളിൽ ഒന്നെടുത്ത്‌ തലയിണയായി വെച്ച്‌ ഉറങ്ങുകയാണു. ദൈവത്താൽ സുക്ഷിക്കപ്പെട്ടവനോട്‌, വാഗ്ദത്തമുള്ളവനോട്‌ ദൈവം സ്വപ്നത്തിലുടെ ഇടപെടുന്നു. ഇതാ ഞാൻ നിന്നോടുകുടെയുണ്ട്‌, നീ പോകുന്നടത്തൊക്കെയും നിന്നെ കാക്കും, ഈ രാജ്യത്തേയ്ക്ക്‌ നിന്നെ മടക്കിവരുത്തും. ഈ ലോകത്തിലുള്ളവർ മൊത്തം എതിരായാലും ദൈവം കൂടെ ‌ ഉണ്ട്‌ എങ്കിൽ, ദൈവം നമ്മെ കാക്കുമെങ്കിൽ നാം പിന്നെ ഭയപ്പെടെണ്ട കാര്യമില്ല. ഇവിടെ വാഗ്ദത്തം യാക്കോബിന്റെമേൽ കിടക്കുകയാണു. വാഗ്ദത്തം ചെയ്തവൻ വിശ്വസ്‌തൻ. ദൈവം വാക്കുമാറാത്താവൻ. ദൈവം മനുഷ്യനെ പോലെ വാക്കു മാറുന്നവനല്ല. വാഗ്‌ദത്തം ഉള്ളവനുവേണ്ടി ദൂതന്മാർ സ്വർഗ്ഗിയ കോവണിയിൽ കൂടി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. ദൈവം യാക്കോബിനോട്‌ കുടെ ഇരുന്നു, അവൻ പോയടത്തൊക്കെയും അവനെ കാത്തു.

ചേട്ടനെ ചതിച്ച്‌ ഒളിച്ചുപോയ ഉപായിയെ അമ്മായിയപ്പൻ കണക്കിനു ചതിച്ചു. പത്ത്‌ പ്രാവശ്യം അവന്റെ പ്രതിഫലം മാറ്റി എന്നാണു വായിക്കുന്നത്‌.

അബ്രാഹാമിനെ ദൈവം കൂടാരത്തിൽ നിന്നു വെളിയിലിറക്കി ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണുവാൻ പറഞ്ഞു. അബ്രാഹാമിനെകൊണ്ട്‌ അത്‌ എണ്ണുവാൻ സാധിച്ചില്ല. അപ്പം ദൈവം പറഞ്ഞു നിന്റെ സന്തതിയെ അതുപോലെ വർദ്ധിപ്പിക്കുമെന്ന്. കടൽക്കരയിലെ മണൽതരികളെ പോലെ നിന്റെ സന്തതിയെ അത്യന്തം വർദ്ധിപ്പിക്കുമെന്ന് പറഞ്ഞു. ദൈവത്തിന്റെ വാക്ക്‌ കേട്ട്‌ എവിടെക്കു പോകുന്നു എന്നറിയാതെ ഇറങ്ങി പുറപ്പെട്ടവനാണു. ദൈവം നേരിട്ട്‌ വാഗ്ദത്തം കൊടുത്തവൻ, ദൈവത്താൽ സൂക്ഷിക്കപ്പെട്ടവൻ. ദൃഷ്ടിവെച്ചു ആലോചന പറയുന്ന ദൈവം. ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും. സങ്കി 32:8. നിന്റെ തലമുറ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും എന്നു ദൈവം അബ്രാഹാമിനോട്‌ അരുളിചെയ്തു. ഇന്നും അബ്രാഹാമിന്റെ മക്കളെ ലോകം പേടിക്കുന്നു. കാര്യം ചെറിയ രാജ്യമൊക്കെയാണെങ്കിലും ദൈവത്തിന്റെ വാഗ്ദത്തം ആ രാജ്യത്തിന്മേലുണ്ട്‌. യാക്കോബിനോട്‌ ദൈവം പറയുന്നു; നിന്നെ ഈ രാജ്യത്തേയ്ക്ക്‌ മടക്കിവരുത്തും.
നിന്നെ തകർക്കുവാനല്ല, മുടിക്കുവാനല്ല, കർത്താവിന്റെ സ്നേഹത്തിലേക്ക്‌ നിന്നെ മടക്കികൊണ്ടുവരുവാൻ ദൈവം ആഗ്രഹിക്കുന്നു. യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയുമില്ല, ഉറങ്ങുകയുമില്ല. സങ്കി 121:4. കാലം അതിന്റെ അന്ത്യത്തിലേക്ക്‌ എത്തിയിരിക്കുന്നു. നമ്മുടെ കർത്താവിന്റെ വരവ്‌ എറ്റവും അടുത്തിരിക്കുന്നു. അതുകൊണ്ട്‌
ഇപ്പോൾ കർത്താവിൽ മരിക്കുന്ന വിശുദ്ധന്മാർ ഭാഗ്യവാന്മാർ. അവർ ദൈവത്തിൽ മറഞ്ഞിരിക്കുന്നു. നമ്മുടെ വേദനകൾ ഒക്കെ മാറുന്ന ഒരു ദിവസമുണ്ട്‌. മലാഖി 3:6 ൽ യഹോവയായ ഞാൻ മാറാത്തവൻ എന്ന് കാണുന്നു.

യാക്കോബിനെ ദൈവം കരുതിയ വിധങ്ങൾ അവർണ്ണനീയമാണു. 20 വർഷം മുൻപ്‌ അപ്പന്റെ അടുത്ത്‌ താൻ ഏശാവ്‌ എന്ന് പേരു പറഞ്ഞ്‌ ജേഷ്ടന്റെ അനുഗ്രഹം തട്ടിയെടുത്ത യാക്കോബ്‌ ഇപ്പോൾ ദൈവത്തിന്റെ ദൂതൻ തുടയുടെ തടം തൊട്ടപ്പോൾ തന്റെ പേരു യാക്കോബ്‌ എന്ന് എറ്റുപറയുന്നു. നി ദൈവത്താൽ സൂക്ഷിക്കപ്പെട്ടവനെങ്കിൽ നിന്നെ എന്നും ഒരു ഉപായി ആയിട്ട്‌ വിടുവാൻ ദൈവം ആഗ്രഹിക്കുന്നില്ല. നിന്റെ പേരു മാറ്റുവാൻ ദൈവം ആഗ്രഹിക്കുന്നു. യാക്കോബിന്റെ പേരു യിസ്രായേൽ എന്നാക്കി ദൈവം മാറ്റുന്നു. നിന്റെ പേരിനി യാക്കോബ്‌ എന്നല്ല യിസ്രായേൽ എന്നാക്കി മാറ്റുന്നു. ദൈവം നീതിമാൻ, വാക്കുമാറാത്തവൻ. പാലും തേനും ഒഴുകുന്ന ദേശം കൊടുക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. 40 വർഷം മരുഭുമിയിൽ ചുറ്റി നടന്നിട്ടും ദൈവം തന്റെ വാഗ്ദത്തം മാറ്റിയില്ല. വിശ്വസ്തയോടെ നിന്നവർ വാഗ്ദത്തദേശത്ത്‌ എത്തിച്ചേർന്നു. കാലം എത്ര കഴിഞ്ഞാലും ദൈവത്തിനു നമ്മോടുളള സ്നേഹം മാറുന്നില്ല. ദൈവം തന്റെ ഭക്തനെ വേർത്തിരിച്ച്‌ സൂക്ഷിക്കുന്നു. ദൈവത്താൽ സൂക്ഷിക്കപ്പെട്ടവർ എത്രയോ അനുഗ്രഹിക്കപ്പെട്ടവരാണു.

ജോൺ കെ. പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.