കവിത: എവിടെ തിരഞ്ഞാലും | രാജൻ പെണ്ണുക്കര

ഒരുചാൺ വയറിനായ്
നെട്ടോട്ടമോടുന്നു മനുജൻ-
തെല്ലുവിശപ്പടക്കുവാനും ദാരിദ്ര്യം…
എവിടെ തിരിഞ്ഞാലുമിന്നു ദാരിദ്ര്യം..

സ്നേഹം കൊടുക്കുവാനുമിന്നു ദാരിദ്ര്യം..
അതിലുപരി….. സ്നേഹം കാണുവാനുമിന്നു ദാരിദ്ര്യം..
ദയയും കരുണയും കാണുവാനില്ലലേശവും
മായം കലർന്നുപോയ് സ്നേഹമെന്ന വാക്കിലും…
തെല്ലതിശയോക്തിയായി പറയുന്നതല്ലഹോ
ആത്മീയതയിലും കാണുന്നു ദാരിദ്ര്യം…..

പാവങ്ങൾ ഇരക്കുന്നു നീതിക്കായ് പലയിടം..
പലവുരിചെന്നിട്ടും ലഭിക്കുന്നില്ല ലേശവും.
മുട്ടുന്നു പലവാതിൽ തുറക്കുന്നില്ലതാനും
ആട്ടിപായിക്കുന്നു പാവം ദാരിദ്രരാം മനുജരെ..

സത്യം വാങ്ങുവാനാളില്ല ഭൂമിയിൽ
സത്യം ചൊല്ലുവോരെ കാണുവാനും ദാരിദ്ര്യം..
സത്യം പറഞ്ഞാലോ സദാ വെറുത്തിടും..
എവിടെ തിരഞ്ഞാലും കാണാനില്ല ലേശവും…
അസത്യത്തിനോ ഇന്നേറുന്നു വൻ പ്രീയം
അസത്യമോ ഇന്ന് യഥേഷ്ടം ലഭിച്ചിടും…
കള്ളപ്പണത്തിനും കള്ളത്തരത്തിനും
കള്ളത്തുലാസ്സിനും… ഇല്ലൊട്ടുമേ ദാരിദ്ര്യം..
അനീതിയും അന്യായവും ലഭ്യമേ സുലഭം..

സുലഭമായി ലഭിച്ചിടും വ്യാധിയിൻ വ്യഥയിന്ന്
ഒന്നു കറങ്ങി വന്നെന്നാൽ അറിയാതെ വന്നിടും
രോഗത്തിൻ ലക്ഷണങ്ങൾ..
നീറി നീറി കഴിഞ്ഞിടാം വാരങ്ങളേറേയും
ഒട്ടുമേ ഇല്ലല്ലോ മരണഭീതിയിൻ ദാരിദ്ര്യം..

ദൈവത്തെ ഭയക്കുന്ന മനുജനെ
കാണുവാനിന്നു ദാരിദ്ര്യം..
ആരോരുമൊന്നും കാണുന്നില്ലെന്നോർത്തവർ
ചെയ്യുന്നു പലതുമിന്നിരുളിന്റെ മറവിൽ…..
എവിടെ തിരഞ്ഞാലും ദാരിദ്ര്യം..
തെല്ലതിശയോക്തിയായി പറയുന്നതല്ലഹോ
മാനവരാശിയിൽ കാണുന്നു മഹാദാരിദ്ര്യം…..

രാജൻ പെണ്ണുക്കര

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading