ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം മാറ്റി

തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍ഷിപ് അനുപാതം മാറ്റി സർക്കാർ. ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ് അനുപാതം പുനഃക്രമീകരിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് 80:20 അനുപാതം റദ്ദാക്കിയിരുന്നു.
ഹൈക്കോടതി വിധി അനുസരിച്ച് 2011ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും. ക്രിസ്ത്യന്‍ 18.38%, മുസ്‌ലിം 26.56%, ബുദ്ധര്‍ 0.01%, ജൈന്‍ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.
ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെൻസസ് റിപ്പോർട്ട് അനുസരിച്ച് തുല്യപരിഗണനയോടെ വിതരണം ചെയ്യാൻ ഹൈക്കോടതി മേയ് 28ന് നിർദേശിച്ചിരുന്നു. സ്കോളർഷിപ് വിതരണത്തിൽ നിലവിലെ അനുപാതമായ 80:20 നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി. പാലക്കാട് സ്വദേശി ഹർജി നൽകിയത്. വിധിക്കെതിരെ വിവിധ മുസ്‌ലിം സംഘടനകളും രംഗത്തുവന്നിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.