സാമൂഹിക മാറ്റത്തിനു ആഹാനം നല്കിയ മാനവികതയുടെ പ്രചാരകനായിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം: മിസോറാം ഗവര്‍ണ്ണര്‍

തിരുവല്ല: സ്ഥിരം വഴികളില്‍ നിന്നുമാറി നടക്കുകയും സാമൂഹിക മാറ്റത്തിനു ആഹ്വാനം നല്കുകയും ചെയ്ത മാനവികതയുടെ പ്രചാരകനായിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലിത്ത എന്ന് മിസോറാം ഗവര്‍ണ്ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍പിള്ള പ്രസ്താവിച്ചു.
മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ആഭിമുഖ്യത്തില്‍ തിരുവല്ലയില്‍ നടന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലിത്ത അനുശോചന സമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ക്രിയാത്മക ന്യൂനപക്ഷത്തിന്‍റെ നായകനായിരുന്നു തിരുമേനി. സ്ഥിതപ്രജ്ഞനായ കര്‍മ്മയോഗിയായിരുന്നു; നന്മയുടെ പ്രകാശമായിരുന്നു വലിയ മെത്രാപ്പോലിത്ത എന്ന് ഗവര്‍ണ്ണര്‍ തുടര്‍ന്നു പറഞ്ഞു.
സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ അധ്യക്ഷത വഹിച്ചു. സഭയുടെ സ്ഥാപനാത്മക വളര്‍ച്ചയേക്കാളും ഭരണപരമായ സങ്കീര്‍ണ്ണതകളെക്കാളുമുപരി മനുഷ്യന്‍റെ ജീവല്‍ പ്രശ്നങ്ങളിലായിരുന്നു ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത ശ്രദ്ധ വച്ചിരുന്നത് എന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ പറഞ്ഞു.
മനുഷ്യവംശത്തിന്‍റെ കൂട്ടായ്മയ്ക്കു വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത എന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, ഡോ. യുയാക്കിം മാര്‍ കൂറിലോസ്, ആന്‍റോ ആന്‍റണി എം. പി., രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ.കുര്യന്‍, മാത്യു ടി.തോമസ് എം. എല്‍. എ, തോമസ് കെ. തോമസ് എം. എല്‍. എ, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്താ, ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലിത്താ, ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, തോമസ് മാര്‍ തിമൊഥെയോസ്, ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, സഭാ സെക്രട്ടറി റവ. കെ. ജി. ജോസഫ്, വൈദിക ട്രസ്റ്റി റവ. തോമസ് സി. അലക്സാണ്ടര്‍, അത്മായ ട്രസ്റ്റി പി.പി.അച്ചന്‍കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading