ലേഖനം: പ്രതിസന്ധിയിൽ തളരാതെ | ജിബിൻ ജെ. എസ് നാലാഞ്ചിറ

ഇന്നത്തെ ഈ ആധുനിക ലോകത്ത് മനുഷ്യർ സമാധാനത്തെക്കാൾ കൂടുതൽ നേരിടുന്നത് അസമാധാനമാണ്. ഓരോ ദിവസവും ഒന്നിന് മീതെ ഒന്നൊന്നായി പ്രയാസങ്ങളും വിഷമങ്ങളും ജീവിതത്തിൽ വർധിച്ചു കൊണ്ടിരിക്കുന്നു. പലരും സഹിക്കാനാകാതെ ആത്മഹത്യ എന്ന ഒളിച്ചോട്ടത്തിലൂടെ എന്നന്നേക്കുമായി ജീവിതം അവസാനിപ്പിക്കുന്നു. പക്ഷെ ഈ പ്രതിസന്ധി ഘട്ടങ്ങൾ ജീവിതത്തിന്റെ അവസാനം വരെ നമ്മുടെ കൂടെ ഉണ്ടാവില്ല എന്ന കാര്യം നാം പലപ്പോഴും മറന്നുപോയികൊണ്ടിരിക്കുന്നു.

ഒരിക്കൽ ഒരു കഥ കേൾക്കുവാൻ ഇടയായി തീർന്നു.
ഒരു വഴിയരികിൽ രണ്ട് കല്ലുകൾ പരസ്പരം പലതും സംസാരിച്ചു കൊണ്ടിരുന്നു. അവർ സംസാരിച്ചത് അവരുടെ തന്നെ ജീവിതത്തെ കുറിച്ച് തന്നെയാണ്. ഈ വഴിയരികിൽ കിടന്നാൽ ആരും നമ്മെ ശ്രദ്ധിക്കയില്ല എന്നൊക്കെ വളരെ വാചലരായി രണ്ടുപേരും സംസാരിക്കുകയാണ്. അപ്പോൾ ഒരു കല്ല് മറ്റേ കല്ലിനോട് പറഞ്ഞു,
നാം മനുഷ്യരോക്കെ ശ്രദ്ധിക്കുന്ന ഒരു ഭംഗിയുള്ള ഒരിടത്തേക്ക് പോയാൽ എല്ലാവരും നമ്മെ ശ്രദ്ധിക്കും, എല്ലാവരും നമ്മെ ആകർഷിക്കും. അവരുടെ സ്നേഹവും തലോടലും ഒക്കെ നമുക്കുണ്ടാവും എന്ന് പറഞ്ഞു സ്വപ്നം കാണുവാൻ തുടങ്ങി. ഈ പറയുന്നത് അത് വഴി നടന്നു വന്ന ഒരു ശിൽപ്പി കേൾക്കുവാൻ ഇടയായി. അദ്ദേഹം ഈ കല്ലുകളോട് ഇപ്രകാരം പറഞ്ഞു,
ഞാൻ നിങ്ങൾ രണ്ടു പേരെയും കൊണ്ട് പോയി നല്ല രണ്ടു ശിൽപ്പങ്ങളാക്കി മാറ്റാം എന്ന് വാഗ്ദാനം കൊടുത്തു. എന്നാൽ ഒന്നാമത്തെ കല്ല് ആ വാഗ്ദാനം നിഷേധിച്ചു. കാരണം, ആ ശിൽപ്പിയുടെ കയ്യിൽ ഇരിക്കുന്ന ഉളികൾ പോലുള്ള ആയുധങ്ങൾ കൊണ്ട് എന്റെ ശരീരത്തിൽ പതിപ്പിക്കുമ്പോൾ അത് എന്നെ വല്ലാതെ വേദനിപ്പിക്കും അത് കൊണ്ട് ആ വാഗ്ദാനം വേണ്ട എന്ന് തീരുമാനിച്ചു. എന്നാൽ രണ്ടാമത്തെ കല്ല് ആ വാഗ്ദാനം സ്വീകരിച്ചു. ആ ശിൽപ്പി ഉളികൾ കൊണ്ട് എന്റെ ശരീരത്തിൽ പതിപ്പിക്കുമ്പോൾ വല്ലാത്ത വേദന ഉണ്ടാകും എന്ന് എനിക്കറിയാം. പക്ഷെ ആ വേദനക്ക് ഒരു പരിധി ഉണ്ട്. ഇന്നത്തെ വേദനകൾ നാളേക്കുകള ഒരു സന്തോഷമായി മാറും.

പ്രിയരേ, ഇന്ന് ജീവിതത്തിൽ അനുഭവിക്കുന്ന പ്രതിസന്ധികൾ ജീവിതകാലം മുഴുവനും നമ്മുടെ കൂടെ ഉണ്ടാവില്ല. നാളെ ഒരു നല്ല തിളങ്ങുന്ന മുത്താകുന്നതുവരെ മാത്രമാണ് ഈ പരിശോധനകൾ. ഒരിക്കൽ ഹിസ്‌ക്കിയാവു പറയുകയുണ്ടായി ‘സമാധാനത്തിനായി എനിക്ക് അത്യത്തം കൈപ്പയത് ഭവിച്ചിരിക്കുന്നു'( Isaiah 38:17 ). അതെ നാളെ ഒരു നല്ല പ്രത്യാശയുള്ള ജീവിതത്തിനു ഉടമകളായി മാറുവാൻ ഇന്ന് ചില കൈപ്പിന്റെ അനുഭവങ്ങൾ നാം നേരിട്ടെ പറ്റുകയുള്ളു. മറ്റുള്ളവരാലുള്ള നിന്ദകൾ, ഒറ്റപ്പെടുത്തലുകൾ, അപവാദപ്രചാരണങ്ങൾ ഒക്കെ കേൾക്കുമ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കാമെന്ന് തോന്നുമെങ്കിലും അതൊരു ശാശോധമായ പരിഹാരം അല്ല. മറിച്ചു ജീവിതത്തിലെ ഒരു ഒളിച്ചോട്ടമാണ്. യിരേമിയാവിന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് പോലെ ‘കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിർഭയനായിരിക്കുന്നു; എന്നാൽ യോർദ്ദാന്റെ വൻ കാട്ടിൽ നീ എന്തു ചെയ്യും?’ ( Jeremiah 12:5 ).

നമ്മുടെ മനസ്സിനെ ക്ഷീണിപ്പിക്കുവാൻ പലരും ശ്രമിക്കും. അത് ഒരു പക്ഷെ നമുക്ക് വേണ്ടപ്പെട്ടവരുടെ ഭാഗത്തു നിന്നാവാം, സമൂഹത്തിൽ നിന്നാവാം, സഭകളിൽ നിന്നാവാം. പക്ഷെ എല്ലാ സന്തോഷത്തിന്റെ പിന്നിലും വലിയ വേദനകൾ കിടപ്പുണ്ട്. ഇയ്യോബിന്റെ ജീവിതത്തിലും കഷ്ടതകൾക്ക് ഒരു പരിധി ഉണ്ടായിരുന്നു. വേദനകൾ ജീവിതത്തിൽ ഒത്തിരി സഹിച്ചെങ്കിലും ഒരു ദിവസം നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി ദൈവം മടക്കി കൊടുക്കുവാൻ ഇടയായി തീർന്നു.

അതെ പ്രിയമുള്ളവരേ മനസിൽ ക്ഷീണം സംഭവിക്കുമ്പോൾ വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശു ക്രിസ്തുവിൽ ആശ്രയിച്ചു കൊണ്ട് നാം നമ്മുടെ ക്രിസ്തീയ ജീവിതം മുമ്പോട്ട് കൊണ്ട് പോകാം. അതിനായ് ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ.

ജിബിൻ ജെ. എസ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading