നേര്‍കാഴ്ച: മണ്ണേ പ്രതി മാണിക്യം നഷ്ടപ്പെടുത്തരുതേ! | ഗ്ലാഡ്സി സാൻജോ, അയർലണ്ട്

ക്ഷണഭംഗുരമായ മനുഷ്യ ജീവിതത്തെ ദൈവത്തിന്റെ വചനം വയലിലെ പൂവിനോടും (1പത്രോസ് 1 :24 ), ചാഞ്ഞുപോകുന്ന നിഴലിനോടും (സങ്കി 109 :23 ) ഉപമിച്ചിരിക്കുന്നു. സാധാരണയായി, നമുക്ക് ചുറ്റും അനേക ജീവിതങ്ങൾ ജീവിച്ചു കൊതി തീരും മുൻമ്പേ, അതായതു അകാലത്തിലോ അപ്രീതീക്ഷമായോ, മരണത്തിനു കീഴടങ്ങി വരുന്നത് പ്രധാനമായും വാഹനാപകടങ്ങൾ, അർബുദം പോലുള്ള മാരക രോഗങ്ങളാൽ മുതലായ
കാരണങ്ങളാലാണ്. അത്തരത്തിലുള്ള നമ്മുടെ പ്രീയപെട്ടവരുടെ മരണങ്ങൾ നമ്മിൽ ഉണ്ടാക്കാവുന്ന മുറിവിന്റെ ആഴം വളരെ വലുതും നികത്തുവാൻ കഴിയാത്തതും ആണ്. അതുകൊണ്ടു തന്നെ നമുക്ക് ഓർമയിൽ സൂക്ഷിക്കാവുന്ന നല്ല യാത്ര അയപ്പുകൾ നൽകി നാം അവരെ അടക്കം ചെയ്യാറുണ്ട്. എന്നാൽ ഇതിൽ നിന്നും തികച്ചും വിഭിന്നവും വിചിത്രവുമായ മരണ വാർത്തകളും യാത്ര അയപ്പുകളുമാണ് ഈ മഹാമാരി മൂലം നാം കേൾക്കുന്നതും കാണുന്നതും. ഇത് എന്നെ ആഴമായി ചിന്തിപ്പിച്ചു, കാരണം ഒരു മനുഷ്യായുസ്സു കൊണ്ട് നേടിയെടുത്ത വ്യക്തി ബന്ധങ്ങൾക്കും, ലോകബന്ധങ്ങൾക്കും
എന്ത് പ്രസക്തിയാണ് അവരുടെ അവസാന നിമിഷങ്ങളിൽ അവർക്കു ലഭ്യമായത് !

ഇപ്പോഴത്തെ യാഥാർഥ്യം എന്തെന്നാൽ, ഒരാൾ കോവിഡ്-19 പോസിറ്റീവ് ആണെന്ന് സ്ഥിതീകരിച്ചാൽ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ, ആ വ്യക്തി ക്വാറന്റെനിലോ സെല്ഫ് ഐസൊലേഷനിലോ പോകണം. രോഗലക്ഷണങ്ങൾ മൂർച്ഛിച്ചാൽ പിന്നെ ഹോസ്പിറ്റലിൽ അറിയിക്കുകയും ആംബുലൻസ് വീട്ടിൽ വന്നു അവരെ ഹോസ്പിറ്റലിലേക്ക് മാറ്റുകയാണ് യൂറോപ്പിൽ ചെയ്യുന്നത്. പിന്നെ സുഖമായി
വീട്ടിൽ തിരികെ വരുന്നത് വരെ അവരെ ആർക്കും നേരിട്ട് കാണുവാനോ, ഹോസ്പിറ്റിലിൽ
സന്ദര്ശിക്കുവാനോ ഉള്ള അനുവാദം ഇല്ല. ഫോണിൽ കൂടെ മാത്രമേ ബന്ധപ്പെടുവാൻ
സാധിക്കുകയുള്ളൂ. കോവിഡ്-19 വാർഡിൽ നേഴ്സ് ആയി വർക്ക് ചെയ്യുന്ന എന്റെ ഒരു സുഹൃത്ത് പറഞ്ഞ ഒരു സത്യം എന്നെ അത്ഭുതപ്പെടുത്തി. കോവിഡ് ചികല്സിയിൽ ഉണ്ടായിരുന്ന ആരോഗ്യവാനായി കാണപ്പെട്ട 69 വയസ്സുള്ള ഒരു പേഷ്യന്റ് പെട്ടെന്ന്
മരണപ്പെടുകയുണ്ടായി. അപ്രതീക്ഷിത മരണം ആയതിനാൽ ബന്ധുക്കൾക്ക് അത് താങ്ങുവാൻ കഴിയുകയില്ലാരിക്കും എന്ന് കരുതി കൺസൾറ്റൻറ് തന്നെ അദ്ദേഹത്തിന്റെ ഭാര്യയെ വിളിക്കുകയും മരണവിവരം സാവധാനത്തിൽ അറിയിക്കുകയും അവസാനമായി
ഒന്ന് കാണുവാൻ വീഡിയോ കാൾ കണക്ട് ചെയ്തു തരാമെന്നും പറഞ്ഞു. കുറച്ചു നേരം ഉള്ള നിശബ്ദതയ്ക്ക് ഒടുവിൽ ഭാര്യയിൽ നിന്നും ഒരു വ്യത്യസ്ത പ്രതികരണമാണ് കിട്ടിയത്, അവർ പറഞ്ഞു, ഞങ്ങൾക്ക് മരണപ്പെട്ട മുഖം കാണേണ്ട്, അദ്ദേഹത്തിന്റെ
ജീവിച്ചിരുന്നപ്പോൾ ഉള്ള നല്ല ഓർമ്മകൾ മാത്രം മതി.

ആരും അവസാനമായി ആ മുഖം കാണാൻ ഇല്ലാതെ ഹോസ്പിറ്റൽ അധികൃതർ ആ മൃതശരീരം പാക്ക് ചെയ്തു. കോവിഡ് ബാധിച്ചു മരിച്ച മൃതശരീരത്തെ പായ്ക്ക് ചെയ്യുന്നത് പ്രതെയകം ഒരുക്കിയിട്ടുള്ള ഡബിൾ
പ്ലാസ്റ്റിക് ബാഗുകളിൾ ആണ്. പിന്നീട് അത് തുറക്കുന്നത് ബുദ്ധിമുട്ടും അ പകടവും
ആയതിനാൽ ആർക്കും ആ ബോഡിയെ പിന്നെ കാണുവാൻ സാധിക്കുകയില്ല. എന്നാൽ മരിച്ചു മണിക്കൂറുകൾക്കു ശേഷം, മരിച്ച വ്യക്തിയുടെ ഭാര്യ നഴ്സസിനെ വിളിക്കുകയും അദ്ദേഹത്തിന്റെ പഴ്സിൽ ഉണ്ടായിരുന്ന ബാങ്ക് കാർഡുകൾ എടുത്തു വയ്ക്കാമോ എന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അങ്ങനെ എടുക്കുന്നത് അപകടം ആയതിനാൽ ആ ആവശ്യം നഴ്സസ് നിരസിച്ചു. സ്വന്തം ഭർത്താവിന്റെ മുഖം കാണുന്നതിൽ ഉപരി അവരുടെ ചിന്ത ആ ബാങ്ക് കാർഡുകളിൽ ആണെന്നുള്ള ചിന്ത എന്റെ സുഹൃത്തിനെയും കൂട്ടരെയും
അത്ഭുതപ്പെടുത്തി. ഭർത്താവു നഷ്ടപെട്ട ഒരു ഭാര്യയുടെ മാനസികാവസ്ഥ ഒരു പരിധി വരെ ന്യായമായി കരുതാം.

പ്രിയരേ, ഇത്രയുമല്ലേ ഉള്ളു മനുഷ്യായുസ്സിൽ നാം നേടിയെടുക്കുന്ന
ലോകബന്ധങ്ങൾ ! ഇവിടെയാണ് ലോകം തരുന്ന സ്നേഹവും അതിരുകൾ ഇല്ലാത്ത
ദൈവസ്നേഹവും തമ്മിലുള്ള അന്തരം പ്രകടമാകുന്നത്! എന്നാൽ യേശു കർത്താവിന്റെ സ്നേഹമോ, പാപികളും, അഭക്തരും, ശത്രുക്കളും, ബലഹീനരും ആയിരുന്ന നമ്മെ സ്നേഹിച്ചു, മാത്രമല്ല, വിശ്വസിക്കുന്നവർക്ക് സൗജന്യമായി നിത്യജീവനെ നൽകുവാനായി, യേശു കർത്താവ് ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു വേഷത്തിൽ മനുഷ്യനായി നമ്മുടെ ഇടയിൽ പാർത്തു, സകല നിന്ദയും പരിഹാസ് പീഡനങ്ങളും ഏറ്റു തന്റെ ജീവൻ തന്നെ മറുവിലയായി ക്രൂശിൽ തന്നു നമ്മെ സ്നേഹിച്ചു .
യേശു കർത്താവിനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ച അതെ ദൈവീക ശക്തി നമ്മെയും മരണത്തിൽ നിന്ന് നിത്യ ജീവനിലേക്കു നടത്തുന്നു. കേവലം ഈ ഭൂമിയിൽ തീരുന്ന താത്കാലിക വ്യക്തി ബന്ധങ്ങൾക്ക് വേണ്ടി എവിടെയെങ്കിലും നാം നമ്മിൽ പകർന്നിരിക്കുന്നു ദൈവീക സാന്നിത്യത്തെ അലക്ഷ്യമാക്കി കളഞ്ഞിട്ടുണ്ട് എങ്കിൽ ഇതിൽ
വലിയ നഷ്ടവും , ഭോഷത്വം വേറെയുണ്ടോ? “ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും
തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും ?” (മത്തായി 16 : 26 ), നാം ഈ ആയുസ്സിൽ മാത്രം യേശുകർത്താവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല
മനുഷ്യരിലും അരിഷ്ടന്മാരത്ര ( 1 കോരി 15 : 19 ). നമ്മുടെ ആശ്രയം മനുഷ്യരേക്കാൾ സർവ്വത്തിന്റെ ഉടയവനായ സൃഷ്ടാവാം ദൈവത്തിൽ
ആയിരിക്കട്ടെ. നമ്മുടെ മുൻപിൽ കാലങ്ങൾ അധികമില്ല, ദൈവവുമായുള്ള പരിപാവനമായ ബന്ധം പുനർസ്ഥാപിക്കുവാനും അതിൽ പുനർജീവിക്കുവാനും ഉള്ള സമയം മാത്രമേയുള്ളു
നമ്മുടെ മുൻപിൽ .

ഗ്ലാഡിസി സാൻ ജോ
അയർലണ്ട്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.