ഇന്നത്തെ ചിന്ത : ദാവീദ് ചോദിച്ചു വാങ്ങിയ മഹാമാരി

ജെ.പി വെണ്ണിക്കുളം

പാപം മനുഷ്യനെ എല്ലായ്പ്പോഴും സ്വാധീനിക്കും. എന്നാൽ അതിനു കീഴ്പ്പെട്ടാൽ കനത്ത വില നൽകേണ്ടിവരും എന്ന മുന്നറിയിപ്പാണ് ദാവീദിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. യിസ്രായേലിന്റെയും യഹൂദയുടെയും ജനസംഖ്യ എടുക്കാൻ ഒരുനാൾ ദാവീദിനു താത്പര്യം തോന്നി. തന്റെ പ്രതാപം സകലരും അറിയട്ടെ എന്നു അദ്ദേഹം ആഗ്രഹിച്ചു കാണും. എന്നാൽ അതു ദൈവാലോചന പ്രകാരം ആയിരുന്നില്ല. മാത്രമല്ല, ജനസംഖ്യ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട വ്യവസ്ഥകളും താൻ ലംഘിച്ചു (പുറപ്പാട് 30:12-16). തന്റെ കുറ്റം ദാവീദ് സമ്മതിച്ചു എങ്കിലും 3 ശിക്ഷാവിധികൾ അവനു മുൻപാകെ വച്ചിട്ട് ഒന്നു തെരഞ്ഞെടുക്കാൻ ഗാദ് പ്രവാചകൻ പറഞ്ഞു. ക്ഷാമം, യുദ്ധം, മഹാമാരി എന്നിവയായിരുന്നു ശിക്ഷകൾ. ദാവീദ് മഹാമാരി തെരഞ്ഞെടുത്തു. ആ മഹാമാരി മൂലം 70,000 പേർ മരിച്ചു എന്നു നാം വായിക്കുന്നു.

പ്രിയരെ, മനുഷ്യരെ പ്രസാദിപ്പിക്കാൻ വേണ്ടിയുള്ള, ദൈവഹിതമില്ലാത്ത എടുത്തുചാട്ടങ്ങൾ, പാപത്തിൽ കൊണ്ടെത്തിക്കും. ഒരാൾ മുഖാന്തിരം ഒരു സമൂഹം തന്നെ നാശം ഇരന്നുവാങ്ങി. അതിനു ദൈവമുൻപാകെ ഒരു ന്യായീകരണവുമില്ല. തെറ്റു ഏറ്റുപറഞ്ഞു അനുതപിക്കുകയെ പരിഹാരമുള്ളു. നാം ചെയ്യുന്നതെല്ലാം ശരി എന്ന് നമുക്ക് തോന്നിയേക്കാം പക്ഷെ, ദൈവമുൻപാകെ അങ്ങനെ ആയിരിക്കില്ല എന്നു മറക്കരുത്.

ധ്യാനം: 2 ശാമുവേൽ 24

ജെ.പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading