ലേഖനം: ഉലകം – മുങ്ങി കൊണ്ടിരിക്കുന്ന കപ്പൽ | മിനി ടൈറ്റസ്

ലോക രാഷ്ട്രങ്ങളിലേക്ക് നാം ഇന്ന് ഒന്നു കണ്ണോടിച്ചാൽ എത്രയോ ഭയാനകമായ കാഴ്ച്ചകളാണ് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്നത്. കേട്ടറിഞ്ഞിട്ടുള്ളതും വായിച്ചറിഞ്ഞിട്ടുള്ളതുമായ എത്രയോ പേടിപ്പെടുത്തുന്ന മഹാവ്യാധികൾ, ദുരന്തങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ എല്ലാം തന്നെ നമ്മുടെ കൺമുൻപിൽ ഇന്ന് നാം നേരിട്ട് വീക്ഷിക്കുകയാണ്. ഇങ്ങനെയുള്ള കരളലിയിപ്പിക്കുന്ന കാഴ്ച്ചകൾ നാം എത്രത്തോളം കണ്ടു കൊണ്ടിരിക്കും. പഴയ നിയമ കാലത്തെ പിതാക്കൻമാർ നേരിട്ട് അനുഭവിച്ചും കണ്ണാൽ കണ്ടതുമായ അതേ അനുഭവങ്ങൾ നമ്മുടെ കാലഘട്ടത്തിൽ നമ്മുക്കും മുഖാമുഖം കാണാൻ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. കാലം ഇനി നമ്മുടെ മുൻപിൽ വെറുതെയിരിക്കില്ല.

മനുഷ്യരാശി ചെയ്യ്തു കൂട്ടിയ പാപത്തിന് ഒത്തവണ്ണം കാലം നമ്മുക്ക് അതിനിരട്ടിയായി തിരിച്ചു തരാൻ ഒരുങ്ങി കഴിഞ്ഞു. ഒരുങ്ങി എന്നതല്ല സത്യം തന്നുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.അതേറ്റു വാങ്ങാൻ ഞാനും നീയും തയ്യാറാണോ. മോഡി പിടിപ്പിച്ച ഈ ശരീരത്തിന്, ‘നമ്മുടെ ഈ പ്രാണന് അത് ഏറ്റുവാങ്ങാനുള്ള ധൈര്യം ഇന്ന് എനിക്കും നിനക്കും ഉണ്ടോ.ജീവനുണ്ടെങ്കിലും നീയൊരു ജീവനില്ലാത്ത അവസ്ഥയിൽ അല്ലേ മനുഷ്യാ ഈ കാലഘട്ടത്തിൽ ആയിരിക്കുന്നത്. നിൻ്റെ ജീവനില്ലാത്ത അവസ്ഥയിൽ നിന്ന് ഇനിയും നീ ഉണരാതെയിരുന്നാൽ എന്താകും നിൻ്റെ മുന്നോട്ടുള്ള ജീവിതം. .ലോകമാകുന്ന കപ്പൽ ദിനംപ്രതി അഗാധഗർത്തത്തിലേക്ക് മുങ്ങി കൊണ്ടിരിക്കുകയാണ് ആ കപ്പലിൻ്റെ ഭാരം ദിനംപ്രതി ഏറി വന്നു കൊണ്ടിരിക്കുന്നു. നാം കാട്ടികൂടുന്ന പാപങ്ങളുടെ ഭാരം നിമിത്തമല്ലേ നമ്മുടെ ലോകമാകുന്ന കപ്പൽ ഒരോ ദിവസവും അഗാധ ഗർത്തത്തിലേക്ക് പതിച്ചു കൊണ്ടിരിക്കുന്നത്. ഒരു കേടുപാടും കൂടാതെ ഇതിനെ അക്കരെ കരയിൽ എത്തിക്കണമെന്ന് കപ്പിത്താന് വളരെ ആഗ്രഹമുണ്ട്. പക്ഷെ കഴിയുന്നില്ല കാരണം അത്രത്തോളം പാപങ്ങളുടെ ചരക്കുകൾ ഇതിനുള്ളിൽ കെട്ടി കിടക്കുകയാണ്.

തിരുവചനത്തിലൂടെ നാം ഒന്ന് കണ്ണോടിക്കുകയാണെങ്കിൽ യോനാ എന്ന ഒരു പ്രവാചകനെ നമ്മുക്ക് പരിചയപ്പെടാൻ സാധിക്കും. യോനാ പ്രവാചകൻ്റെ ചെറിയ ഒരു അനുസരണക്കേട് എന്ന പാപത്തിൻ്റെ ഫലമായിട്ടാണ് അന്ന് ആ കപ്പൽ കാറ്റിനാലും കോളിനാലും സമുദ്രത്തിൽ വെച്ച് ഉലഞ്ഞു പോകാൻ കാരണമായത്. സമുദ്രത്തിൻ്റെ അടിത്തട്ടിലേക്ക് ആകപ്പൽ വീണു പോകാമായിരുന്നു.കപ്പിത്താന് നിയന്ത്രിക്കാൻ കഴിയാത്ത വിധം കപ്പൽ ആടി ഉലഞ്ഞു. യാത്രക്കാർ പരിഭ്രാന്തരായി. കപ്പലിൽ ഉണ്ടായിരുന്ന ചരക്കുകളുടെ ഭാരത്താൽ ആയിരിക്കാം എന്ന് കരുതി അവയൊക്കെ കടലിൽ എറിഞ്ഞു കളഞ്ഞു. എന്നിട്ടും ഒന്നിനും ശമനം ഉണ്ടായില്ല. കാരണം യഥാർത്ഥ പാപവും പേറി ഒരുവൻ കപ്പലിൻ്റെ അടിത്തട്ടിൽ ഒന്നുമറിയാതെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഒരു കപ്പൽ മുഴുവൻ തകരാൻ കാരണക്കാരാനായവൻ ആരെന്ന് അറിയാൻ യാത്രക്കാർ ശ്രമിച്ചു ഒടുവിൽ കണ്ടെത്തി.
അദ്ദേഹത്തെ വിളിച്ചുണർത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് തൻ്റെ ദിശമാറിയുള്ള ഒരു യാത്രയാണ് ഈ കപ്പൽ നശിക്കാൻ തുടങ്ങുന്നത് എന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു. ഒരു ചെറിയ അനുസരണകേടിൻ്റെ ഫലം കൊണ്ട് അനേകരുടെ ജീവൻ അപകടത്തിലാകുമെന്ന് മനസ്സിലാക്കിയ യോന തന്നെയും തൻ്റെ പാപത്തെയും മാത്രമായി കടലിൻ്റെ അടിത്തട്ടിലേക്ക് വലിച്ചെറിയാൻ യാത്രക്കാരോട് പറഞ്ഞു. അവർ അപ്രകാരം തന്നെ ചെയ്യ്തു.പാപത്താൽ നിറയപ്പെട്ടവനെ മാറ്റി കഴിഞ്ഞപ്പോഴെക്കും കാറ്റും കോളും കടലും ശാന്തമായി. പഴയ പോലെ സമാധാനത്തോടെ ആ സമുദ്രത്തിലൂടെ അവർ യാത്ര തുടർന്നു.കപ്പിത്താന് ആ കപ്പലിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞു. . . ഒരൊറ്റ മനുഷ്യൻ്റെ ചെറിയ പാപത്താൽ ഉടയവൻ ഇത്രമേൽ കോപിച്ചുവെങ്കിൽ ഞാനും നീയും ചെയ്യ്തു കൂട്ടിയതും ചെയ്യ്തു കൊണ്ടിരിക്കുന്നതുമായ പാപത്തിൻ്റെ കൂമ്പാരം കൊണ്ടല്ലേ ഇന്ന് ഈ ലോകമാകുന്ന കപ്പൽ ആടി ഉലയണ്ടിയവന്നത് ‘നാം അതിലെ യാത്രക്കാരായി മാറിയത്. എത്രയെത്ര നിരപരാധികളായ യാത്രക്കാരാണ് ലോകത്തിൽ നിന്ന് മാറ്റപ്പെടുന്നത്.തമ്പുരാൻ്റെ കോപാഗ്നിക്കു മുൻപിൽ നാം വിറക്കണ്ടിയ സമയം അതിക്രമിച്ചു കഴിഞ്ഞു പ്രിയരെ. . ഇനിയെങ്കിലും നമ്മിലെ പാപത്തിൻ്റെ ചരക്കുകളെ നമ്മുക്ക് എറിഞ്ഞു കളയാം ഒരിക്കലും തിരിച്ചു വരാത്ത വിധം അഗാധഗർത്തത്തിലേക്കു തന്നെ എറിഞ്ഞു കളയാം.

‘നാം അറിയാതെ തന്നെ ചെറിയ ചെറിയ പാപങ്ങൾ നമ്മിൽ വന്ന് അടിഞ്ഞുകൂടുന്നു ഒരോ ദിവസവും അതിൻ്റെ ഭാരം കൂടുന്നത് നാം അറിയുന്നില്ല. പലപ്പോഴും അവസാനം നിമിഷത്തിലെ കാറ്റിലും കോളിലുമേ നമ്മുക്ക് അത് തിരിച്ചറിയാൻ കഴിയൂ. അപ്പോഴെക്കും എല്ലാം കൈവിട്ടു പോയെക്കാം. അങ്ങനെ വരാതിരിക്കാൻ നാം ദിനംപ്രതി നമ്മെ തന്നെശോധന ചെയ്യുക പാപത്തിൻ്റെ കണികകളെ നമ്മിൽ നിന്ന് തൂത്തെറിയുക. ഞാനും നീയും കാരണം ഈ ലോകമാകുന്ന കപ്പൽ മുങ്ങി താഴാൻ അനുവദിക്കരുത്. നമ്മുക്ക് ഉണരാം ഇനിയുള്ള നല്ല നാളേക്കായി. ‘ ശാന്തമായ ഒരു തുറമുഖത്ത് നമ്മുക്ക് എത്തിച്ചേരാം അവിടെ നമ്മുടെ കാന്തനുമായി നമ്മുക്ക് വാഴാം. ‘
അങ്ങനെ നീ എന്നെ സൗഖ്യമാക്കി എൻ്റെ ജീവനെ രക്ഷിക്കും. സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പായത് ഭവിച്ചു.എങ്കിലും നീ എൻ്റെ സകല പാപങ്ങളെയും നിൻ്റെ പിറകിൽ എറിഞ്ഞു കളഞ്ഞതുകൊണ്ട് എൻ്റെ പ്രാണനെ നാശക്കുഴിയിൽ നിന്ന് സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു: (യെശയ്യാവ് 38:16, 17)

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading