സഭാ ഹാളിന് തീയിട്ട സംഭവം; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍
വെള്ളറട: പേരേക്കോണം ജംഷന് സമീപം പ്രവര്‍ത്തിച്ചുവന്ന അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് ഹാള്‍ തീയിട്ട് നശിപ്പിച്ച ബി.ജെ.പി പ്രവര്‍ത്തകനായ പേരേക്കോണം വേലിക്കകം ബാബുഭവനില്‍ ചന്ദ്രബാബുവാണ് പൊലീസ് പിടിയിലായത്. സംഘപരിവാര്‍ സംഘടനയാണ് തീകത്തിക്കലിനു പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വാഴിച്ചലിന് സമീപം പേരേക്കോണത്തെ അസംബളീസ് ഓഫ് ഗോഡ് പ്രെയര്‍ ഹാളിനു നേരെ ആക്രമണമുണ്ടായത്. നിര്‍മ്മാണത്തിനായി കരുതി വച്ചിരുന്ന ജനലുകളും വാതിലുകളും അഗ്നിക്കിരയായി. രണ്ടു ലക്ഷം രൂപ വിലവരുന്ന തടി ഉരുപ്പടികളാണ് പൂര്‍ണ്ണമായും നശിച്ചത്. കൂടാതെ പളളിയും ഭാഗികമായി കത്തി. പളളിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. അതുകൊണ്ടു തീകത്തിച്ചതിനുപിന്നില്‍ സംഘപരിവാരുകാരാണെന്ന ആരോപണം നിലനില്‍ക്കെയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ പിടിയിലായിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് അസംബളീസ് ഓഫ് ഗോഡിന്‍റെ നേതൃത്വത്തില്‍ പേരേക്കോണത്ത് യോഗം സംഘടിപ്പിച്ചിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതി റിമാൻഡ് ചെയ്തു.


- Advertisement -

Comments are closed.