ക്രൈസ്തവരുടെ സേവനങ്ങളിൽ രാഷ്ട്രം അഭിമാനിക്കുന്നു:രാഷ്ട്രപതി
തൃശൂർ: രാജ്യത്തെ ക്രൈസ്തവ പാരന്പര്യത്തിൽ രാജ്യം അഭിമാനിക്കുന്നെന്നും മറ്റുള്ളവരെ സഹായിക്കുകയും വിജ്ഞാനം പകരുകയുമാണ് ദൈവത്തിനുള്ള ഏറ്റവും നല്ല സേവനമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തൃശൂർ സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മഹത്തായ ആ ദൗത്യമാണു സെന്റ് തോമസ് കോളജ് നിർവഹിക്കുന്നത്. സമൂഹത്തെ ജ്ഞാനികളാക്കി രാഷ്ട്രനിർമിതിയിൽ പങ്കാളികളാകുന്ന ഈ ദൗത്യം തുടരണം. വിദ്യാഭ്യാസത്തിന്റെ യഥാർഥ മൂല്യം പരീക്ഷകളിലും ബിരുദങ്ങളിലുമല്ല. ഇല്ലാത്തവരെ സഹായിക്കാനും പങ്കുവയ്ക്കാനുമാണു നാം പഠിക്കേണ്ടത്- രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തിന്റെ നാനാത്വത്തിന്റെയും ബഹുസ്വരതയുടേയും അടയാളമാണിത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം എന്നീ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾക്കു പിന്നിൽ ക്രൈസ്തവ സമുദായത്തിന്റെ സേവനങ്ങളാണ്. ഈ സേവനങ്ങൾ ലോക പ്രശസ്തവുമാണ്- രാഷ്ട്രപതി പറഞ്ഞു.
പൊതുസമൂഹത്തിനും രാജ്യത്തിനും കോളജ് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അടുത്ത നൂറു വർഷത്തേക്കു മികച്ച സേവനങ്ങൾ ചെയ്യാനുള്ള അടിത്തറയാണത്. തൃശൂരിന്റെ പ്രഥമമെത്രാൻ ഡോ. അഡോൾഫ് മെഡ്ലിക്കോട്ട് 1889ൽ താമസിക്കാനുള്ള ബിഷപ്സ് ഹൗസ് നിർമിക്കാതെയാണ് സ്കൂളും കോളജും നിർമിച്ചത്. ഇഎംഎസ്, അച്യുതമേനോൻ എന്നീ മുൻമുഖ്യമന്ത്രിമാരടക്കമുള്ള ഭരണാധികാരികളും സ്വാമി ചിന്മയാനന്ദ, ബിഷപ് മാർ ജോർജ് ആലപ്പാട്ട് എന്നിവരടക്കമുള്ള ആത്മീയാചാര്യന്മാരും ഉൾപ്പെടെ മഹാന്മാരായ അനേകർ പഠിച്ച ഈ കോളജാണിത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുസ്മരിച്ചു.
ജാതിഭേദമില്ലാതെ എല്ലാവർക്കും വിദ്യപകർന്ന കേരളത്തിലെ ആദ്യ ക്രിസ്ത്യൻ കോളജ് രാഷ്ട്രനിർമിതിക്കു നൽകിയ സംഭാവനകൾ വലുതാണെന്ന് കോളജിന്റെ രക്ഷാധികാരി ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഗവർണർ ജസ്റ്റീസ് പി. സദാശിവം അധ്യക്ഷത വഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ, സി.എൻ. ജയദേവൻ എംപി, മേയർ അജിത ജയരാജൻ എന്നിവർ പ്രസംഗിച്ചു. കോളജിന്റെ മാനേജർകൂടിയായ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ സ്വാഗതവും പ്രിൻസിപ്പൽ ഡോ. ഇഗ്നേഷ്യസ് ആന്റണി നന്ദിയും പറഞ്ഞു.