വൃക്ക ദാനം ചെയ്ത് ‘ഇരിങ്ങാലക്കുടയുടെ മദർ തെരേസ’
ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളെ ഇല്ലാതാക്കി മനുഷ്യ സ്നേഹമാണ് വലുതെന്നു സമൂഹത്തിന് സന്ദേശം നല്‍കികൊണ്ട് അവയവദാനത്തിന് തയ്യാറായ സിസ്റ്റര്‍ റോസ് ആന്റോയുടെ വൃക്ക ഇരിങ്ങാലക്കുട സ്വദേശി തിലകന്റെ ശരീരത്തിൽ പ്രവര്‍ത്തിച്ചു തുടങ്ങി.

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ഹിന്ദി വകുപ്പ് മേധാവിയും പ്രമുഖ പരിസ്ഥിതി – ജീവകാരുണ്യ – മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. സിസ്റ്റർ റോസ് ആന്റോ, ഇരു വൃക്കകളും തകരാറിലായ ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി തിലകൻ എന്ന യുവാവിന് തന്റെ വൃക്ക ദാനം ചെയ്ത് ഇപ്പോൾ എറണാകുളം ലേക്ക് ഷോർ ആസ്പത്രിയിൽ ആണ്.
കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ നടന്ന വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമാണെന്നും ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.

ജീവകാരുണ്യ പ്രവർത്തനത്തോടെയാവണം സന്യാസിനിയായതിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കേണ്ടതെന്ന ചിന്തയാണ് വൃക്ക ദാനം ചെയ്യുന്നതിലേക്ക് സിസ്റ്റർ റോസ് ആന്റോയെ നയിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റർ, സിൽവർ ജൂബിലി കണക്കിലെടുത്ത് ചെരുപ്പ് ഉപേക്ഷിച്ചെങ്കിലും പൂർണ സംതൃപ്തി ലഭിച്ചില്ല.
ഇരിങ്ങാലക്കുടയിൽ തന്നെയുള്ള ക്രൈസ്റ്റ് കോളജില്‍ അധ്യാപകർ ഇരുവൃക്കകളും തകരാറിലായ തിലകന്റെ ചികിൽസയ്ക്കായി ധനസമാഹരണം നടത്തുന്നതിനിടെയാണ് മൂല്യനിർണയത്തിനായി സിസ്റ്റർ റോസ് അവിടെ എത്തുന്നത്.
വൃക്ക ദാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ പിന്തുണയുമായി അധ്യാപകരും കുടുംബവും എത്തി. ഇരുവരുടേയും രക്തഗ്രൂപ്പ് ഒന്നായിരുന്നുവെന്നത് യാദൃശ്ചികം.
ആലപ്പുഴയിലെ മംഗലത്ത് കുടുംബാംഗമായ സിസ്റ്റർ റോസ്, ദേവസ്യ ആന്റണി ത്രേസ്യാമ്മ ദമ്പതികളുടെ ഒൻപതാമത്തെ മകളാണ്. വൃക്കരോഗം മൂലം മരിച്ച ജ്യേഷ്ഠന്റെ കാര്യവും വൃക്കദാനം ചെയ്യാൻ സിസ്റ്ററെ പ്രേരിപ്പിച്ചിട്ടുണ്ട്.


- Advertisement -


Comments are closed.