ഭാവന | ചെറുനായ്ക്കൾക്കും വിടുതൽ | ഡെല്ല ജോൺ

പതിവു കരച്ചിലുകൾക്കും ആർത്തനാദങ്ങൾക്കും പകരം ഇന്നെന്താ ആ കനാന്യ സ്ത്രീയുടെ വീട്ടിൽ വലിയ പാട്ടും ആഘോഷവും ഉല്ലാസവുമൊക്കെ? ?അറിയാൻ അന്നമ്മച്ചേടത്തിക്ക് ഉത്സാഹമായി. എല്ലാ ദിവസവും ആ വീട്ടിലെ ഭൂതം പിടിച്ച പെണ്ണിന്റെ അലർച്ച കേട്ടാണ് ഉണരാറുള്ളത്. ഇന്ന് അതും കേട്ടില്ലല്ലോ.ഏതായാലും വിവരം അറിഞ്ഞിട്ടു തന്നെ കാര്യം. അന്നമ്മ ചേടത്തി മുണ്ടും ചട്ടയും നേരെയാക്കി തന്റെ മുടന്തുള്ള കാലും വലിച്ചു വെച്ച് അയൽ വീട്ടിലേക്ക് വെച്ചുപിടിച്ചു. എന്നും കരച്ചിലും കണ്ണീരുമായി കുനിഞ്ഞ തലയുമായി കലങ്ങിയ കണ്ണുകളോടെയാണ് ആ പെങ്കൊച്ചിന്റെ അമ്മയെ കാണാറുള്ളത്.പതിവിനു വിപരീതമായി നിറഞ്ഞ ചിരിയോടെ മുറ്റത്തു തന്നെ അവർ നിൽപ്പുണ്ട്. ങേ!! ഇവർക്കിന്ന് എന്തു പറ്റി??അന്നമ്മ ചേടത്തിയ്ക്ക് ആകാംക്ഷ അടക്കാൻ കഴിഞ്ഞില്ല. അല്പം കൂടി മുന്നോട്ട് നടന്നപ്പോൾ മറ്റൊരു കാഴ്ച കൂടി…. ഇന്നലെവരെ വിവസ്ത്രയായും മണ്ണിൽ ഉരുണ്ടും ദേഹത്ത് സ്വയം മുറിവേൽപ്പിച്ചും നടന്നിരുന്ന പെങ്കൊച്ച് നല്ല വസ്ത്രമൊക്കെ ധരിച്ച് മുടിയൊക്കെ ചീകിയൊതുക്കി വരാന്തയിൽ ഇരുന്ന് ന്യായപ്രമാണപുസ്തകം വായിക്കുന്നു. ഇതെന്തു കഥ?അന്നമ്മ ചേടത്തി കണ്ണു തിരുമ്മി ശരീരത്തിൽ ഒന്നു നുള്ളി നോക്കി. സ്വപ്നമല്ലെന്നു ഉറപ്പു വരുത്തി. അല്ലെന്നു ഉറപ്പായപ്പോൾ മെല്ലെ വിളിച്ചു. “മോളേ….. ” പെൺകുട്ടി സാവധാനം തലയുയർത്തി നോക്കി.”ഹാ… ഇതാര് അമ്മച്ചിയോ? വരൂ… അമ്മച്ചീ… അകത്തേയ്ക്കിരിക്കാം.” ക്ഷണം കേട്ടപ്പോൾ ചെറുതായൊന്നു മടിച്ചെങ്കിലും കയറിയിരുന്നു. ചേടത്തിയെ കണ്ട് അമ്മയും കയറി വന്നു. “എന്താ ചേടത്തി… ഇത്ര രാവിലെ തന്നെ??” “ഏയ്.. ഒന്നുല്ല.” ചേടത്തിയൊന്നു വിളറി. “ങാ… മോളെ കണ്ട് അത്ഭുതപ്പെട്ടിരിക്കയാവും ലേ.. അത്ഭുതപ്പെടണ്ട. അവൾക്ക് പൂർണ സൗഖ്യം കിട്ടി “.”അതെയോ?’എങ്ങനെ?”അന്നമ്മച്ചേടത്തി അത്ഭുതം കൂറി. “ഇന്നലെ സോരിന്റെയും സീദോന്റെയും അതിർത്തി നാട്ടിൽ യേശു വന്നതറിഞ്ഞ് ഞാനും പോയിരുന്നു. കുറെ നേരം കരഞ്ഞു വിളിച്ചു പിന്നാലെ കൂടി.ശിഷ്യന്മാർ പറഞ്ഞിട്ടും ആദ്യമൊന്നും യേശു എന്നെ ശ്രദ്ധിച്ചില്ലെങ്കിലും പിന്നീട് മക്കളുടെ അപ്പമെടുത്ത് നായ്ക്കുട്ടികൾക്കു കൊടുക്കുന്നത് ശരിയല്ലെന്നു അവിടുന്ന് പറഞ്ഞു. ” അതു പിന്നെ കർത്താവു പറഞ്ഞതല്ലേ ശരി. നിങ്ങളൊക്കെ വിജാതീയരല്ലേ “..അന്നമ്മച്ചേടത്തി ഇടയ്ക്കു കയറി പറഞ്ഞു. അതെ. ചെറുനായ്ക്കളും മേശയ്ക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകൾ തിന്നുന്നുവല്ലോ എന്നു ഞാൻ പറഞ്ഞപ്പോൾ യേശു മനസ്സലിഞ്ഞു .എന്റെ വിശ്വാസം വലിയതാണെന്നും മകൾക്കു സൗഖ്യം വന്നിരിക്കുന്നുവെന്നും പറഞ്ഞു. ഞാൻ തിരിച്ചെത്തിയപ്പോയേക്കും മോൾക്ക് പൂർണ സൗഖ്യവുമായി. ഉം… അന്നമ്മച്ചേടത്തി നീട്ടിയൊന്നു മൂളി.”ചേടത്തീടെ മുടന്തുള്ള കാലിന് സൗഖ്യം തരാൻ യേശുവിന് കഴിയും. ഇന്നും നാളെയുമൊക്കെ ഗലീല കടലരി കെയുള്ള മലമുകളിൽ യേശു കാണുമെന്നാ അറിഞ്ഞത്. ഒന്നു പോയാൽ സൗഖ്യം കിട്ടും “. അവർ സൗമ്യമായി പറഞ്ഞു.” ശരി ….ശരി… ഞാനൊന്നു പോയി നോക്കട്ടെ…” “ഹോ.. ഒരു പുതിയ സൗഖ്യക്കാരു വന്നിരിക്കുന്നു. ഞാനിതെത്ര കണ്ടതാ…രണ്ടു ദിവസം കഴിയട്ടെ. അപ്പോ അറിയാം ഇതൊക്കെ എന്താന്ന്…” അന്നമ്മച്ചേടത്തി തന്നെത്താൻ പിറുപിറുത്തു കൊണ്ട് തന്റെ മുടന്തുള്ള കാലും വലിച്ചു വെച്ച് വീട്ടിലേക്കു മടങ്ങി.

സംശയിക്കുന്നവൻ കാറ്റടിച്ച് അലയുന്ന കടൽത്തിരയ്ക്കു സമൻ. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിൽ നിന്ന് വല്ലതും ലഭിക്കുമെന്ന് നിരൂപിക്കരുത്. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിലൊക്കെയും അസ്ഥിരൻ ആകുന്നു.( യാക്കോബ് 1:6-8)

– ഡെല്ല ജോൺ, താമരശ്ശേരി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading