കവിത: കേട്ടു നീയെൻ ദീനരോദനം | രാജൻ പെണ്ണുക്കര, മുംബൈ

ചിതറികിടക്കുന്നു ഇതളൂർന്നു വീണ
പനിനീർ ദലങ്ങൾ,
ശയനമോ എന്നും കല്ലറമേൽതന്നേ
തലയണയായി പുഷ്‌പ്പചക്രങ്ങൾ മാത്രം,
കൂട്ടിനായി കീഴെ ഉറങ്ങുന്ന മൃതകങ്ങളും,
മണക്കുന്നു ചുറ്റും മൃത്യുവിൻ ഗന്ധം,
കുരയ്ക്കുന്നു ശുനകൻ തമസിന്റെ മറവിൽ,
പമ്മിയടുക്കുന്നു മൃതകാന്തകന്‍ ചുറ്റും,
ഓലിയിടുന്നവൻ ദാക്ഷിണ്യമെന്യേ,
വെട്ടിത്തിളങ്ങുന്നു നേത്രങ്ങൾ അകലേ,
തുരുതുരെ ചിലക്കുന്നു ചീവീടുമരികിൽ,
സാധുമൃഗങ്ങളോ എന്തറിയുന്നു സത്യം.

മാടിവിളിക്കുന്നു വാഴകൈകളെന്നേ,
പാലക്കൊമ്പിലിരുന്നു തുറിച്ചു
നോക്കുന്നു മൂങ്ങകൾ സദാ,
പരക്കുന്നു ചുറ്റും ഏഴിലംപാലപ്പൂവിൻ
രൂക്ഷമാം സുഗന്ധം,
ചിറകടിച്ചുപോകുന്നു വാവലുകളകലേ,
നുറുങ്ങുവെട്ടമേകി മിത്രമാകാൻ
ശ്രമിക്കുന്നു മിന്നാമിനുങ്ങിൻ കൂട്ടം,
നോക്കിച്ചിരിക്കുന്നു താരങ്ങൾ വാനിൽ,
ഭയന്നോടി മറയുന്നു മേഘങ്ങൾ എങ്ങോ,

പഴുത്തോഴുകുന്നല്ലോ ക്ഷതങ്ങളെൻ മേനിയിൽ,
ഉണങ്ങുന്നില്ലെൻ മനസ്സിന്റെ മുറിവുകൾ,
കൊതിക്കുന്നെന്മനം സോദരോടു ചേരാൻ,
അഴിക്കുവാൻ എനിക്കാവതല്ലേ
ഈ ചങ്ങലയിൻ ബന്ധം,
ആരോരുമില്ല വന്നോന്നു കാണാൻ,
ആരോരുമില്ലരികെ കണ്ണിരൊന്നൊപ്പാൻ
ആരോടു ചൊല്ലിടും ഹൃത്തിന്റെ നൊമ്പരം.

അക്കരെ നിന്നും നീ കേട്ടുയെൻ രോദനം,
നിൻ ദിവ്യദൃഷ്ടിയിൽ കണ്ടു എൻ സങ്കടം,
സ്പഷ്ടമായി കേട്ടുനിൻ കാലൊച്ച പിൻപിലായി,
മനസ്സലിഞ്ഞു നീ വന്നുയെൻചാരെ,
അഴിച്ചുവല്ലോയിചങ്ങലയിൻ വാസം,
വിട്ടുപോയെങ്ങോ ലെഗ്യോനിൻബന്ധം.

ഇന്നു ഞാൻ അറിയുന്നു ജീവിതലക്ഷ്യം,
ആരോടു പറഞ്ഞിടും എൻ ജീവസാക്ഷ്യം,
കൊതിച്ചിടുന്നുള്ളം നിന്നോടുചേരാൻ,
ഒന്നു ഞാൻ അറിയുന്നു സ്‌പഷ്‌ടമായിനാഥാ,
നിൻആർദ്രമാം കടാഷം മതിയെൻ
ജീവിതമാകെ മാറീടുവാൻ,
നിൻ കണ്ണുകൾ ഒരുനാളും മാറ്റിടല്ലേ ,
നിന്നിൽഞാൻ അലിഞ്ഞു
ചേരും വരെയും…..

രാജൻ പെണ്ണുക്കര, മുംബൈ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading