ചെറു കഥ: കൊറോണയും കാഴ്ച്ചപാടും | പ്രിജു ജോസഫ്, സീതത്തോട്

മധ്യ കേരളത്തിലായിരുന്നു കുഞ്ഞവറാച്ചന്റെ ജനനവും വളർച്ചയും .ഭാര്യയും ഏക മകനും അടങ്ങുന്ന തികച്ചും ഒരു സാധാരണ കുടുംബം ആയിരുന്നു. ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാൻ അദ്ദേഹം വളരെ ബുദ്ധിമുട്ടി. മുട്ടവിറ്റും പാടത്തു പണിയെടുത്തുമായിരുന്നു കുടുംബം പുലർത്തിയിരുന്നത്.കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിനിടയിലും ദൈവം നൽകിയ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചു മറ്റുള്ളവരുടെ പ്രയാസത്തിലും ദുഖത്തിലും പങ്കാളി ആയി തീർന്നു . യേശു കാണിച്ച മാതൃക മറ്റുള്ളവരോടുള്ള കരുണ, ആർദ്രത, സ്‌നേഹം ഇതൊക്കെയും അതേപടി അദ്ദേഹത്തിന്റെ ജീവതത്തിൽ പ്രാവർത്തികം ആക്കാൻ സാധിച്ചു. ആ സമൂഹത്തിൽ ഏതാവശ്യത്തിനും അദ്ദേഹം മുൻപന്തിയിൽ നിന്നു. അവിടെ ഉള്ള ആളുകൾക്ക് കുഞ്ഞവറാച്ചൻ വളരെ പ്രിയപ്പെട്ടവനായി തീർന്നു.
അങ്ങനെ സഭയുടെ ആത്മീയ പ്രവർത്തങ്ങളിലും വളരെ വ്യാപൃതനായിരുന്ന അച്ചായന്റെ സ്ഥിതികൾക്ക് ഒക്കെ ദൈവം മാറ്റം വരുത്തി. സാമ്പത്തികമായി തന്നെ ദൈവം വളരെ അനുഗ്രഹിച്ചു .

അങ്ങനെ വലിയൊരു ബിസ്നെസ്സ് ഉടമയായി തീർന്നു.
അദ്ദേഹത്തിന്റെ ഏക മകൻ ജോണികുട്ടിയും ബിസിനെസ്സിൽ സഹായി ആയി. ഇത്രയും സമ്പത്തു ദൈവം തന്നത് ആണെന്നുള്ള ബോധ്യം അദ്ദേഹത്തിന് ഉണ്ടെങ്കിലും ആ പഴയ സഹായ പ്രവർത്തങ്ങളിലും ആത്മീയ കാര്യങ്ങൾക്കുമുള്ള പഴയ ശുഷ്‌കാന്തി ഇപ്പോൾ കാണാനില്ല. തന്റേതായ ബിസിനസ്‌ സാമ്രാജ്യത്തിന്റെ വലിയ മതിൽ കെട്ടുകൾ സ്ഥാപിച്ചു. തന്റെ പഴയ കാഴ്ച്ചപ്പാടുകൾക്കു ചെറിയ മങ്ങൽ ഏറ്റോ എന്നൊരു സംശയം.

ഒരു ദിവസം അദ്ദേഹത്തിന്റെ ഡ്രൈവർ അദ്ദേഹത്തെ കാണാൻ വന്നു.
വന്നതിന്റെ കാര്യം തിരക്കിയപ്പോൾ അദ്ദേഹത്തിന് ഒരു ദിവസം അവധി വേണമെന്നും താൻ ഇപ്പോൾ മാനസാന്തരപ്പെട്ടെന്നും,കഴിഞ്ഞ നാളുകൾ തൻറെ ജീവിതം പ്രതിസന്ധി നിറഞ്ഞതായിരുന്നെന്നും, കടുത്ത മദ്യപാനത്തിന് അടിമ ആയിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തെ ദൈവം രക്ഷിച്ച കാര്യം ഒക്കെ അച്ചായനോട് പറഞ്ഞു.
അച്ചായന്റെ വീടിന്റെ അടുത്ത് താമസിക്കുന്ന കുടിയൻ കുട്ടപ്പൻ മാനസാന്തരപ്പെട്ടെന്നും, അദ്ദേഹം സുവിശേഷം പറഞ്ഞാണ് താൻ രക്ഷിക്കപ്പെട്ടതെന്നും പറഞ്ഞു.
ഇതു കേട്ടപ്പോൾ ഒരു സന്തോഷമുണ്ടായെങ്കിലും അച്ചായന്റെ ഉള്ളിൽ കുറ്റബോധം തോന്നി.വർഷങ്ങളായി തന്റെ ഡ്രൈവർ ആയിരുന്ന ഒരാളുടെ ജീവിതം മനസിലാക്കാൻ പറ്റാതെ പോയതിലുള്ള സങ്കടം മാത്രമല്ല തിരക്ക് പിടിച്ച ജീവിതത്തിന്റെ ഇടയിൽ കുടിയൻ കുട്ടപ്പനെ പോലെ കലുഷിത ജീവിതം നയിക്കുന്ന തന്റെ അയൽ വാസികളുടെ ഇടയിലേക്ക് ഒരു ആശ്വാസം ആയി പഴയത് പോലെ ഇറങ്ങി ചെല്ലാൻ കഴിയാത്തതിലുള്ള ഒരു സങ്കടം.

ഇങ്ങനെ ഇരിക്കുമ്പോൾ ആണ് രാജ്യത്ത് കൊറോണ എന്ന മഹാ വ്യാധി പിടിപെട്ടത്. രാജ്യത്തു ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും തുടർന്ന് തന്റെ ബിസിനസ്‌ സ്ഥാപനങ്ങൾ അടച്ചു ഇടേണ്ടി വരികയും ചെയ്തു. ആരംഭ സമയങ്ങളിൽ വലിയ ബുദ്ധിമുട്ട് അദ്ദേഹത്തിന് തോന്നിയില്ല.മാത്രവുമല്ല ചെറിയ നഷ്ടങ്ങൾ അദ്ദേഹം കാര്യമാക്കിയില്ല. അദ്ദേഹത്തിന്റെ ഭാര്യ ഗ്രേസി അമ്മാമ്മയ്ക്ക് ക്ഷണിച്ച പല വിവാഹ കർമ്മങ്ങളിലും പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടം ഉള്ളിൽ ഉണ്ടായിരിന്നു. വിവാഹ കർമങ്ങളിൽ ഇരുപതു പേർ മാത്രമേ പങ്കെടുക്കാൻ കഴിയുള്ളു എന്ന സർക്കാർ നിബന്ധനക്ക് എതിരെ അമ്മാമയ്ക്ക് വളരെ പ്രതിക്ഷേധം ഉണ്ടായിരുന്നു. പല കല്യാണങ്ങൾക്കും ഉടുക്കാൻ വാങ്ങി വെച്ച സാരികളെ ഓർത്തു അമ്മാമ്മ വിലപിച്ചു കൊണ്ടിരുന്നു. കർത്താവെ, പണ്ടത്തെ പോലെ ഒരു നല്ല കാലം തരണമേ എന്ന് അമ്മാമ്മ പ്രാർത്ഥിച്ചു. അങ്ങനെയിരിക്കെ അമ്മാമക്ക് ചെറിയൊരു ജലദോഷം പിടിപെട്ടു. അമ്മാമ്മക്ക് ചെറിയൊരു പേടി. കാര്യം അച്ചായനോട് പറഞ്ഞപ്പോൾ ഭയം വേണ്ട ജാഗ്രത മതി എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അച്ചായനും ഒരു ജലദോഷം. കാര്യം അമ്മാമ്മയോടു പറഞ്ഞപ്പോൾ അടുക്കളയിൽ പോയി ചുക്കുകാപ്പി ഇട്ടു കൊണ്ടുവന്നു കൊടുത്തു. എന്നിട്ട് “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു” എന്ന വാക്യം അമ്മാമ്മ വായിച്ചു കേൾപ്പിച്ചു. കാര്യം വചനമാണെങ്കിലും കേട്ടപ്പോൾ അച്ചായന്റെ മനസ്സിൽ ഒരു വെപ്രാളം.

അങ്ങനെ ലോക്ക് ഡൌൺ നീണ്ടു കൊണ്ടിരുന്നു. ബിസിനിസിൽ ഉണ്ടാകുന്ന നഷ്ടങ്ങളും വരുമാനങ്ങളെയും ഓർത്തു അച്ചായൻ വളരെ ചിന്താകുലനായി നിരാശപെട്ടു. അങ്ങനെ അദ്ദേഹത്തിന് ഊണും ഉറക്കവും പതുക്കെ നഷ്ടപ്പെടാൻ തുടങ്ങി. കാര്യങ്ങൾ ചിന്തിക്കുന്നതിലും അപ്പുറത്തേക്ക് പോകുന്നതായി തോന്നി. നാളുകളായി ഭാവിയിലേക്ക് മെനഞ്ഞ പദ്ധതികളെല്ലാം തകിടംമറിഞ്ഞു. ഈ വർഷം വളരെ അനുഗ്രഹത്തിന്റെയും, സമ്പൽ സമൃദ്ധിയുടെയും വർഷം ആണെന്ന് പറഞ്ഞ ആ പാസ്റ്ററെ അച്ചായൻ വിളിച്ചു.പാസ്റ്റർ പറഞ്ഞു അച്ചായാ പറഞ്ഞതിൽ അവസാനത്തെ ഒരു അക്കം മാറി പോയതാണെന്നും അടുത്ത വർഷം കാര്യങ്ങൾ മാറുമെന്നും പറഞ്ഞു. അച്ചായന് നിരാശ മാത്രം ബാക്കി. ഒരു ദിവസം രാത്രി അദ്ദേഹത്തിന് മുമ്പോട്ടുള്ള കാര്യങ്ങൾ ഓർത്തു ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. വീടിനുള്ളിൽ അദ്ദേഹം അങ്ങോട്ടുമിങ്ങോട്ടും നടന്നു.
വീടിനുള്ളിൽ നിന്ന് അലമുറയിട്ട് കരയാൻ തുടങ്ങി. വീട്ടുകാർ വളരെ ഭയചിത്തരായി.
അങ്ങനെ അവർ പാസ്റ്ററെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. പാസ്റ്റർ ഉടൻ തന്നെ അച്ചായന്റെ വീട്ടിലെത്തി.

പാസ്റ്റർ അച്ചായനോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി.
അച്ചായനോടും കുടുംബത്തോടും പാസ്റ്റർ ഇങ്ങനെ പറഞ്ഞു. കഴിഞ്ഞതിനെ പറ്റി
ഇനി ആലോചിച്ചു വിഷമിക്കണ്ട
അച്ചായാ.ക്ഷണികമായ ലോകത്തു നൈമിഷികമായ നഷ്ടങ്ങളും പ്രതിസന്ധികളും ഓർത്തു നിരാശരാകാതെ നമുക്ക് ലഭിക്കുന്ന നിത്യ ജീവൻ എന്ന വലിയ പ്രതിഫലം ലഭിക്കുന്നതിന് വേണ്ടി നമ്മുടെ പ്രത്യാശയെ പുതുക്കി ജീവിക്കാം എന്ന് പറഞ്ഞു. ഒന്നുമില്ലാതിരുന്ന
സ്ഥാനത്തു നിന്ന് നമ്മളെ
ഇത്രത്തോളും ഉയർത്തി.
സമൂഹത്തിൽ ഉയർന്ന
സ്ഥാനത്താക്കി പക്ഷെ സമ്പത്തും സ്ഥാനമാനങ്ങളും നമ്മുടെ പഴയ കാഴ്ച്ചപ്പാടുകൾക്ക് വ്യത്യാസം ഉണ്ടായി. ഒന്നുമില്ലാതിരുന്ന സ്ഥാനത്തും
നമ്മൾക്ക് ദൈവം തന്ന കാഴ്ച്ചപ്പാടിന് അനുസരിച്ചു ഇല്ലാത്തവരെ സഹായിക്കുവാൻ, അശരണർക്കു താങ്ങായി, തണലായി നിൽക്കുവാൻ സാധിച്ചു. ഈ സമയം നമ്മുടെ ചുറ്റുവട്ടം ഒന്ന് നോക്കാം ധനികർ പലരും അവരുടെ ധനം ഉപയോഗിക്കാൻ കഴിയാതെ ചികിത്സ ഇല്ലാത്ത ഈ രോഗത്തിന് പിടിയിൽ ആയി ലോകത്തിൽ നിന്നും മറഞ്ഞു. എല്ലാം വെട്ടിപ്പിടിക്കാൻ ഇറങ്ങിയവർ, ഒന്നാമതെത്തുവാൻ പലതും കാട്ടിക്കൂട്ടിയവർ എല്ലാം ഒന്നുമില്ലാതാകുന്ന കാഴ്ച്ച നാം കണ്ടു. ഈ മഹാമാരി മൂലം നിശ്ചലമായ ലോകത്ത് നിശ്ച്ചലമായ അനേകം ജീവിതങ്ങൾ നമ്മുടെ അടുത്ത് തന്നെ ഉണ്ട് ഈ ആളുകൾക്ക് നമുക്ക് ഒരു താങ്ങായി, തണലായി മാറാം. കഷ്ടമനുഭവിക്കുന്നവരെയും ഓർത്തുക്കൊൾവിൻ എന്ന ദൈവ വചനം ഓർമ്മിപ്പിച്ചു.

ഇനിയെങ്കിലും നമുക്ക് ഒരു
തീരുമാനത്തിൽ എത്താം.
നഷ്ടപ്പെട്ട എല്ലാം തിരികെ
തരാൻ നമ്മുടെ ദൈവം
ശക്തനാണ്. ഈ ലോക്ക് ഡൌൺ കാലഘട്ടം ദൈവം നൽകിയ സമയം ആണെന്ന് നമുക്ക് വിശ്വസിക്കാം. നമ്മുടെ ആത്‌മീയ കാഴ്ചപ്പാടുകൾക്കു ഒരു വ്യത്യാസം വരുവാൻ പ്രാർത്ഥിക്കാം.
എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും എന്ന വചനം ഉരുവിട്ട് പാസ്റ്റർ അവർക്കു വേണ്ടി പ്രാർത്ഥിച്ചു. അതിനു ശേഷം അച്ചായന് വലിയ ആശ്വാസം ഉണ്ടായി. തന്റേതായ നേട്ടങ്ങൾക്ക് വേണ്ടി അദ്ദേഹം കെട്ടിപ്പൊക്കിയ വലിയ മതിൽ കെട്ടിൽ നിന്നും അദ്ദേഹം പുറത്തു വന്നു. ജീവിതത്തിൽ എപ്പോഴോ നഷ്ടപ്പെട്ടു പോയ തൻറെ ആത്മീയ കാഴ്ചപ്പാട് തിരിച്ചു കിട്ടിയതായി തോന്നി.ജീവിതത്തിൽ വലിയൊരു കാഴ്ചപ്പാട് കിട്ടാൻ കാരണമായ ഈ കാലഘട്ടം ദൈവം ഒരുക്കിയതാണെന്നു അച്ചായൻ വിശ്വസിച്ചു ദൈവത്തിന് നന്ദി പറഞ്ഞു. ഇതിന് ശേഷം ശാന്തമായി ഇരുന്ന അച്ചായന്റെ അടുത്ത് ചെന്ന് പതിഞ്ഞ സ്വരത്തിൽ അമ്മാമ്മ ഇങ്ങനെ പറഞ്ഞു:ഭയം വേണ്ട ജാഗ്രത മതി !!!

അവസാനിച്ചു.

പ്രിജു ജോസഫ്, സീതത്തോട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.