കൊവിഡ് 19: സമൂഹവ്യാപന സാധ്യത കൂടുന്നു; ആരാധനാലയങ്ങളും മാളുകളും ഉടൻ തുറക്കരുതെന്ന് ഐ.എം.എ
കൊച്ചി: ആരാധനാലയങ്ങളും മാളുകളും ഉടന്‍ തുറക്കരുതെന്ന് ഐ എം എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച അവസരത്തില്‍ ജനജീവിതം സാധാരണ ഗതിയിലേക്ക് മാറുകയാണ്. എന്നാല്‍ നാം ഇന്നും പൊരുതന്നത് അതിശക്തനായ ഒരു വൈറസിനോടാണെന്ന കാര്യം പലരും മറക്കുകയാണ്.
പലരും അശ്രദ്ധരായി മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുന്ന അവസ്ഥയുമാണ് പലയിടത്തും കണുന്നത്. പുറം രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ ക്വാറന്റീന്‍ ലംഘിക്കുകയും പുറത്തിറങ്ങുകയും ചെയ്യുന്ന ഈ അവസരത്തില്‍ രോഗ വ്യാപനം ക്രമാതീതമായി വര്‍ധിക്കുകയാണ്. രോഗം പിടിപ്പെട്ടത് എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കാത്തവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഈ ഒരു ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുന്നത് രോഗ വ്യാപനം നിയന്ത്രണാതീതമായി തീരാന്‍ കാരണമാവുമെന്നും രോഗികളുടെ എണ്ണം താങ്ങാനാവുന്നതിലും അധികമായേക്കാമെന്നും ഐഎംഎ അറിയിച്ചു.
ഐ.എം.എയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:
ഇളവുകൾ പ്രഖ്യാപിച്ച് ലോക് ഡൗൺ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടിൽ ശക്തനായ ഒരു വൈറസ്സിനോടാണ് നമ്മുടെ യുദ്ധമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കേണ്ടി വരുന്നു. സാമൂഹ്യ അകലം പാലിക്കാത ശരിയായി മാസ്ക് ധരിക്കാതെ പെരുമാറുന്നത് നാം എല്ലായിടത്തും കാണുന്നുണ്ട്. ഇതെല്ലാം കാണുമ്പോൾ നമ്മുടെ സഹോദരർ ഇതിനൊന്നും സജ്ജരായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
കഴിഞ്ഞ ആഴ്ചകളിൽ പുറം രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സഹോദരർ ഭൂരിഭാഗം അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരിൽ ചിലരെങ്കിലും ക്വാറന്റൈൻ ലംഘിക്കുന്നതായും നാം മനസ്സിലാക്കുന്നു.
അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടി വരികയും ചെയ്യുന്നു. രോഗം കിട്ടിയത് എവിടെ നിന്നാണ് എന്ന് സ്ഥിരീകരിക്കാൻ സാധിക്കാത്തവരുടെ എണ്ണവും കൂടുകയാണ്. ഇതിൽ നിന്നും സമൂഹവ്യാപനം നടക്കുന്നു എന്നു തന്നെ വേണം കരുതാൻ.
ഈ ഒരു ഘട്ടത്തിൽ ആരാധനാലയങ്ങളും മാളുകളും തുറക്കുമ്പോൾ രോഗ വ്യാപനം നിയന്ത്രണാതീതമായി തീരും എന്ന ആശങ്ക മുന്നറിയിപ്പായി ഞങ്ങൾ നൽകുകയാണ്; രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കാനുള്ള സാഹചര്യം ഉണ്ടാക്കരുതെന്നും ഓർമിപ്പിക്കുന്നു. അത്തരമൊരു സാഹചര്യം വന്നാൽ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മർദ്ദത്തിൽ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞ് ആരോഗ്യ പ്രവർത്തകരും ഭരണ
സംവിധാനങ്ങളും പകച്ചു നിൽക്കേണ്ടി അവസ്ഥ ഉണ്ടാവാൻ അനുവദിക്കരുത്. ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകൾ കൂട്ടം കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോൾ തുറക്കരുതെന്ന് തന്നെയാണ് ഐ എം എ യുടെ സുചിന്തിതമായ അഭിപ്രായം.