ലേഖനം: കഷ്ടതയും തേജസ്കരണവും | അന്നകുട്ടി ജോൺ ന്യൂഡൽഹി

ലോകത്തിൽ നിങ്ങൾക്ക് കഷ്ടമുണ്ട് എങ്കിലും ധൈര്യപ്പെടുവിൻ ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു…. ”
പെസഹ പെരുന്നാളിന് മുൻപേ യേശു, താൻ ഈ ലോകം വിട്ടു പിതാവിന്റെ അടുക്കൽ പോകുവാനുള്ള നാഴിക വന്നിരിക്കുന്നു എന്നറിഞ്ഞിട്ട് തന്റെ അരുമ ശിഷ്യന്മാരെ അവർ ഇടറിപ്പോകാതിരിക്കേണ്ടതിനു അവരെ പ്രബോധിപ്പിച്ചു ഉറപ്പിക്കുന്ന വാക്കുകളാണ് മുകളിൽ ഉദ്ധരിച്ച വിശുദ്ധ യോഹന്നാന്റെ സുവിശേഷം 16അദ്ദ്യായം 33-വാക്യത്തിന്റെ അവസാന ഭാഗത്തു നാം വായിക്കുന്നത്.
സംഘര്ഷ കലുഷിതമാണ് മനുഷ്യജീവിതം. രോഗങ്ങൾ കഷ്ടങ്ങൾ ഒറ്റപെടലുകൾ പരിഹാസങ്ങൾ അങ്ങനെയങ്ങനെ നീണ്ടുപോകുന്നു അതിന്റെ പട്ടിക. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ പ്രീതിസന്ധികൾ തരണം ചെയ്യാത്തവരാരുമില്ല എന്നാൽ മിക്കആളുകളും പ്രശ്നങ്ങളുടെ മുൻപിൽ പതറി പോകുന്നവരാണ്.ദൈവഹിതപ്രകാരമാണ് ഈ കഷ്ടതകളിൽ കൂടി കടന്നു പോകുന്നതെങ്കിൽ അതിനെ തടയാൻ ആർക്കും കഴിയുകയുമില്ല. ഈ കഷ്ടതകളൊക്ക ഒരുപക്ഷെ നമ്മെ ശുദ്ധീകരിക്കാനോ, നമ്മെ ദൈവത്തോട് കൂടുതൽ അടുപ്പിക്കാനോ, നമ്മെ കൂടുതൽ മഹത്വമുള്ളവരാക്കി ഒക്കെ തീർക്കാനോ ഉപകരിക്കുമെന്ന് മാത്രമല്ല, ഓരോ കഷതയും വലിയ അനുഗ്രഹത്തോടെയായിരിക്കും അവസാനിക്കു ന്നതും. “ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി എന്നു സങ്കി 119:71ൽ വായിക്കുന്നു. ചുരുക്കി പറഞ്ഞാൽ ദൈവവുമായി കൂടുതൽ അടുക്കാനും ആത്മീയ ജീവിതത്തിന്റെ, തീഷ്ണത വർദ്ധിപ്പിക്കാനും കഷ്ടതകളും പ്രീതിസന്ധികളും പ്രേയോജനമായി തീരുമെന്നുള്ളത് സ്പഷ്ടമാണ്. ഒരു കാര്യം സമ്മതിക്കേണ്ടിയിരിക്കുന്നു ജീവിതത്തിൽ പ്രശ്നങ്ങളൊന്നും തരണം ചെയ്യാത്തവരെക്കാൾ പ്രീതിസന്ധികൾ തരണം ചെയ്തു മുന്നേറുന്നവർ തന്നെയാണ് ശക്തന്മാർ.

കൊടുങ്കാറ്റിലുംതിരമാലയിലും പതറി പോകാതെ കപ്പൽ നിയന്ത്രിച്ചു
തീരത്തെത്തിക്കുന്ന നാവികന്റെ കരുത്തിനു മാറ്റു കൂടും. പ്രീയരെ കഷ്ടതകളിൽ നാം പരാജയപെട്ടു പോകാനല്ല പിന്നെയോ നിത്യതയിൽ തേജസ്സിന്റെ നിത്യ ഘനം നാം പ്രാപിക്കേണ്ടതിനു,, തന്റെ പുത്രന്റെ സ്വരുപത്തോടു നാം അനുരൂപരാകേണ്ടതിനുമാണ്, ദൈവം ഈ കഷ്ടതകൾ നമുക്ക് അനുവദിച്ചു തരുന്നതെന്നും കൂടി നാം മനസിലാക്കേണ്ടതായിട്ടുണ്ട്.
ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരു കൊല്ലപ്പണിക്കാരന്റെ ആലയിൽ ചെന്നാൽ കാണാവുന്ന ഒരു കാഴ്ചയുണ്ട്, കൊല്ലൻ തന്റെ ആലയിൽ കിടക്കുന്ന ഒരു ഇരിമ്പ് കഷ്ണത്തെ ചുട്ടുപഴുത്തമൂശയിലിട്ടു പഴുപ്പിച്ചെടുത്തു തന്റെ കൈയിലിരിക്കുന്ന ചുറ്റിക കൊണ്ടു ആഞ്ഞാഞ്ഞു അടിക്കുന്നു.പലവുരു അടിച്ചടിച്ചു അതിനെ പതം വരുത്തി തന്റെ മനസ്സിനിണങ്ങിയ ആയുധമാക്കി രൂപാന്തരപ്പെടുത്തിഎടുക്കുന്നു. ഇതു പോലെ കഷ്ടതയുടെ തീചൂള യിലൂടെ കടന്നു പോകുന്ന ദൈവപൈതലിനെ ദൈവം തന്റെ ഹിതപ്രകാരമുള്ള, തന്റെ കൈകൾക്ക് ഇണങ്ങിയആയുധമാക്കിരൂപാന്തര പെടുത്തി എടുക്കുകയാണ്. അടിക്കടി കഷ്ടതകൾ വരുമ്പോൾ നാം ദൈവഹിതപ്രകാരം ആയിട്ടുണ്ടോ എന്നു സ്വയം ശോധന ചെയ്യ്തു ദൈവ ഹിത പ്രകാരം പണിയപ്പെടാൻ ഏൽപ്പിച്ചു കൊടുത്താൽ നാം വിജയിക്കുക തന്നെ ചെയ്യും.

നമ്മുടെ ജീവിതത്തിൽ കടന്നു വരുന്ന പ്രീതിസന്ധികൾക്കുംകഷ്ടതകൾക്കും ദൈവത്തിനു വ്യക്തമായ ചില പ്ലാനുകളുണ്ട്. ഇരുട്ടുള്ളപ്പോൾ മാത്രമാണ്ശോഭയുള്ള നക്ഷത്രങ്ങളെ കാണാൻ കഴിയുകയുള്ളു. ചിത്രതയ്യിലുള്ള വസ്ത്രത്തിനു ഭംഗിയും വിലയുംകൂടും. പല വട്ടം സൂചിതുണിയിൽ കയറി ഇറങ്ങിയിട്ടാണ് മനോഹരങ്ങളായ പൂക്കളും ചിത്രങ്ങളും വസ്ത്രങ്ങളിൽ കാണപ്പെടുന്നത്. അതു പോലെ തന്നെ അനവധി കഷ്ടങ്ങളിൽക്കൂടി കടന്നു പോകുന്ന ഒരു ദൈവ പൈതലിന്റെ മഹത്വം വർദ്ധികുകയേയുള്ളു. നമ്മുടെ കഷത ദൈവത്തിന്റെ ഉദ്ദേശത്തിൽ വളരെ അർത്ഥവത്തായ കാര്യമാണ്.ദൈവഹിതപ്രകാരമുള്ള നമ്മുടെ എല്ലാ കഷ്ടതയും നമ്മുടെ തേജസ്കരണത്തിനായി ഉതകുന്നു. നാം തേജസ്കരിക്കപ്പെടണമെങ്കിൽ കഷ്ടത അനുഭവി ക്കണമെന്നു., റോമാ 8:17ൽ വായിക്കുന്നു. അതിന്റ അവസാന ഭാഗം “നാം അവനോട് കൂടെ തേജസ്കരിക്കപ്പെടേണ്ടതിനു അവനോടു കൂടെ കഷ്ടമനുഭവിച്ചാലത്രേ. അതായത് തേജസ്കരിക്കപ്പെടേണ്ടതിന്നു കഷ്ടത എന്ന വില നാം കൊടുക്കേണ്ടിയിരിക്കുന്നുഎന്നു സാരം. മാത്രമല്ല, കഷ്ടതയ നുഭവിക്കുന്നവർ ദിനംതോറും മറ്റൊന്നായി മാറിക്കൊണ്ടിരിക്കും അവർ പുതുക്കം പ്രാപിച്ചു ദൈവത്തിന്റെ പ്രെതിമ പ്രെകാരം ദൈവാനുരൂപരായി തീരുകയും ചെയ്യും. 2കൊരി:3:18″കർത്താവിന്റെ തേജസിനെ കണ്ണാടിപോലെ പ്രതി ബിംബിക്കുന്നവരായി, നാമെല്ലാവരും ആതമാവാകുന്ന കർത്താവിന്റെ ദാനമായി തേജസിന്മേൽ തേജസ് പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപെടുന്നു.

റോമാ ലേഖന കർത്താവായ പൗലോസ് അപ്പോസ്തോലൻ റോമാ ലേഖനം 5:2മുതലുള്ള വാക്യങ്ങളിൽ ഇപ്രകാരം പറയുന്നു.. കഷ്ടതയിൽ നാം പ്രെശംസിക്കുന്നവരായിരിക്കണം, എങ്കിൽ മാത്രമേ കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും, സിദ്ധത പ്രത്യാശയെയും ഉളവാക്കുകയുള്ളു. സ്തെഫാനോസ് കഷ്ടതയിൽ പ്രശംസിച്ചു. അതുകൊണ്ട് അദ്ദേഹം ദൈവ മഹത്വം കാണുവാൻ ഇടയായി. അപ്പോസ്തലന്മാർ എല്ലാവരും കഷ്ടതയിൽ ഏറെ പ്രശംസിച്ചവർ ആയിരുന്നതു കൊണ്ട് അവരെല്ലാം ദൈവ മഹത്വംദർശിക്കുവാൻ ഇടയായിതീർന്നു. വിശുദ്ധ അപ്പോസ്തലനായ പൗലോസിന്റെ വാക്കു ഇവിടെ അന്വർത്ഥമാവുകയാണ്.ഫിലിഫ്യർ 1:21-ൽ “എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നതു ലാഭവുമാകുന്നു “എന്നു പറഞ്ഞുകൊണ്ട് അദ്ദേഹംതന്റെ ശുശ്രുഷയിൽ തനിക്കു നേരിട്ട കഷ്ട്ങ്ങളിലൊക്കെ പ്രശംസിക്കുന്നതായി കാണാൻ കഴിയുന്നു ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല, സുവിശേഷ ഘോഷണത്തിന്റെ പ്രകാശനവും കർത്താവുതന്ന വേല തികക്കണമെന്നേയുള്ളു എന്നു പറഞ്ഞുകൊണ്ട് കഷ്ടതയെ സന്തോഷത്തോടെ നേരിട്ട് തന്റെ ശുശ്രുഷകളെ തികക്കുന്നതായി കാണാൻ കഴിയുന്നു. ഒത്തിരി ദൈവദാസന്മാർ, ഒരുപാട് അഭിഷക്തന്മാർ കഷ്ടങ്ങളിലൂടെ ദൈവ മഹത്വം ദർശിച്ചവരായി ചരിത്രങ്ങൾ പരിശോധിച്ചാൽ നമുക്ക് കാണാൻ കഴിയും.കഷത സഹിച്ചു പരാജയപ്പെട്ടവരുടെ കൂട്ടത്തിലല്ലനാം, പിന്നെയോ.. കഷതകളെ ജയിച്ചു ദൈവമഹത്വം ദർശിച്ചവരുടെ വലിയൊരു നിര തന്നെ നമുക്ക് മുന്പിലുണ്ട് എന്നു നമ്മുടെ മനസിനെ ബോധ്യപെടുത്തണം. കഷ്ടതയുടെ മുൻപിൽ പിൻതിരിഞ്ഞാൽ നാം പരാചയപ്പെട്ടുപോകും. ധീരന്റെ മനസിനെ തകർക്കാൻ കഷ്ടകാലത്തിന്റെ സമ്മർദ്ദത്തിനു കഴികയില്ല എന്നാണ് ചിന്തകനായ സെനക്ക പറയുന്നത്.
ചെറിയ ഒരു കഷ്ടത വരുമ്പോഴേക്കും നൂലു പൊട്ടിയ പമ്പരം പോലെ വീണു പോകാതിരിക്കാൻ മനസിനെ സജ്ജമാകുകയാണ് വേണ്ടത്.
വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഇപ്രകാരം എഴുതി.. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും നമ്മെ വേർ തിരിക്കുന്നതാർ..? കഷതയോ, സങ്കടമോ, പട്ടിണിയോ, നഗ്നതയോ, ആപത്തോ, വാളോ, മരണത്തിനോ ജീവനോ, ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ, ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ, ഉയരത്തിനോ ആഴത്തിനോ, മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശു ക്രിസ്തുവിലുള്ള വിസ്വാസത്തിൽ നിന്ന് നമ്മെ വേർപിരിപ്പാൻ ആർക്കും കഴികയില്ല. യഥാർത്ഥത്തിൽ ഇതു തന്നെയാണ് ഒരു ഭക്തന്റെ വിജയം.
ലോകത്തിൽ നിങ്ങൾക്കു കഷ്ടമുണ്ട് എങ്കിലും ധൈര്യപ്പെടുവിൻ , ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു ലോകത്തെയും പാപത്തെയും മരണത്തെയും ജയിച്ചവനാണ് നമ്മോട് കൂടെയുള്ളത് ആയതുകൊണ്ട് നൊടിനേരത്തേക്കുള്ള ഈ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യ ഘനം നമുക്ക് കിട്ടുവാൻ ഹേതുവാകുന്നു എന്നു ചിന്തിച്ചുകൊണ്ട് മുന്നോട്ട് പോകാം. പ്രീയരെ ഈ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നമ്മെ ഏവരെയും ക്രിസ്തുവിൽ തന്റെ ദിവ്യാ തേജസ്സിനായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീ കരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

അന്നകുട്ടി ജോൺ ന്യൂഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.