എഡിറ്റോറിയൽ: ചർച്ചകൾക്ക് തിരികൊളുത്തി ശ്വാനനും റാംബാബുവിൻ്റെ കർത്തൃമേശയും; നമുക്കും പഠിക്കാനുണ്ട് | ആഷേർ മാത്യു

ആഷേർ മാത്യു, ചീഫ് എഡിറ്റർ, ക്രൈസ്തവ എഴുത്തുപുര ദിനപ്പത്രം

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ ചർച്ചയായിരിക്കുകയാണ്. പ്രസ്തുത വീഡിയോ കണ്ട് ക്രിസ്തീയ വിശ്വാസികൾ അമ്പരന്ന് മൂക്കത്ത് വിരൽ വച്ചു എന്നതാണ് സത്യം. പാസ്റ്റർ / സുവിശേഷകൻ എന്ന് അവകാശപ്പെടുന്ന റാം ബാബു കുടുംബമായി പരിപാവനമായ കർത്തൃമേശ എന്ന ശുശ്രൂഷയെ അവഹേളിക്കുന്നതായിരുന്നു ആ വീഡിയോ. വീട്ടിലിരുന്ന് കർത്തൃമേശ നടത്താമോ അതോ സഭയായി കൂടി വരണോ തുടങ്ങിയ കാര്യങ്ങളിൽ ആരോഗ്യകരമായ ചർച്ചകൾ നമ്മുടെ സമൂഹത്തിൽ നടക്കുന്നുണ്ട്. പഠനങ്ങൾ നടക്കട്ടെ.

എന്നാൽ വളർത്തുനായയെ മടിയിലിരുത്തി അപ്പവീഞ്ഞുകൾ ഭക്ഷിക്കുന്ന കാഴ്ച ഹൃദയ നുറുക്കത്തോടെയാണ് ക്രൈസ്തവ വിശ്വാസികൾ കണ്ടത്. തീർച്ചയായും ഈ വീഡിയോയിൽ നിന്ന് പലതും പഠിക്കാനുണ്ട്.
കയ്യിൽ ഇരിക്കുന്ന നായ പോലും ഇറങ്ങിയോടാൻ ശ്രമിക്കുന്നുണ്ട്. അതിനുള്ള വിവരം പോലും മറ്റുള്ളവർക്ക് ഇല്ലാതെ പോയി എന്ന് കാണാം. “മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യനത്രേ”. (സങ്കീർത്തനം 49 :20)
എന്ന വാക്യം നമ്മളെ ഈ സംഭവം ഓർമിപ്പിക്കുന്നു.

ഈയൊരു സംഭവം നമ്മെ അനേക കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്
1 ) ഇതുപോലെയുള്ള വ്യാജ സുവിശേഷകരെ വിളിച്ച് കൺവെൻഷനുകളും ക്രൂസേഡുകളും നടത്താതിരിക്കുക

2 ) റാം ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ പരിശോധിക്കുമ്പോൾ എല്ലാത്തിലും ഗൂഗിൾ പേ/ പേയ് ടിഎം തുടങ്ങിയവയിലൂടെ പണപ്പിരിവ് നടത്തുന്നത് കാണാം. ഇക്കൂട്ടരുടെ ലക്ഷ്യം ആത്മീയത അല്ല കച്ചവടമാണ് എന്ന് തിരിച്ചറിയുക

3) ഓൺലൈൻ കൂട്ടായ്മകൾ പെരുകുമ്പോൾ കള്ളനാണയങ്ങൾ പെരുകുന്നു എന്നും, അത്യാവശ്യ യോഗങ്ങൾ മാത്രം ഓൺലൈനിൽ നടത്തുക, അതാണ് ഭൂഷണം എന്നും തിരിച്ചറിയുക.

പെന്തക്കോസ്ത് പാസ്റ്റർ എന്ന പദം ഈ കൂട്ടർ ഉപയോഗിക്കാറില്ല. എങ്കിലും അറിയപ്പെടുന്നത് ഈ പേരിലാണ്. ഇതുപോലെയുള്ള കള്ളനാണയങ്ങളെ പെന്തക്കോസ്ത് സമൂഹം ഒഴിവാക്കുക.

ആഷേർ മാത്യു, ചീഫ് എഡിറ്റർ, ക്രൈസ്തവ എഴുത്തുപുര ദിനപ്പത്രം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading