ശുശ്രൂഷകൻമാർക്ക് സാമ്പത്തിക പിന്തുണയുമായി അസംബ്ലീസ് ഓഫ് ഗോഡ്

പുനലൂർ: കോവിഡ്- 19 രോഗബാധയെത്തുടർന്നു സഭാരാധനകളും കൂട്ടായ്മകളും താല്ക്കാലികമായി നിർത്തൽ ചെയ്തപ്പോൾ ഏറ്റവുമധികം സാമ്പത്തിക പ്രയാസം നേരിട്ടവരിൽ ഒരു കൂട്ടർ പാസ്റ്റർമാരും സുവിശേഷ പ്രവർത്തകരുമുൾപ്പെടുന്ന ദൈവവേലക്കാർ ആയിരുന്നു. പ്രതിവാരം ലഭിക്കുന്ന ചുരുങ്ങിയ വരുമാനം കൊണ്ടു പാഴ്സനേജുകളിൽ ജീവിക്കുന്ന ഇവരിൽ ഏറിയ പങ്കും ഇക്കഴിഞ്ഞ രണ്ടാഴ്ച്ചയായി വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.അസംബ്ലീസ് ഓഫ് ഗോഡിൽ അവരിൽ മിക്കപേർക്കും തങ്ങൾ ശുശ്രൂഷിക്കുന്ന സഭ തങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ടുള്ള കൈത്താങ്ങൽ നൽകിയിട്ടുമുണ്ട്. കൂടാതെ സെക്ഷൻ – മേഖല തലങ്ങളിൽ അതതു ചുമതലക്കാർ സാമ്പത്തിക സഹായവും ഭക്ഷ്യകിറ്റുകളും നൽകി വരുന്നുമുണ്ട്. പുറമെ സുമനസ്സുകളായ നിരവധി ദൈവദാസൻമാരും സ്വദേശത്തും വിദേശത്തുള്ള ഒട്ടനവധി സഹോദരങ്ങളും തങ്ങളുടെ കൂട്ടു സഹോദരൻമാർക്ക് കൂട്ടായ്മയുടെ വലങ്കരം നീട്ടിയിട്ടുമുണ്ടന്നെ കാര്യവും പ്രത്യേകം പ്രസ്താവ്യമാണ്.

ഇതിനു പുറമെയാണ് ഇപ്പോൾ ഡിസ്ട്രിക്ടിൽ നിന്നും സാമ്പത്തിക പരിമിതിയുള്ള എല്ലാ ദൈവദാസൻമാർക്കും രണ്ടായിരം രൂപാ വീതം സഹായം ആദ്യ ഗഡുവായി നൽകുന്നത്. പതിനായിരം രൂപയിൽ താഴെ വരുമാനമുള്ള എല്ലാ ശുശ്രൂഷകൻമാർക്കും ഈ സഹായം ഏപ്രിൽ ആദ്യ ദിവസങ്ങളിൽ തന്നെ സെക്ഷൻ പ്രസ്ബിറ്റർമാർ വഴി വിതരണം ചെയ്യും. തുടർസാഹചര്യം വിലയിരുത്തിയനന്തരം രണ്ടാം ഗഡു സഹായവും വിതരണം ചെയ്യുന്നതാണ്.

സഹ ശുശ്രൂഷകൻമാരുടെ കഷ്ടതയിൽ ഉചിതമായ സമയത്തു സഹായഹസ്തം നീട്ടുന്നതിനു യുക്തമായ തീരുമാനമെടുത്ത ബഹു. എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നടപടി അത്യന്തം പ്രശംസനീയമാണ്._
സഭാ സൂപ്രണ്ട് റവ.ഡോ. പി.എസ്സ്. ഫിലിപ്പ് അവർകളെ ഇക്കാര്യത്തിൽ പ്രത്യേകമായി അഭിനന്ദിക്കുന്നു.

കോറൊണ ഭീതിയിൽ കേരളത്തിലെ ജനത ഭയന്നു നിൽക്കുന്ന സാഹചര്യത്തിൽ പാഴ്സനേജുകളിൽ താമസിക്കുന്നവരുടെയും അവരെ ആശ്രയിച്ചു വിദൂരത്തിൽ പാർക്കുന്ന മാതാപിതാക്കളുടെയും കാര്യത്തിൽ സർക്കാറിൻ്റെ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി.വി. പൗലോസ് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഈ-മെയിൽ സന്ദേശം അയച്ചിരുന്നു. അതിൻ്റെ മറുപടിയായി പിറ്റേ ദിവസത്തെ വാർത്ത സമ്മേളനത്തിൽ ആരാധാനാലയങ്ങളെ ആശ്രയിച്ചു കഴിയുന്നവരുടെ കാര്യം ശ്രദ്ധിക്കുമെന്നും ബഹു. മുഖ്യമന്ത്രി പ്രസ്താവിക്കയുണ്ടായി.

കൊറോണ സംബന്ധിച്ചുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്നും, രോഗബാധയേൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കേണമെന്നും, ലോകമെങ്ങുമുള്ള രോഗബാധിതർക്കായി പ്രത്യേകം പ്രാർത്ഥിക്കേണമെന്നും സഭാ നേതൃത്വം നേരത്തെ തന്നെ ശുശ്രൂഷകൻമാർക്കും സഭകൾക്കും കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading