കോറോണ വൈറസ് ജാഗ്രത : മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ നിന്ന്

 

 

1. കോവിഡ് – 19 ഏറ്റവും ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ആറ് പേർക്ക് കൂടി സ്ഥിരീകരിച്ചിരിക്കുന്നു. സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി.(ആശയക്കുഴപ്പത്തിൻ്റെ ആവശ്യമില്ല. 3 പേർ ആദ്യ ഘട്ടത്തിൽ രോഗബാധ സുഖപ്പെട്ടത് കൂട്ടിയാണ് 15. ഇപ്പോൾ ചികിൽസയിലുള്ളവർ 12 പേരാണ്)

ഇപ്പോാൾ ചികിൽസയിലുള്ള 12 പേരിൽ 4 പേർ ഇറ്റലിയിൽ നിന്ന് വന്നവരാണ് എട്ട് പേർ അവരുമായി സമ്പർക്കം പുലർത്തിയവരാണ്.

2. ആകെ 1116 പേർ നിരീക്ഷണത്തിലാണ്. അതിൽ 967 പേർ വീടുകളിലാണ്. 149 പേർ ആശുപത്രികളിലാണ്. സംശയിക്കുന്ന 807 സാമ്പിളുകൾ അയച്ചതിൽ 717 ൻ്റെ ഫലം നെഗറ്റീവാണ്. ബാക്കി കാത്തിരിക്കുന്നു.

3. കോവിഡ് 19 വ്യാപനം നിയന്ത്രിക്കാൻ സാധാരണ ജാഗ്രതയും നിയന്ത്രണവും പോര. സർക്കാരും ജനങ്ങളും എല്ലാ ബഹുജന സംഘടനകളും മുന്നിട്ടിറങ്ങണം. ഇന്ന് കാലത്ത് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നിരുന്നു.

4. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമാണ്. അതിൻ്റെ ഭാഗമായി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.

– ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുളള സ്കൂളുകൾ മാർച്ച് മാസം പൂർണമായി അടച്ചിടും. എട്ട് ഒൻപത് ക്ലാസുകളിൽ പരീക്ഷ നടത്തും. എസ്.എസ്.എൽ.സി പരീക്ഷ നടത്തുന്നത് പോലെയുള്ള ജാഗ്രത അനുസരിച്ചാവും നടത്തുക

– പ്രഫഷണൽ കോളജുകൾ, സി.ബി.എസ്.ഇ എല്ലാവരും മാർച്ച് മാസം അടച്ചിടും. എസ്.എസ്.എൽ സി – പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ല. ഈ പരീക്ഷ എഴുതാൻ വരുന്നവരിൽ നിരീക്ഷണത്തിലുള്ളവർക്ക് പ്രത്യേക സംവിധാനം ഒരുക്കും

– സ്പെഷ്യൽ ക്ലാസുകൾ, അവധിക്കാല ക്ലാസുകൾ, മറ്റ് പരിപാടികൾ, അംഗൻ വാടികൾ, മദ്രസകൾ, ട്യൂട്ടോറിയലുകൾ എല്ലാം മാർച്ചിൽ അടച്ചിടണം. (പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് പഠനപ്രവർത്തനങ്ങൾ ഉണ്ടാവില്ല)

– ഉൽസവങ്ങളുടെ കാലമാണ്. അത്തരം ഉൽസവങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ കൂടിച്ചേരൽ രോഗ വ്യാപനത്തിനിടയാക്കും. അത്തരം ഉൽസവങ്ങൾ ഒഴിവാക്കണമെന്നാണ് തീരുമാനം. എല്ലാവരും സഹകരിക്കണം.

– വലിയ ആളുകൾ കൂടുന്ന വിവാഹങ്ങൾ കുറയ്ക്കണം. വാർഷികങ്ങളും സ്കൂൾ പരിപാടികളും ഒഴിവാക്കണം. ക്ഷേത്രോൽസവങ്ങളും പള്ളിപ്പെരുന്നാളുകളും പൂജകളും നടത്തുക. ചടങ്ങുകൾ മാത്രമായി…ആളുകൾ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കുക.

– സർക്കാർ പൊതുപരിപാടികൾ എല്ലാം ഈ മാസം മാറ്റി വയ്ക്കുന്നു. ഓഫീസുകളിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

5. ഇറ്റലി, ചൈന, ദക്ഷിണ കൊറിയ, ഇറാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ രോഗബാധ ഗണ്യമായി ഉണ്ട്.അവിടെനിന്ന് വരുന്നവർ സ്വയം മുൻ കരുതൽ എടുക്കണം. ഓരോ രാജ്യത്തുനിന്ന് വരുന്ന വിദേശ പൗരന്മാർ ആരോഗ്യവകുപ്പിൻ്റെ സ്റ്റേറ്റ് സെല്ലിനെ കൃത്യമായി അറിയിക്കണം.

അവർ മറ്റാളുകളുമായി ബന്ധമില്ലാതെ കഴിയാൻ ശ്രദ്ധിക്കുക.

6. രോഗം പടരാനിടയായത് ചെറിയ അലംഭാവമാണ്. അതാണ് ഇത്തരമൊരു സ്ഥിതിയിലെത്തിച്ചത്. ഇത് ഒരു അനുഭവമായി നമ്മൾ കാണുകയാണ്. ഇത്തരത്തിൽ വരുമ്പോൾ വിവരങ്ങൾ മറച്ചുവയ്ക്കാൻ പാടില്ല. അത് നമ്മൾ വിചാരിക്കാത്തത്ര ദോഷം ചെയ്യും.

അത് കുറ്റകരമാണ്. അതിനെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാവും.

7. വിമാനത്താവളത്തിലും മറ്റും കൂടുതൽ ശക്തമായ നിരീക്ഷണമുണ്ടാവും. കൂടുതൽ പരിശോധനാ സ്ഥലങ്ങളുണ്ടാവും. തിരുവനന്തപുരം – കോഴിക്കോട് മെഡിക്കൽ കോളജുകളല്ലാതെ എയർപോർട്ടുകൾ ഉള്ളിടങ്ങളിൽക്കൂടി ആരംഭിക്കും

8. രോഗലക്ഷണമുള്ളവർ മറ്റാളുകളുമായി ബന്ധപ്പെടുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക എന്നുള്ളതാണ്. നേരിയ അനാസ്ഥയായാൽപ്പോലും അത് നാടിനെയാകെ അപകടത്തിലാക്കും. അതിൽ എല്ലാവരുടെയും സഹകരണമുണ്ടാവും. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്.

9. നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാനുളള സംവിധാനം അടക്കം സജ്ജമാക്കാൻ കളക്ടർമാരുടെ നേതൃത്വത്തിൽ നടപടികളുണ്ടാവും. മാസ്ക് – സാനിറ്റൈസർ എന്നിവ കൂടുതൽ ലഭ്യമാക്കാനുള്ള കാര്യവും ആലോചനയിലുണ്ട്.

10. ശരിയായ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാക്കാൻ പി.ആർ.ഡി ഔദ്യോഗിക സംവിധാനം ഏർപ്പെടുത്തും. ഓൺ ലൈൻ ഉപയോഗം കൂടുന്ന സാഹചര്യത്തിൽ ബാൻഡ് വിഡ്ത് കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഒഴിവാക്കാൻ സംവിധാനം സ്വീകരിക്കും..

11. സിനിമാ ശാലകളും നാടകങ്ങളും ഒഴിവാക്കുന്നതാണ് ഉചിതം – മാർച്ച് അവസാനം വരെ..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.