കവിത:ദുഃഖ വെള്ളി | ജസ്റ്റിൻ കായംകുളം

ഉള്ളം തകരുന്ന നേരവും പതറാതെ
പുഞ്ചിരി തൂകിയാ
സുസ്മേര വദനൻ
ഹൃദയം നുറുങ്ങുന്ന നേരവും തളരാതൊപ്പമിരുന്നവർ കൂടെ

ഗോതമ്പുമണി പോൽ പൊടിഞ്ഞവൻ
തീയിൽ വെന്തൊരപ്പമായി
നുറുക്കി നൽകി ഒറ്റിക്കൊടുക്കാൻ
കാത്തിരുന്നവനും..

നെഞ്ചകം പൊട്ടിയൊഴുകാൻ വെമ്പുമാ ചുടുചോര പോലവൻ മുന്തിരിച്ചാർ
പകർന്നു നൽകി തള്ളിപ്പറയുമെന്നുറപ്പുള്ളവനും

വിണ്ണിലെ താരകപൊന്നോമന
മണ്ണിലെ ചെന്താരകമായിടുവാൻ
ചവിട്ടിയരക്കപ്പെട്ടു തകർക്കുവാൻ
ഏൽപ്പിച്ചു കൊടുത്തവൻ സ്വയമായി

മരത്തോട് ചേർത്തടിച്ചൊരാ കാരിരുമ്പാണി പോലും ഒരുവേള
നിശ്ചലമായിപ്പോയവൻ മേനിയെ-
കുത്തിത്തുളയ്ക്കാൻ കഴിയാതെ

തൻ വാക്കിനാൽ ഉളവായ പ്രപഞ്ചം തിരിച്ചറിഞ്ഞുടയവന്റെ പ്രാണ വേദന..
കാണാൻ കഴിയാതിരുട്ടാക്കി
മുഖം പൊത്തി സർവ്വചരാചരങ്ങളും

മരക്കുരിശിനും കാരിരുമ്പാണിക്കും മുൾക്കിരീടത്തിനും കല്ലറയ്ക്കും കഴിഞ്ഞില്ലൊതുക്കുവാൻ സത്യമാം ദൈവത്തിൻ ഏകജാതനെ

മൂന്നാം ദിനമൊരു മനോഹരമാം
പൂവ് പോൽ വിടർന്നവൻ
പുതുശക്തിയാൽ സമൃദ്ധമാം ജീവൻ നൽകീടുവാനേഴകൾക്കായ്

നമ്മളിന്നും കുരിശിലേറ്റുകയാണറിയാതെ
ഉയിർത്തെഴുന്നേറ്റൊപ്പമുള്ള
സ്നേഹാർദ്ര സ്വരൂപനെ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading