കവിത: ദൈവത്തിന്റെ പൊൻജനം | ബിൻസി ലിവിംഗ്‌സ്റ്റൺ

ദൈവത്തിന്റെ പൊൻജനം

*******************************************

ചിന്താനിമഗ്നരായിതാ ദൈവത്തിൻ പൊൻജനം
സീയോനിൻ സ്മരണകളുരുവിടുന്നു
ഉത്തരഗിരിയായ സീയോനേ നിന്റെ
പ്രതാപമോർക്കുമ്പോൾ നനയുന്നു നയനങ്ങളനു നിമിഷവും!!

വാടുന്നീ ജീവിതം പിടയുന്നീ ഹൃദയം
ബദ്ധരയിന്നീ കെബാർ നദീതീരം ശരണമാമേ…
സന്തോഷഗീതങ്ങളുരുവിട്ട വായിൽ
വിലാപമല്ലാതെ മറ്റൊന്നുമില്ല.
കിന്നരങ്ങളേ! തൂങ്ങുന്നു അലരിയിന്മേൽ
എങ്ങനെ പാടുമീത്തീരമതിൽ!!

ഝടുതിയിലാത്മാവ്‌ തൊട്ടുണർത്തി..
പ്രവാചകനാമെഹസ്കേലിനെ-
പ്രയാണം ചെയ്താത്മാവിനാൽ അസ്ഥികളിൻ താഴ്‌വരയിലേക്ക്‌
അവകളോ താഴ്‌വരയിൽ കിടക്കുന്നു..
ബന്ധമില്ലാ മറ്റൊന്നിനോട്‌, വായില്ലാ,
മൂക്കില്ലാ, ശ്വാസവുമില്ല.. അറ്റുപോയെല്ലാമെല്ലാം!!

കാര്യകാരണമറിയാത്ത ദർശകന്റെ കർണ്ണ-
പുടങ്ങളിൽ ധ്വനിച്ചു ചില ശബ്ദങ്ങൾ
ജീവിക്കുമോ ഈ അസ്ഥികൾ മനുഷ്യപുത്രാ..
വിഷണ്ണനായുരുവിട്ടു പ്രവാചകൻ
കർത്താവേ.. നീ അറിയുന്നു.
സർവ്വശക്തന്റെ വാക്കുകൾ ഉരുവിട്ടമാത്രയിൽ
മഹാസൈന്യമായസ്ഥികൾ നിവർന്നുനിന്നു!!

പ്രത്യാശയസ്തമിച്ചു പോയ തൻ പൊൻ-
ജനത്തിന്റെ ശോകത്തെ തൊട്ടുണർത്തി-
ധൈര്യപ്പെടുത്തി, ഉദ്ധരിച്ചുയർപ്പിച്ചു-
സ്നേഹനിധിയാം ദൈവം!!!

  • ബിൻസി ലിവിംഗ്‌സ്റ്റൺ, മുംബൈ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading