കവിത: പൗലോസ് ചിരിക്കുന്നു

ജസ്റ്റിൻ ജോർജ് കായംകുളം

തീവ്രമാം മതാനുസാരധാരയിൽ ക്രിസ്തുവിരോധിയായ് ഉദയം ചെയ്തവൻ ഉത്ഥിതനാം ക്രിസ്തുവിൻ ദർശനത്താൽ ക്രിസ്തു മിത്രമായ് തീർന്ന
വസ്തുത ആശ്ചര്യമഹോ..

അധികാരപത്രവും കരത്തിലേന്തി
കുതിരപ്പുറത്തട്ടഹസിച്ചു
സഭയാം കൂട്ടത്തെ മുടിക്കുവാനൊരുക്കമായ് പാഞ്ഞു വരവേ
പ്രത്യക്ഷനായവൻ മുന്നിൽ തീക്ഷ്ണമാം പ്രഭാവലയമാ-
യുത്ഥിതനാം യുഗ പ്രഭാവനേശു.

അട്ടഹാസം നിലച്ചു കാഴ്ചപോയവൻ നിലത്തു വീണുടഞ്ഞൊരു മൺപാത്രം പോൽ.
മെനയപ്പെട്ടവൻ സ്രഷ്ട്ടാവിൻ കരങ്ങളാൽ, ഏറ്റെടുത്തു നിയോഗദൗത്യവുമായ്-
പ്പുറപ്പെട്ടവൻ സകലതുമെണ്ണി ചപ്പ് ചവറു പോൽ,
ചാവേറായിടുവാൻ !

കാഴ്ചയ്ക്കില്ലവൻ മിടുക്കനായ്
ശബ്ദവുമില്ല ഗാംഭീര്യമായ്
നീണ്ടമൂക്കും,കൂട്ടിമുട്ടും പുരികവും
വളഞ്ഞു നിൽക്കുന്ന കാല്പാദവും

തകർത്തില്ലവനിൽ അങ്കുരിച്ച തീക്ഷ്ണമാം സുവിശേഷ വിപ്ലവ വീര്യമത് –
ഊട്ടിയുറപ്പിച്ചത്മശക്തിയാൽ
വേദിയില്ലെങ്കിലും സ്ഥാനമില്ലെങ്കിലും അധികാരകോലാഹലമില്ലെങ്കിലും
നിന്നവൻ കുന്നിൽ,ചന്തയിൽ, അധികാരവർഗങ്ങൾക്ക് മുന്നിൽ
സധൈര്യം ഉയർത്തി സനാതന സത്യം ഭയമേതുമില്ലാതെ..

ഇരുൾ മൂടും കാരാഗ്രഹത്തിൻ ഭിത്തികൾക്കുള്ളിൽ,ചങ്ങലകണ്ണികൾ കിലുങ്ങും ശബ്ദം അലയടിക്കവേ…

മിന്നുന്ന വാളിൻ മൂർച്ച കൂട്ടുന്ന
ശബ്ദമകതാരിൽ മൂർച്ച കൂട്ടിയെഴുതാൻ ശക്തിയേകി.
മുടിക്കാൻ നടന്നവൻ എരിവോടെ
തലയുയർത്തിപറയുന്നു

“ജീവിക്കുന്നത് ക്രിസ്തു
മരിപ്പതോ ലാഭമത്രേ”

പതറിയില്ലവൻ ശിരച്ഛേദം ചെയ്യുന്ന വേളയിൽ,ചുടുചോര ചീറ്റിത്തെറിച്ചു –
പറയാത്തതുറക്കേ പറഞ്ഞു

“ഞാൻ നല്ല പോർ പൊരുതി ഓട്ടം തികച്ചു വിശ്വാസം കാത്തു. നീതി തൻ കിരീടം എനിക്കായ് കാത്തിരിപ്പൂ”

പൗലോസ് ചിരിക്കുകയാണിന്നിന്റെ
‘ശിഷ്യന്മാരെ’ നോക്കി…
മോടി കൂടുന്ന മന്ദിരം ,കുന്നുകൂടിയ സമ്പാദ്യം, അധികാര വടംവലി,
‘പ്രോസ്‌പിരിറ്റിയുടെ’ മാസ്മരിക പ്രഭാഷണങ്ങൾ,മുന്തിയ കാറുകൾ
പേരിനൊപ്പം ചേരുന്ന ഡിഗ്രികൾ
ദൈവീകാനുഗ്രഹമെന്ന് കേൾക്കുമ്പോൾ.

ഒരു പുതപ്പും ചർമലിഖിതവും,ശിഷ്യ സമ്പത്തുമല്ലാതൊന്നുമില്ലാ ത്യാഗിവര്യന്റെ ജീവിതാവസാന സന്ധ്യയിൽ സ്വന്തമായ്,
അനുശോചനത്തിൽ പൊക്കിപ്പറയേണ്ട
പ്രശസ്തി പത്രം കൊടുക്കേണ്ട
ജീവിതം തന്നെ സാക്ഷ്യമായ് തിളങ്ങുന്നതാ ഇന്നിന്റെ കർണപുടങ്ങളിൽ..

“ക്രിസ്തു നിമിത്തം ലാഭമായതൊക്കെ ചേതമെന്നെണ്ണി ഞാൻ”

ജസ്റ്റിൻ ജോർജ് കായംകുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.