ലേഖനം: ധ്യാനത്തിനപ്പുറം – ആമുഖം | സുനില്‍ വര്‍ഗിസ്, ബംഗ്ലൂര്‍
വിവിധ മതങ്ങൾ പഠിപ്പിക്കുന്നതോ, പാലിക്കുന്നതോ ആയ ധ്യാന രീതികളെ പറ്റിയോ, അതിനെ മറികടന്നുള്ള ചില നിരീക്ഷണങ്ങളിലേക്കൊ, വാദ പ്രതിവാദത്തിലേക്കൊ നാം ഇവിടെ പോകുന്നതേയില്ല.നമ്മെക്കുറിച്ചുള്ള നിരന്തരമായ അവബോധം വളർത്തിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള ചില യാത്രകൾ നടത്തുകയാണ് നാമിവിടെ ചെയ്യുന്നത്.
സമർപ്പണം
ആ മഴയിൽ..
ഒരു നീണ്ട വേനലിൽ,
പിന്നെ വന്ന ശിശിരത്തിൽ,
കൂടെ നിന്ന
പ്രിയ സ്നേഹിതൻ ലിജുവിന്……
ആമുഖം:
താണുപറക്കുന്ന പക്ഷികൾ
വിവിധ മതങ്ങൾ പഠിപ്പിക്കുന്നതോ, പാലിക്കുന്നതോ ആയ ധ്യാന രീതികളെ പറ്റിയോ, അതിനെ മറികടന്നുള്ള ചില നിരീക്ഷണങ്ങളിലേക്കൊ, വാദ പ്രതിവാദത്തിലേക്കൊ നാം ഇവിടെ പോകുന്നതേയില്ല.നമ്മെക്കുറിച്ചുള്ള നിരന്തരമായ അവബോധം വളർത്തിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള ചില യാത്രകൾ നടത്തുകയാണ് നാമിവിടെ ചെയ്യുന്നത്.
സാമാന്യ തലത്തിൽ ധ്യാനത്തിന് അനിവാര്യമായ ജാഗ്രത ഇവിടെ പ്രാധാന്യമുള്ള ഒന്നല്ല.തിരക്കു പിടിച്ച നമ്മുടെ ജീവിത യാത്രയിൽ വശം കെട്ട് നാം ചിലപ്പോൾ ലോകത്തിനു നേരെ ജീവിതത്തിനു നേരെയുള്ള നമ്മുടെ എല്ലാ ജാലകങ്ങളും അടച്ചു കളയുക പതിവാണ്. കണ്ണുകളും മനസ്സും എത്തിച്ചേരുന്ന എല്ലാ ഇടങ്ങളിൽ നിന്നും പിൻവലിഞ്ഞ് നിതാന്തമായ വിശ്രാന്തിയിലേക്ക് വാസ്തവത്തിൽ നാം പലായനം ചെയ്യുകയാണ്, ധ്യാനമെന്ന വിളിപ്പേരോടെ..മനുഷ്യന്റെ അസ്തിത്വത്തിൽ തന്നെ അന്തർലീനമായ ഈ മഹാ കഴിവിനെ ധ്യാനമെന്ന് ഗുരുക്കന്മാർ വിശേഷിപ്പിക്കുന്നത് അവർ കാലങ്ങളായി അതിൽ നിമഗ്നരാകുകയും നമ്മെ അതിലേക്ക് വലിച്ചിറക്കുകയുംചെയ്തു കൊണ്ടിരിക്കുന്നു.
നമുക്ക് ചുറ്റുമുള്ള ജീവിതത്തിന്റെ പ്രചണ്ഡതയിലൂടെ കടന്നു പോകുമ്പോഴാണ്, നാം നേരിടേണ്ട ജീവിത മുഹൂർത്തങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ്, ഉപബോധമനസ്സ് ധ്യാനം എന്ന പിൻവലിയൽ സമരം ചിലപ്പോൾ നടത്തുന്നത്. അങ്ങനെ എല്ലാറ്റിൽ നിന്നും വിട്ടു മാറി, ദൈവീകമോ അല്ലാത്തതോ ആയ ചില കാര്യങ്ങളിൽ മാത്രം കേന്ദ്രീകരിക്കപ്പെട്ട് നില കൊള്ളുവാൻ വളരെ വേഗം നമ്മുക്ക് കഴിഞ്ഞെന്നിരിക്കും. പക്ഷേ ഈ വൃത്തത്തിന് പുറത്തേക്കുള്ള കുതിച്ചു ചാട്ടമാണ് തുടർന്നു വരുന്ന കുറിപ്പുകൾ നിങ്ങളോട് ആവശ്യപ്പെടുന്നത്.
(തുടരും…)