കവിത:പൊയ്മുഖം | ജെയ്സി ജോൺസൺ

മോഹനചഞ്ചലചാപല്യ ലോകമേ..
അർദ്ധ വിരസവിഹരണ്യ ഗേഹമേ..
ദൃഷ്ടി വെയ്ക്കുന്നു ഞാൻ നിന്നിലേക്കായി
സ്പഷ്ടമെന്തെന്നറിയുവാൻ വേണ്ടി

വ്യർത്ഥമെന്നറിഞ്ഞു ഞാനെന്‍ ഗമനം
ഭ്രാന്തമാകുന്ന ജീവിതമൂല്യങ്ങൾ,
ഭാരമാകുന്ന ജീവിതബന്ധങ്ങൾ
ഭേദി തീർക്കുന്നു പാവന ജീവിതേ!

ഭീതിയോടെ ചക്ഷുസ്സുയർത്തി
ഭാവമെന്തെന്നറിയാത്ത ലോകത്തിൽ
ഭ്രമണം ചെയ്യുന്ന ആശ്രിതനിടയിൽ
പാലായനത്തിങ്കൽ “പൊയ്‌മുഖ”മെവിടെയും

തന്ത്ര നിഗൂഢമാം സഹവാസമിടയിൽ
ചടുല നടനം ആടുന്ന മുഖങ്ങളിൽ,
നേർമുഖമതീതമായ്, വിലസിവാഴുന്ന
പൊയ്മുഖങ്ങളാണനവധി ധരണിയിൽ.

സ്നേഹം തൻ കൗശലവേഷധാരിയായി,
സമൂഹമാധ്യമ സൗഹൃദങ്ങൾ!
സത്യമെന്തെന്നറിയാതെ തുടരുന്നു,
സഹിക്കവയ്യാതെ സീമയിൽ തളരുന്നു.

അറിയാതെ വീഴുന്ന ചതിക്കുഴികളിൽ
ചലിക്കുവാൻ കഴിയാതെ ചതഞ്ഞരയുന്നു
ധരിക്കുന്നുവല്ലോ സാത്താനും വെളിച്ചദൂതനെന്നപോൽ വേഷം

യൗവനക്കാരാ, സൃഷ്ട്ടാവിനെ സ്മരിക്കാത്ത
യൗവ്വനകാലം നീ സ്വായത്തമാക്കിയാൽ,
കാട്ടിക്കൂട്ടിയ ആവേശങ്ങൾ പലതും
സ്വൈര്യം കെടുത്തും നിൻ ജീവിതേ ഓർക്ക!

സോദരസ്നേഹം വാക്കാൽ മൊഴിഞ്ഞു
പകയുടെ ജ്വാലയാൽ ചതിക്കുന്ന സോദരർ,
സ്വന്തം കണ്ണിൽ കോലിരിക്കെ,
മറ്റവൻ കണ്ണിലെ കരടെടുക്കുന്നവർ.

സ്വരക്തത്താൽ സ്വന്തമായി നേടിയ സഭയെ വലിച്ചെറിഞ്ഞീടുവാൻ കടിച്ചുകീറുവാൻ കൊടിയ ചെന്നായ ആട്ടിൻവേഷമായി പൊയ്‌മുഖധാരിയായി, ആകയാൽ സഭയെ പോകുക മുന്നോട്ട് ജാഗ്രതയിൽ

ആത്മീയ പോർക്കളം തൻ ഭക്തിവേഷം-
ചമഞ്ഞു വാഴും കള്ളപ്രവാചകർ,
വിവേചിച്ചറിയുക ഏതാത്മാവെന്നു
ധീരതയോടെ ഓട്ടം തികയ്ക്കുക.

ജീവിതമെങ്കിൽ ക്രിസ്തുവിനായെന്നു പറഞ്ഞവർ,സംഘത്തിനിടയിൽ ഭക്തർ- പേരുള്ളവർ നിരസനം ചെയ്യുന്നു അവൻ നാമം എന്നതും അഖണ്ഡ്യ പൊയ്മുഖം തന്നെയല്ലയോ?

ദൈവമായിരിക്കെ മനുഷ്യവേഷമണിഞ്ഞ് നാഥൻ വന്നത് നമുക്കായല്ലയോ പോയ്മുഖം അണിയാതെ തൻ ഭാവം അണിയാം നേർമുഖം ധരിച്ചു തൻ-പാത അണയാം

ഒന്നുമില്ലവൻ മുന്നിൽ മറഞ്ഞതായ് സകലതും നഗ്നവും മലർന്നതുമായല്ലയോ എല്ലാം കാണുന്നു,അറിയുന്നു നാഥൻ ജീവിച്ചിടാം ക്രിസ്തുവിനായ് നിത്യതയെന്ന ലക്ഷ്യവുമായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply