ഭക്തൻ പോയി, സ്വർഗീയ സംഗീത ഗണത്തിൽ പാടുവാനായ്

✍️ _അനുസ്മരണം_: റവ ജോർജ് മാത്യു പുതുപ്പള്ളി

പ്രിയപ്പെട്ടവരെല്ലാം പൊയ്ക്കൊണ്ടിരിക്കുകയാണ്‌,
ഇതാ ഭക്തവത്സലനും
തന്റെ ദൗത്യം
പൂർത്തിയാക്കി വീട്ടിലേക്കു മടങ്ങി.
ഭക്തവത്സലൻ…
പേരുപോലെ ഹൃദ്യമായിരുന്നു
ആ വലിയ ശരീരത്തിലെ
സൗമ്യമായ പെരുമാറ്റവും.
വളരെ ചെറുപ്പത്തിൽത്തന്നെ
എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ പേരായിരുന്നു
ഭക്തവത്സലൻ എന്നുള്ളത്.
ആ പേരിനോട് എക്കാലവും എനിക്ക് ഏറെ ആദരവും ആകർഷണവും തോന്നിയിരുന്നു.

ഞാൻ ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ
ഡിസ്ട്രിക്റ്റ് ഓർഗനൈസിങ് സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ ഭക്തൻ മലയാളികളുടെ
ഇടയിലെ പ്രശസ്തനായ പാട്ടുകാരനായി മാറിയിരുന്നു.
കോട്ടയം ബസേലിയസ് കോളജിൽ എന്റെ സീനിയറായിരുന്ന
ഗായകൻ മാത്യു ജോണിനൊപ്പം നിറഞ്ഞു നിന്നിരുന്ന
ഒരു പേരായിരുന്നു ഭക്തവത്സലന്റേത്.

‘ഇന്ത്യ കാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിന്റെ’ ദേശീയ സംഗീതവിഭാഗമായ
‘ഹാർട്ട്‌ ബീറ്റ്സിന്റെ’ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഭക്തൻ രചിച്ച് സംഗീതം പകർന്ന
250 ൽപ്പരം ഗാനങ്ങളിൽ
എന്റെ മനസിനെ ആകർഷിച്ച
പ്രധാന ഗാനം ‘ആട്ടിടയാ ആട്ടിടയാ…’
എന്നതായിരുന്നു.
യേശുകർത്താവിനെ എന്നും നല്ല ഇടയനായി ഹൃദയത്തിൽ
ആരാധിക്കുന്ന എനിക്ക്
‘ആട്ടിടയാ…’ എന്ന വാക്കു കേൾക്കുമ്പോഴൊക്കെ
ഓർമയിൽ തെളിയുന്ന മുഖം എന്റെ അരുമരക്ഷകനായ യേശുകർത്താവിന്റേതാണ്.

അങ്ങനെ പരോക്ഷമായിട്ടാണെങ്കിലും എന്റെ ഹൃദയത്തിൽ യേശുകർത്താവിന്റെ തിരുമുഖം
പലവട്ടം തെളിയിച്ച
ഗാനരചയിതാവ് കൂടിയായിരുന്നു
പ്രിയ ഭക്തവത്സലൻ.
‘ആട്ടിടയാ ആട്ടിടയാ നീ മാത്രം നല്ല ഇടയൻ നീ മാത്രം നല്ല ഇടയൻ…:
ഭക്തൻ രചിച്ച് സംഗീതം നൽകിയ ഈ ഗാനമായിരുന്നു
ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയായിരുന്ന സമയത്ത്
പാട്ടുകാരനല്ലാത്ത എന്റെ ചുണ്ടുകളിലും
സദാ ഒരു മൂളിപ്പാട്ടായി
നിറഞ്ഞു നിന്നിരുന്നത്.

എന്റെ മൂത്ത ജേഷ്ഠന്റെ സ്ഥാനമായിരുന്നു ഭക്തനോട്
എനിക്ക് എല്ലാക്കാലത്തും ഉണ്ടായിരുന്നത്.
‘ഭക്തൻ സാർ’
എന്നായിരുന്നു ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നത്.
ആകാരംകൊണ്ട് പ്രശസ്ത
തമിഴ് ഗായകൻ
എസ് പി ബാലസുബ്രഹ്മണ്യത്തോട് വിദൂരസാദൃശ്യം പുലർത്തിയിരുന്ന ഭക്തവത്സലന് പക്ഷെ
നിഷ്കളങ്കവും ബാലസഹജവുമായ
ഒരു മനസാണ് ഉണ്ടായിരുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്.
വൈദികനായിരുന്ന സമയത്ത് ഞാൻ അദ്ദേഹത്തിന്റെ ഗാനങ്ങളുടെയും ശബ്ദത്തിന്റെയും
ഒരു ‘ഫാൻ’ ആയിരുന്നെങ്കിലും അദ്ദേഹത്തെ കൂടുതൽ അടുത്തു പരിചയപ്പെടുന്നത്
വിശ്വാസത്തിൽ വന്നതിനു ശേഷമാണ്.

അദ്ദേഹത്തിന്റെ സഹോദരി താമസിക്കുന്നത് കൊച്ചിയിലെ എന്റെ വീടിന്റെ അടുത്താണ്.
പലപ്പോഴും സ്‌കൂട്ടറിൽ ഞാനും സാലിയും പച്ചക്കറിവാങ്ങാൻ ഇടപ്പള്ളിയിലൂടെ പോകുമ്പോൾ
ബെസ്റ്റ് ബേക്കറിയുടെ മുമ്പിലൂടെ
തടിച്ച ശരീരവും പേറി
വളരെ ബുദ്ധിമുട്ട് സഹിച്ച്
ഭക്തവത്സലൻ നടന്നു പോകുന്നത് ഞാൻ കാണാറുണ്ട്.
ബസ്റ്റോപ്പിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ സ്‌കൂട്ടർ നിർത്തുമ്പോൾ ‘ഹായ് പ്രയ്‌സ് ദി ലോർഡ് പുതുപ്പള്ളി അച്ചാ’
എന്ന് പതിഞ്ഞ ശബ്ദത്തിൽ സ്നേഹത്തോടെ അദ്ദേഹം എന്നെ സംബോധന ചെയ്യാറുണ്ട്.

നിരവധി രോഗങ്ങൾ ആ വലിയ ശരീരത്തിൽ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നതായി അദ്ദേഹം പറയാതെ തന്നെ എനിക്കു മനസിലായിരുന്നു.
അദ്ദേഹത്തിനു വിഷമം വരുമോ എന്നു കരുതി അദ്ദേഹത്തോട് രോഗവിവരങ്ങൾ ഞാൻ ചോദിക്കാറില്ലായിരുന്നു.
രോഗാതുരമായ ആ ശരീരത്തിൽ നിറഞ്ഞു നിന്നിരുന്നത് ദൈവസ്തുതികൾ വർണ്ണിക്കുന്ന നിരവധി ഗാനങ്ങളായിരുന്നുവല്ലോ.
‘പരിശുദ്ധൻ മഹോന്നതദേവൻ,
പരമെങ്ങും വിളങ്ങും മഹേശൻ,
സ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്ന
സ്വർലോകനാഥനാം മശിഹാ’
എന്ന ഗാനം ആത്മാവിൽ നിറഞ്ഞു പാടിയിരുന്ന ഭക്തന്റെ മുഖത്തേക്ക് എത്രയോ പ്രാവശ്യം
ആദരവോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട

കുടുംബമായി സംഗീതം അലിഞ്ഞുചേർന്ന ഒരു കുടുംബമായിരുന്നു ഭക്തന്റേത്.
ഭാര്യയും മക്കളും സഹോദരിയുടെ മക്കളുമൊക്കെ മികച്ച പാട്ടുകാർ.
1980 ൽ ഭക്തൻ എഴുതി
സംഗീതം നൽകി
ഭക്തന്റെ ഭാര്യ ബീനാഭക്തൻ പാടിയ ‘പാടുവാനെനിക്കില്ലിനി ശബ്ദം
പാവനനേ നിൻ സ്തുതികളല്ലാതെ…’
എന്ന ഗാനവും
‘സർവേശ്വരാ നിൻ സാമിപ്യലഹരിയിൽ സർവം മറന്നങ്ങു പാടുന്നു ഞാൻ…’
എന്ന ഗാനവും ആസ്വാദക ഹൃദയങ്ങളിൽ തേൻമഴ വർഷിക്കുമെന്നതിനു രണ്ടു പക്ഷമില്ല.
പ്രശസ്ത ഗായിക
സിസ്റ്റർ രമണി ബഞ്ചമിനും
(പ്രശസ്ത ഗായകൻ ബഞ്ചമിൻ മാത്യുവിന്റെ സഹധർമ്മിണി)
തന്റെ സ്വർഗീയശബ്ദത്തിൽ ഈ ഗാനങ്ങൾ അതിമനോഹരമാക്കിയിട്ടുണ്ട്.

ബംഗളുരു ഐപിസി,
ചർച്ച് ഓഫ് ഗോഡ് കൺവൻഷനുകളിൽ പ്രസംഗിക്കുവാൻ ഞാനും സാലിയും പോയപ്പോൾ ഭക്തൻ
ഞങ്ങളെ കാണുവാൻ അവിടെ വന്നിരുന്നു.
ശാരീരികമായി അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു.
അന്ന് തന്റെ രോഗങ്ങളെക്കുറിച്ച് അദ്ദേഹം അല്പമായി ഞങ്ങളോട് സംസാരിച്ചു.
ഞങ്ങൾ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ഭൂമിയിലെ അദ്ദേഹത്തിന്റെ ഗാനശുശ്രൂഷ തീരാൻ സമയമായി എന്ന് എനിക്ക് ഉള്ളിൽ തോന്നി.
എപ്പോൾ വേണമെങ്കിലും ഭക്തനു സ്വർഗീയ ഗാനശുശ്രൂഷാസംഘത്തിലേക്ക് പ്രൊമോഷൻ ലഭിക്കാമെന്നു ഞാൻ കരുതി.
അതാ അതിപ്പോൾ ലഭിച്ചിരിക്കുന്നു.
ഭക്തൻ പ്രോമോഷൻ ലഭിച്ച്
ദൈവിക ദൂതഗണങ്ങളുടെ സംഗീതസദസിൽ എത്തിയിരിക്കുന്നു.
പ്രിയ ജ്യേഷ്ഠ സഹോദരാ,
സ്വർഗത്തിൽ വരുമ്പോൾ
നമുക്കു കാണാം.
യേശുവിന്റെ പൊന്മുഖത്തേക്കു നോക്കി നമുക്ക് ഒരുമിച്ചു പാടാം :
‘ആട്ടിടയാ, ആട്ടിടയാ,
നീ മാത്രം നല്ല ഇടയൻ,
നീ മാത്രം നല്ല ഇടയൻ…’ ❤

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.