എഡിറ്റോറിയൽ: ഇഴയുന്ന പ്രതീക്ഷയ്ക്ക് കാത്തു നിൽക്കാതെ ഫാദർ സ്റ്റാൻ സ്വാമി യാത്രയായി | ജെ പി വെണ്ണിക്കുളം
നീതിയുടെ
വേഗത അത്ര പോരായിരുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫാദർ സ്റ്റാന്‍സ്വാമി. കുറ്റാരോപിതനായി ജയിലിലടയ്ക്കപ്പെട്ടപ്പോഴും രോഗം വല്ലാതെ പിടിമുറുക്കിയപ്പോഴും അടിയന്തിര ഇടപെടലുകൾ ഉണ്ടായില്ല. പകരം, പ്രതീക്ഷകള്‍ നീണ്ടുപോവുകയായിരുന്നു. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ ആദിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു വന്ന തമിഴ്‌നാട് സ്വദേശിയായ പുരോഹിതൻ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുമ്പോള്‍ താന്‍ ആശുപത്രിയിൽ മരണത്തോട് മല്ലിടുകയായിരുന്നു. ജാമ്യാപേക്ഷ വീണ്ടും കോടതി പരിഗണിച്ചപ്പോഴേക്കും അദ്ദേഹം പറന്നകന്നു.
അത്യാധുനിക സൗകര്യങ്ങളുള്ള ഇക്കാലത്ത് മനുഷ്യന്റെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങൾക്ക് വേഗത പോരാ എന്നു ഈ സംഭവം തെളിയിക്കുന്നു. സമൂഹത്തിന്റെ ഉന്നമനത്തിനും പ്രത്യേകിച്ചു ആദിവാസികളുടെ ജനക്ഷേമത്തിനും വേണ്ടി നിലകൊണ്ടിട്ടും അദ്ദേഹത്തിന്റെ നീതി വൈകിപ്പോയി. അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ അങ്ങനെ തന്നെ പരിഗണിക്കേണം.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഓർമ്മിപ്പിക്കുന്നത് സ്റ്റാൻ സ്വാമിയുടെ ഫയലിനും ജീവനുണ്ടായിരുന്നു എന്നുതന്നെയാണ്.
സമയബന്ധിതമായി ഇടപെടാന്‍ കഴിയുന്ന സംവിധാനങ്ങള്‍ നമുക്ക് വേണം. ഇല്ലെങ്കിൽ നാളെയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാം. പൗരന്‍മാരുടെ ജീവനും സ്വത്തും സംരക്ഷിക്കപ്പെടാനുള്ളതാണ്. എന്നാല്‍ അതിനുമേല്‍ ‘നീണ്ടുപോകുന്ന നിയമങ്ങൾ’ തടസ്സമാകരുത്. രാജ്യം തന്നെക്കുറിച്ചു എന്തു പറയാൻ പോകുന്നു എന്ന് കേൾക്കും മുന്നേ അദ്ദേഹം യാത്രയായി. അതേ, സമയത്തെ കാത്തുനിൽക്കാതെ.
ജെ. പി വെണ്ണിക്കുളം