എഡിറ്റോറിയൽ: സ്ത്രീധനം തെറ്റാണ്; സമൂഹത്തിലും സഭയിലും | ആഷേർ മാത്യു

പെന്തക്കോസ്ത് സമൂഹത്തിൽ ചെയ്യാൻ പാടില്ലാത്ത പാപങ്ങളുടെ ലിസ്റ്റും കാലാകാലങ്ങളായി അതിൻ്റെ പരിഷ്കരിച്ച വകഭേദങ്ങളും ഒക്കെ കാണാൻ സാധിക്കുന്നുണ്ട്. സഭാ നിയമങ്ങളിലും പ്രസംഗങ്ങളിലും ഒക്കെ അവ കാണാമെങ്കിലും ‘സ്ത്രീധന’ത്തിനെതിരെയുള്ള പ്രസംഗങ്ങളും ശക്തമായ അവബോധവും താരതമ്യേന ദുർലഭമാണ് എന്നു തന്നെ പറയേണ്ടി വരും.

ഒരു ചെറുപ്പക്കാരനോ ചെറുപ്പക്കാരിയോ ധരിക്കുന്ന വസ്ത്രത്തെപ്പറ്റിയും അവരുടെ വ്യക്തി ജീവിതങ്ങളുടെ പരിമിതികളെപ്പറ്റിയും വരെ വാചാലരാകുന്ന നമ്മുടെ സഭാനേതാക്കളോ പ്രസംഗകരോ സ്ത്രീധനത്തിനെതിരെ സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ? ഇല്ല. വിരളമാകും ഉറപ്പാണ്. അതൊക്കെ സ്വകാര്യ താല്പര്യം അല്ലേ എന്നാവും മറുപടി. ഇതേ ആളുകൾ തന്നെ എന്തെല്ലാം സ്വകാര്യ കാര്യങ്ങളിൽ കൈകടത്തുന്നു? വസ്ത്രവും മുടിയുടെ സ്റ്റൈലും വരെ നിയന്ത്രിക്കാൻ ആളുകളുണ്ട്. വിവാഹം കഴിക്കുന്ന പങ്കാളിയുടെ യുടെ വിദ്യാഭ്യാസം, കുടുംബപശ്ചാത്തലം, സൗന്ദര്യം, തുടങ്ങിയവയൊക്കെ തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഏവർക്കും ഉണ്ട്. തങ്ങളുടെ മക്കൾക്കുള്ള ഉള്ള സ്വത്തിൻ്റെ പങ്ക് നിശ്ചയിക്കാനുള്ള അവകാശം മാതാപിതാക്കൾക്കും ഉണ്ട്. എന്നാൽ അതിലുപരിയായി ഒരു കച്ചവട – സാമ്പത്തിക നേട്ടത്തിനായി വിവാഹത്തെ കാണുന്നവർ നമ്മുടെ സമൂഹത്തിലുണ്ട് എന്നുള്ളത് വിസ്മരിച്ചുകൂടാ. നമ്മുടെ പെൺകുഞ്ഞുങ്ങൾ കച്ചവട വസ്തുവല്ല. സ്ത്രീധനത്തിന് പേരിൽ അവർ സങ്കടം അനുഭവിക്കേണ്ടി വരില്ല, കരയേണ്ടവരല്ല.

ഒത്തിരി സ്വപ്നങ്ങൾ കണ്ടു കൊണ്ട് സന്തോഷത്തോടെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പെൺകുട്ടികൾ സ്ത്രീധനത്തിൻ്റെ പേരിൽ കണ്ണുനീർ തൂകേണ്ടി വരുന്നത് ഒട്ടും ആശാസ്യമല്ല.
പെന്തക്കോസ്ത് രീതിയനുസരിച്ച് സഭാവിശ്വാസികളുടെ വിവാഹ വിഷയങ്ങളിൽ സഭാ ശുശ്രൂഷകന്മാരോ തലമുതിർന്ന വിശ്വാസികളോ ഇടപെടേണ്ടി വരുന്നത് സാധാരണമാണ്. ഇതിൽ ഇതിൽ എത്രപേർ സ്ത്രീധനത്തെ സംബന്ധിച്ച ചർച്ചകളിൽ ഏർപ്പെടുന്നു? അല്ലെങ്കിൽ ഇതിൽ പ്രസ്തുത വിഷയത്തിൽ ഇതിൽ നമ്മുടെ സഹോദരിമാർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുന്നു?

ഇന്ത്യൻ ഭരണഘടന അനുസരിച്ച് നിയമപ്രകാരം, സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും കുറ്റകരമാണ്. മാത്രമല്ല ആത്മീയ കാഴ്ചപ്പാടിലും അതും തെറ്റു തന്നെയാണ്, യാതൊരു സംശയവുമില്ല.

വിസ്മയ എന്ന പെൺകുട്ടി എല്ലാ മലയാളികളുടെയും നൊമ്പരം ആയി മാറുകയാണ്. ആയിരക്കണക്കിന് യുവതികളുടെ ഒരു പ്രതിനിധി മാത്രമാണ് വിസ്മയ. എത്രയോ വീടുകളിൽ പ്രതികരിക്കാനാവാതെ, എത്രയോ വിസ്മയമാർ ജീവിക്കുന്നു.
നമ്മുടെ സഹോദരിമാർക്ക് ഈ അവസ്ഥ വരുന്നെങ്കിൽ ആരാണുത്തരവാദി? നമ്മുടെ സഹോദരിമാരുടെ ആരോഗ്യകരമായ മാനസികാവസ്ഥ ഉറപ്പുവരുത്തുന്ന എന്ത് സംവിധാനമാണ് നമ്മുടെ സഭകളിൽ ഉള്ളത്? പ്രീമാരിറ്റൽ കൗൺസിലിംഗോ അതിനുശേഷമുള്ള കൗൺസിലിംഗുകൾക്കുള്ള സംവിധാനങ്ങളോ നമ്മുടെ സമൂഹത്തിൽ ഉണ്ടോ? സ്ത്രീധനത്തിനെതിരെ നമ്മുടെ പ്രസംഗവേദികളിൽ ശബ്ദമുയർത്തുന്നത് കേട്ടിട്ടുണ്ടോ?
ചെറുപ്പക്കാരുടെ മുടിയുടെ നീളത്തിന് വരെ പരിധി നിർണയിക്കുന്ന നിരവധി സർക്കുലറുകൾ ? സഭാ നേതാക്കന്മാർ ഇറക്കുന്നുണ്ട്.
അവയിൽ എത്ര എണ്ണം സ്ത്രീധനത്തിനെതിരെ എതിരെ സംസാരിച്ചിട്ടുള്ളവയുണ്ട്?

ഇതൊരു ഒറ്റപ്പെട്ട സംഭവമായോ, നമ്മുടെ സഭകളിൽ ഇത് പതിവില്ലല്ലോ എന്നോ മറുപടി പറഞ്ഞ രക്ഷപ്പെടാൻ കഴിയില്ല. ഈ വിഷയത്തിൽ സഭാ നേതാക്കന്മാർക്കെതിരെ എന്തിനാണ് വിമർശനം ഉയർത്തുന്നത് എന്നും ചോദ്യമുയർന്നേക്കാം.

തീർച്ചയായും ഇതൊരു ഒരു സ്വയം വിലയിരുത്തലാണ്. നാളെ ഉയരുന്നത് നമ്മുടെ സഹോദരിമാരുടെ കരച്ചിൽ ആകരുതെന്ന് നിർബന്ധമുള്ളത് കൊണ്ടാണ്. നമ്മുടെ സഹോദരിമാർ കണ്ണീരൊഴുക്കാതെ ജീവിക്കട്ടെ എന്ന് ഉറപ്പുവരുത്തലാണ് .

ക്രിസ്തീയ ഉപദേശമനുസരിച്ച് സ്നേഹത്തിൻ്റെയും സമാധാനത്തിന് സന്ദേശം നമ്മുടെ വേദികളിൽ മുഴങ്ങട്ടെ, നമ്മുടെ സഭകളിൽ മുഴങ്ങട്ടെ. ആരോഗ്യമുള്ള, സമാധാനമുള്ള ചിരിക്കുന്ന യുവതലമുറ നമുക്കിടയിൽ ജീവിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.