ശുഭദിന സന്ദേശം : ഉത്തരം പറയരുത് ഉത്തരം പറയുക | ഡോ.സാബു പോൾ

”നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.
മൂഢന്നു താൻ… അവനോടു ഉത്തരം പറക.”(യോഹ.21:20).

”ശരിക്കും അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുകയാണ്…..” എന്ന മുഖവുരയോടെ സംഭാഷണത്തിന് വന്നവരെ ഓർമ്മയില്ലേ?

അറിയാവുന്നതു പോലെ കാര്യങ്ങൾ ആത്മാർത്ഥമായി പങ്കുവെയ്ക്കുമ്പോൾ
അത് തർക്കത്തിലേക്ക് വഴിമാറുന്നു…….

അപ്പോഴാണ് മനസ്സിലാകുന്നത് അറിയാനുള്ള ആഗ്രഹം കൊണ്ടല്ല, ‘തനിക്ക് എന്തൊക്കെയോ അറിയാം’ എന്ന് വെളിപ്പെടുത്താനാണ് ആ വ്യക്തി വന്നതെന്ന്…..

ശലോമോൻ എഴുതുന്നതും ഇതു തന്നെയാണ്.

ആദ്യ വായനയിൽ 4,5 വാക്യങ്ങൾ പരസ്പര വൈരുദ്ധ്യമല്ലേ എന്ന ചിന്തയുണ്ടാകാം. ‘മൂഢനോട് ഉത്തരം പറയരുത്’ എന്ന് പറഞ്ഞിട്ട് ‘മൂഢനോട് ഉത്തരം പറയുക’ എന്നും പറയുന്നു.

❓ആരാണ് മൂഢൻ

…ജ്ഞാനത്തെ തുച്ഛീകരിക്കുന്നവൻ(സദൃ.1:7,22, 10:21, 23:9).
…സ്വയം ശരിയെന്ന് ചിന്തിക്കുന്നവൻ(12:15).
…ചതിക്കുന്ന സ്വഭാവമുള്ളവൻ(14:8).
… പരിജ്ഞാനമില്ലാത്തവൻ(14:7).

❓ ഉത്തരം പറയരുത്

മൂഢനോട് വാദിക്കാൻ പോയാൽ അവൻ്റെ നിലവാരത്തിലേക്ക് താഴേണ്ടി വരും. ജ്ഞാനത്തോടും തിരുത്തലുകളോടും താൽപ്പര്യമില്ലാത്തതിനാൽ മൂഢൻ പരിഹാസത്തിൻ്റെയും അധിക്ഷേപത്തിൻ്റെയും പാത സ്വീകരിച്ചേക്കാം.

ജ്ഞാനിയും മനുഷ്യനായതിനാൽ അത്തരം വാക്കുകൾ കേൾക്കുമ്പോൾ ദേഷ്യം വരികയും അതുപോലെ തന്നെയുള്ള വാക്കുകൾ ഉപയോഗിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. അങ്ങനെ മൂഢനെപ്പോലെയാകാം……

മൂഢൻ്റെ ചിന്ത ‘തനിക്കെല്ലാം അറിയാം’ എന്നായതിനാൽ തെറ്റായ ലക്ഷ്യത്തോടെയാണ് അവൻ ചോദ്യങ്ങൾ ചോദിക്കുന്നത്.

❓ ഉത്തരം പറയണം

മൂഢൻ്റെ വിഡ്ഢിത്തം ആരും ചോദ്യം ചെയ്യാതിരുന്നാൽ അവൻ പറയുന്നതെല്ലാം ശരിയാണെന്ന അബദ്ധ ചിന്ത ഉടലെടുക്കാൻ സാധ്യതയുണ്ട്. യാഥാർത്ഥ്യത്തിൻ്റെ വെളിച്ചത്തിൽ മൂഢത്വത്തിൻ്റെ അന്ധകാരം അൽപമെങ്കിലും മാറാൻ വേണ്ടിയാണ് ചില സന്ദർഭങ്ങളിൽ ഉത്തരം പറയണം എന്ന് ശലോമോൻ ഉപദേശിക്കുന്നത്.

ഏതു കാര്യത്തിൻ്റെയും വിവിധ വശങ്ങൾ കേൾക്കുകയോ ചിന്തിക്കുകയോ ചെയ്യുമ്പോഴാണ് തെറ്റിൻ്റെ മൂടുപടങ്ങൾ മാറിപ്പോകുന്നത്. അതു കൊണ്ട് മൂഢൻ സ്വയം ജ്ഞാനിയെന്ന് ചിന്തിക്കാതിരിക്കാൻ ഉത്തരം പറയണം.

യേശു ചിലരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്നിട്ടുണ്ട്.
…മഹാപുരോഹിതരുടെയും മൂപ്പൻമാരുടേയും ചോദ്യങ്ങൾക്ക്(മത്താ.21:23).
…ഹെരോദാവിനോട്(ലൂക്കൊ.23:9).
… പത്രോസിനോട്(യോഹ. 21:22).
… ശിഷ്യൻമാരോട്(അ. പ്രവൃ.1:6).

ചിലതിന് മറുപടി പറയാതിരുന്നത് തെറ്റായ ലക്ഷ്യത്തോടെ വന്നവരായതിനാലും ചിലതിന് മറുപടി പറയാതിരുന്നത് അനാവശ്യ ചോദ്യമായിരുന്നതിനാലുമാണ്.

പ്രിയമുള്ളവരേ,
ദിവസവും പലവിധ ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നവരും നിരവധി ചോദ്യങ്ങൾ ചോദിക്കുന്നവരുമാണ് നാം. തെറ്റായ ചോദ്യങ്ങളെയും ലക്ഷ്യങ്ങളെയും തിരിച്ചറിയാം. ദൈവ പൈതൽ എന്ന സ്ഥാനത്തിൻ്റെ വില കളയാതിരിക്കാം. അതേ സമയം, ദൈവനാമ മഹത്വത്തിനായി സംസാരിക്കേണ്ട സ്ഥലങ്ങളിൽ മൗനമാകാതെയുമിരിക്കാം.

വചനപ്രകാരമുള്ള വിശ്വാസത്തിനെതിരെ ചിലരൊക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ സംസാരിക്കുമ്പോൾ ‘എന്തെങ്കിലുമൊക്കെ പറയട്ടെ. ഇതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല’ എന്ന ലാഘവബുദ്ധിയോടെ കാണാതെ വചനത്തിൻ്റെ പ്രമാണമെന്തെന്ന് തെളിയിക്കേണ്ടത് നമ്മുടെ കടമയാണ്. അല്ലെങ്കിൽ തങ്ങൾ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ വ്യക്തിക്കും കേൾവിക്കാരിൽ ചിലർക്കും തോന്നാൻ സാധ്യതയുണ്ട്.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading