കഥ: ഉയരത്തിലെ ആത്മ ചിന്ത (ഹൃദയത്തിലെ ചിന്തയും)

അലീന ലിജോ

നേരിയ തണുത്ത കാറ്റു വീശുന്നുണ്ട്…” പെട്ടെന്ന് നടന്നോ., എങ്ങാനും മഴ പെയ്യ്താൽ എന്റെ കയ്യിൽ കൊട ഇല്ല കേട്ടോ പറഞ്ഞേക്കാം “… കുഞ്ഞന്നാമ്മ ഇത്തിരി തിടുക്കത്തിൽ നടന്നു, ഇടയ്ക്കു ഒന്ന് തിരിഞ്ഞു നോക്കി വീണ്ടും ഉച്ചത്തിൽ വിളിച്ചു… “എടി കൊച്ചുങ്ങളെ വേഗത്തിൽ വാ “… മീറ്റിംഗ് തുടങ്ങാറായി…. തിടുക്കപ്പെട്ടു ഫെയ്ത് ഹോംന്റെ അകത്തു കേറിയതും ശുദ്ധി ചെയ്യാൻ എന്നോണം രണ്ടു സ്തോത്രവും ആമേനും ഒക്കെ പറഞ്ഞു നേരെ പുറകിലത്തെ ബഞ്ചിൽ സ്ഥാനം പിടിച്ചു…. കൊച്ചുങ്ങളോട് മുന്നോട്ടു പോയി ഇരിക്ക് എന്ന് കണ്ണ് കൊണ്ട് ആംഗ്യവും കാട്ടി…. പാട്ടു 1….. 2…. 3എന്ന ക്രമത്തിൽ മുന്നോട്ടു പോയി…. കാര്യായിട്ട് ആത്മാവ് ചലിച്ചില്ലെങ്കിലും ഇരുന്നവർ ഒക്കെ നന്നായി ഒന്ന് ചലിച്ചു.മൈക്ക് കയ്യിൽ എടുത്തു കൊണ്ട് ദൈവദാസൻ പ്രാസംഗികനെ ഇച്ചിരി ഏറെ അങ്ങ് പ്രശംസിച്ചു കൊണ്ട് വേദിയിലേക്ക് സ്വാഗതം ചെയ്യ്തു.. പള്പള മിന്നുന്ന കുപ്പായോം ഇട്ടു നല്ല ഒന്നാന്തരം ചിരിയോടെ അതിഥി ദൈവദാസൻ പറഞ്ഞു “സ്തോത്രം “…..അനക്കം ഇല്ലല്ലോ ആർക്കും…. (ഇച്ചിരി കൂടെ എക്കോ കൂട്ടി )സ്തോ…. ത്രം….. ഹാ…. ഇത് കൊണ്ട്…. ജനം തിരിച്ചെറിഞ്ഞു “സ്തോത്രം… അതിനു ഒരു പേരുവെള്ളത്തിന്റെ മുഴക്കം ഉണ്ടായിരുന്നു “…..താൻ പണ്ട് ചെയ്യ്തിരുന്ന (ഇപ്പോൾ കാര്യായിട്ട് ഒന്നും ചെയ്യുന്നില്ല ) പഴയ വിശ്വാസ ത്യാഗത്തിന്റെയും തീഷ്ണതയുടെയും കഥ മൈക്കിലൂടെ തട്ടി വിട്ടു…. രണ്ടു മണിക്കൂർ….

ജോലി കഴിഞ്ഞു മീറ്റിംഗിന് വന്നവർ മെല്ലെ വാ പൊളിച്ചു “ഹാാാാ “…..അതൊന്നും വക വെക്കാതെ വെളുത്തു മുത്തു പോലെ ഉള്ള പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു….. നിങ്ങൾക്ക് ഒരു അര മണിക്കൂർ കൂടെ തുടരുന്നതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ? മറുപടി കേൾക്കാൻ കാത്തു നിൽക്കാതെ തന്റെ കഥ മുഴുവൻ മുഴുവിച്ചിട്ടു അദ്ദേഹം പുതുതായി സുവിശേഷ വേലയ്ക്കു ഇറങ്ങിയ സുവിശേഷകരോട് അദ്ദേഹം ആഹ്വാനം ചെയ്യ്തു “നമ്മൾ എപ്പോഴും ഇങ്ങനെ ഒക്കെ ഒരു കൊച്ചു സഭയും ആയി ഇരുന്നാൽ മതിയോ??? എപ്പോഴും ഈ ചെറിയ പണി എടുക്കുന്നവരും, ജാതിയിൽ കുറഞ്ഞവരും ഗ്രാമ വാസികൾ ആയുള്ളവരും മതിയോ?? നമുക്ക് പട്ടണത്തെ നേടണ്ടെ?…. ഉയർന്ന ഉദ്യോഗസ്ഥരെ വരുത്തണ്ടേ സഭയിൽ (അർബൻ മിനിസ്ട്രി )…..നമുക്ക് സമൂഹത്തിൽ ഒരു സ്ഥാനം വേണ്ടേ…. മന്ത്രിമാരും കളക്ടർ ഓഫീസിൽ ജോലി ചെയ്യുന്നവരും ഉന്നത കുല ജാതരും വേണ്ടേ സഭയിൽ….. ഇത്രയും ചോദിച്ചതോടെ പരീശ ഭക്തി പൂണ്ട ജനം ചേർന്ന് പറഞ്ഞു…. “ഹല്ലേലുയ…. ഹല്ലേലുയ വേണം…. ആമേൻ…. അത്രയും നേരം കേട്ടിരുന്ന കഥ കേട്ടിരുന്ന കുഞ്ഞന്നാമ്മക്കു തനിക്കു ചുറ്റും കറങ്ങുന്ന പോലെ തോന്നി…. ആരോ പിന്നിൽ നിന്നും കുത്തുന്ന പോലെ…. ഹൃദയം വിറയ്ക്കുന്ന പോലെ…. ഒന്ന് നിർത്തഡോ….

പാപികളുടെയും ചുങ്കക്കാരുടെയും ഇടയിൽ സഹവസിച്ചു അവർക്കൊപ്പം പന്തിക്കിരുന്നു പാപികളെ രെക്ഷിക്കാനാണെടോ താൻ മുന്നേ പ്രസംഗിച്ച “കഥയിലെ, താൻ പറഞ്ഞ നായകൻ ഇറങ്ങി വന്നത് എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറയണം എന്നുതോന്നി ആ പാവം വൃദ്ധക്ക്…. പക്ഷെ അവരുടെ വിറയാർന്ന അധരത്തിൽ നിന്നും “എന്റെ പൊന്നു തമ്പുരാനെ “എന്നൊരു വിളി മാത്രമേ പുറത്തു വന്നുള്ളൂ… അതാവട്ടെ ജനത്തിന്റെ കരഘോഷത്തിൽ അലിഞ്ഞു തീരുകയും ചെയ്യ്തു…. ആശിർവാദവും അനന്തരസത്വര നടപടികളും തീരുന്നതിനു മുന്നേ കണ്ണീരോടെ കർത്താവില്ലാത്ത ആ “കൂട്ടത്തിൽ “നിന്നും കുഞ്ഞന്നാമ്മ പുറത്തു കടന്നു…. അവിടെ അവരെ കാത്തു “ലോകത്തിന്റെ പാപത്തെ ചുമന്ന കർത്താവു ചെറു പുഞ്ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നു…..

അലീന ലിജോ. പട്ന

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading