ലേഖനം: വാളെടുത്തവരെല്ലാം വെളിച്ചപ്പാടും വായെടുത്തവരെല്ലാം വിധികർത്താക്കളും | സുവി. ജിനു തങ്കച്ചൻ, കട്ടപ്പന
വായെടുത്തവരെല്ലാം വിധികർത്താക്കൾ ആകുന്ന ഒരു നൂതന പ്രതിഭാസത്തിനു കൂടി നാം സാക്ഷ്യം വഹിക്കുകയാണ്. ചായക്കടയിലിരുന്ന് രാഷ്ട്രീയ സമവാക്യങ്ങൾക്കെതിരെ വിധിയെഴുത്ത് നടത്തുന്ന ലാഘവത്തോടെ വെള്ള വസ്ത്രധാരികളായ വിധികർത്താക്കളും പ്രബലപ്പെട്ടിട്ടുണ്ട്. വിധികർത്താക്കളുടെ ഈ നീണ്ടനിര പ്രതിഭാഗത്തെ അസഹ്യപ്പെടുത്തുന്നത് ചെറുതായിട്ടൊന്നുമല്ല. ഏകപക്ഷീയമായ ഒരു ലഹള മാത്രമാണ് ഫലം. പ്രതിപക്ഷ ബഹുമാനത്തോടെ കൂടിയ ഒരു സമീപനമാണ് നമുക്കാവശ്യം. ആവേശ തീവ്രമായ പ്രതികരണങ്ങൾ സഭ്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും അതിർ വരമ്പുകൾ ലംഘിക്കുന്നത് തുടർക്കാഴ്ചയാണ്. പക്ഷെ അതിനെതിരെ മൗനം അവലംബിക്കുന്നതും ശരിയല്ല. അപ്പോൾ എങ്ങനെ പ്രതികരിക്കണം ?
ഒന്നാം നൂറ്റാണ്ടിലും സമാന സാഹചര്യത്തിലൂടെ ദൈവസഭ യാത്ര ചെയ്തിട്ടുണ്ട്. ” അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളതു ചിലതുണ്ടു. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിന്നായി കോട്ടിക്കളയുന്നു.” ( 2പത്രൊസ് 3:16).
“കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.”( 1യോഹന്നാൻ 2:18-19).
അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും
സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും. (2 തിമൊഥെയൊസ് 4:3-4). ഈ തിരുവെഴുത്തുകളെല്ലാം നമുക്ക് നൽകുന്ന ബോധ്യം സഭയ്ക്ക് ഈ സാഹചര്യം പുതുമയല്ല എന്നുള്ളതാണ്. പക്ഷെ സഭ അതിനോട് എങ്ങനെ പ്രതികരിച്ചു എന്നു തിരച്ചറിയേണ്ടത് അനിവാര്യമാണ്. അവർ തങ്ങളുടെ വിശ്വാസി സമൂഹത്തെ ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും സത്യ ഉപദേശം ശക്തിയുക്തമായി പഠിപ്പിച്ചു. ആരെയും വ്യക്തിഹത്യ ചെയ്യുക എന്ന നിലപാട് സഭയ്ക്കില്ലായിരുന്നു. പക്ഷെ ഇന്ന് ആരുടെയൊക്കെ വാക്കുകളിൽ രക്തക്കറ പുരണ്ടിട്ടുണ്ട് എന്ന് പരിശോധിക്കുക. ജീവനുള്ള ദൈവത്തെ ആരാധിക്കുന്ന സഭ ദൈവത്തെ വിഗ്രഹമാക്കി സ്വന്തം ബുദ്ധിശക്തി കൊണ്ട് കാര്യങ്ങളെ പരിഹരിക്കാം എന്ന് ധരിക്കരുതേ. ചരിത്രത്തിന്റെ താളുകളിൽ മാത്രമല്ല എന്നും സഭയുടെ നാഥൻ സജീവമായി പ്രവർത്തിക്കും.
വിശ്വാസി സമൂഹത്തെ പത്ഥ്യവചനം പഠിപ്പിക്കുക. കേരളത്തിലെ സഭയുടെ പ്രാരംഭ കാലങ്ങളിൽ ഉപദേശ പ്രഭാഷണങ്ങൾ ഉണ്ടായിരുന്നു എന്നത് പഴയകാല മാസികകളും ലേഖനങ്ങളും തെളിവു നൽകുന്നുണ്ട്.എന്നാലിന്നത്തെ അവസ്ഥ ശോചനീയമാണ്. എഴുതി തയ്യാറാക്കിയ തിരക്കഥ പോലെ വാക്കുകളുടെ വശീകരണത്തിൽ ആളുകളെ നിർവ്വൃതിയിൽ എത്തിക്കുന്ന കൃത്രിമ ആത്മീയത. പെന്തക്കോസ്തിന്റെ പുതിയ തലമുറ വിദ്യാസമ്പന്നരാണ് അതിലുപരി യഥാർത്ഥ്യങ്ങളുടെ പുറകെ സഞ്ചരിക്കുന്നവരും. അവർ ചോദ്യങ്ങൾ ഉയർത്തി തുടങ്ങി. ഉപദേശപരമായി അവരെ ഉറപ്പിക്കേണ്ടത് അനിവാര്യമാണ്. നമുക്കാവശ്യം വിധികർത്താക്കളെയല്ല മറിച്ച് സത്യവചനത്തെ യഥാർത്ഥമായി പഠിപ്പിക്കുന്ന ഒരു കൂട്ടം ദൈവാത്മാവുള്ള മനുഷ്യരെയാണ്.




- Advertisement -