കവിത:ശോഭയേറിയൊരു രാജാവ്‌ | വിബിൻസ് പുത്തൂരാൻ

വിഷാദങ്ങളുടെ വേലിയേറ്റത്താൽ
മനസ്സ്‌ പ്രക്ഷുബ്ദമാകുമ്പോൾ,

വിഷമുള്ള വാക്കുകളാൽ
ഹൃദയാൾത്താര മുറിയുമ്പോൾ,

നിരാശ്ശകളുടെ കുത്തൊഴുക്കിനാൽ
ആഴമറിയാ കയങ്ങളിലകപ്പെടുമ്പോൾ,

അകാരണമായ ഭീതിയാലുള്ളം
നിരന്തരം വേട്ടയാടപ്പെടുമ്പോൽ,

ആരോരുമൊരു സഹായമില്ലാതേ-
കനായിവിടെയൊറ്റപെടുമ്പോൾ,

അന്ധകാരത്തിന്നുള്ളറയിൽ
ബന്ധിതനായ്‌ മുറിവേറ്റവനായ്‌-

പ്രാണൻ പിടഞ്ഞു വലയും നേരം
ഹൃദയം നുറുങ്ങി തകരും നേരം
മനസ്സ്‌ തകർന്ന് ഞരങ്ങും നേരം:

പ്രാർത്ഥനയെന്ന താക്കോലെടുക്ക നീ
ജീവിതത്തിന്നടഞ്ഞ വാതിൽ തുറക്ക നീ !

വാതിൽ തുറന്നു ചെല്ലുമ്പോൾ
ഒരു രാജാവിനെ നിനക്കു കാണാം;

തേജസ്സിന്റ പ്രഭയും തത്വത്തിന്റെ മുദ്രയും
മഹത്വത്തിന്റെ പ്രത്യാശയുമണിഞ്ഞവൻ

അയിരം വിൺനിലാവിനേക്കാൾ
ആയിരമായിരം സൂര്യനേക്കാൾ
ശോഭയേറിയൊരു രാജാവ്‌ !

സ്വർഗ്ഗം തന്റെ സിംഹാസനവും
ഭൂമി തന്റെ പാദപീഠവുമായൊരു
ബലവാനും വീരനുമായ രാജാവ്‌

ബലമുള്ളവൻ തൻ വലംകരം നീട്ടി
നിനക്കായെഴുന്നള്ളി നില്കും

നിന്റെയന്ധകാരത്തിൽ നിന്നുമാ-
മത്ഭുതപ്രകാശത്തിലേക്ക്‌
നിന്നെയും കൂട്ടിക്കൊണ്ടുപോകുവാൻ.

സമാധാനത്തിന്റെയുറവ വറ്റാത്തയാ-
താഴ്‌വരയിലേക്കു നിന്നെ നടത്തുവാൻ

സ്നേഹത്തിന്റെയാ സുഗന്ധതൈലം പുരട്ടി
നിന്റെ മുറിവുകൾ കെട്ടുവാൻ

പ്രത്യാശയുടെ തിരികെടാവിളക്കുമായ്‌
വിശ്വാസപാതയിലൂടെ നിത്യതയെന്ന
നിത്യജീവങ്കലേക്ക്‌ നിന്നെ നടത്തുവാൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply