ഭാവന: സസ്നേഹം കാക്ക -ജസ്റ്റിൻ ജോർജ് കായംകുളം

ഇന്നും പതിവ് പോലെ ഞാൻ മൂടിപ്പുതച്ചു കിടന്നു… പുറത്തു പോയിട്ട് എന്ത് ചെയ്യാന്നാണ്.. എന്നും പരിഹാസം.. ഒറ്റപ്പെടുത്തൽ.. നിന്ദ.. മടുത്തു ജീവിതം… ഇന്നും ഈ കൊട്ടാരത്തിൽ തന്നെകിടക്കാം… മൂന്നു നേരം നന്നായി വല്ലതും തിന്നാൻ എങ്കിലും കിട്ടുമല്ലോ…. കൊട്ടാരം എന്റെ സ്വന്തം ഒന്നുമല്ല കേട്ടോ !!! ആഹാബ് രാജാവിന്റെ കൊട്ടാരത്തിൽ തട്ടിൻ പുറത്താണ് ഞാൻ ഇപ്പോൾ താമസം… ആരെയും കാണേണ്ടല്ലോ…. ഇന്നു പതിവില്ലാതെ എന്താ രാജാവിന്റെ മുന്നിൽ ഒരു ബഹളം.. ആരോ രാജാവിന്റെ മുന്നിൽ വിരൽ ചൂണ്ടി സംസാരിക്കുന്നു… ഞാൻ ചെവിയോർത്തു… ഏതോ തിസ്ബിയനായ ഏലിയാവ് എന്നൊക്കെ പറയുന്നുണ്ട്… ഈ വർഷം അയാൾ പറയാതെ മഴ പെയ്യത്തില്ലാന്നു ഒക്കെ ആണല്ലോ വിളിച്ചു കൂവുന്നത്… ഇന്നു എന്തെങ്കിലും സംഭവിക്കും!!!!!
ഇയാൾക്ക് വട്ടായോ… ഈ ആഹാബ് ആൾ ഭയങ്കരനാണ്… കഴിഞ്ഞ ദിവസം രാജാവിന്റെ തെറ്റു ചൂണ്ടിക്കാട്ടിയ മന്ത്രിയെ ഒറ്റ വെട്ടിനു കൊന്നതാണ്… ഇന്നു ഏലീയാവിന്റെ തല മണ്ണിൽ ഉരുളും… പക്ഷെ പ്രവാചകൻ തന്റേടത്തോടെ ആണു പറഞ്ഞിട്ട് പോകുന്നത്…. രാജാവ് അസ്വസ്ഥൻ ആകുന്നു.. അങ്ങോട്ടും ഇങ്ങോട്ടു ദേഷ്യത്തിൽ ഉലാത്തുന്നു…
എനിക്കൊന്നും മനസ്സിലാകുന്നില്ല… ആ എന്തെങ്കിലും ആകട്ടെ എന്നു ചിന്തിച്ചു ഞാൻ പുതപ്പിനടിയിൽ കയറി… വല്ലവരുടെയും കാര്യത്തിൽ ഇടപെടുന്നതെന്തിനാ… നമുക്ക് നമ്മുടെ കാര്യം…. എല്ലാരും അങ്ങനെയൊക്കെ തന്നെയാണ്.. ഞാനും അതിലൊന്നു മാത്രം.. !!!
ചില ദിവസങ്ങൾ കഴിഞ്ഞിട്ടും മഴ പെയ്യാതിരുന്നപ്പളാണ് ഞാനും കാര്യമായി ശ്രദ്ധിക്കുന്നത്…. ആ മനുഷ്യൻ സത്യത്തിൽ ഒരു പ്രവാചകൻ ആയിരുന്നു… സർവ്വ ശക്തനായ ദൈവത്തിന്റെ ദൂത് രാജാവിനോട് അറിയിച്ചതാണത്രേ !!!!
സംഗതി സത്യമായി… ഇപ്പോൾ രാജ്യത്ത മഴയില്ല.. കനത്ത വെയിൽ… എങ്ങും വറ്റി വരണ്ടുണങ്ങി… ക്ഷാമം. സർവത്ര ബുദ്ധിമുട്ട്… ജനങ്ങൾ വലഞ്ഞു… പട്ടിണി കൊണ്ടു ആളുകൾ മരിച്ചു… പ്രജകൾ ആഹാബ് രാജാവിനെ ശപിക്കാൻ തുടങ്ങി….
പക്ഷെ കൊട്ടാരത്തിൽ വല്യ ആഹാര പ്രശ്നമില്ല… അപ്പവും ഇറച്ചിയും ഒക്കെ സുലഭം..
പെട്ടെന്ന് ഒരു രാത്രി എന്റെ കൂട്ടിനുള്ളിൽ ഭയങ്കര ഒരു പ്രകാശം വന്നു നിറഞ്ഞു… അതിൽ നിന്നും ഇങ്ങനെ ഞാൻ കേട്ടു… എനിക്കെന്തോ ദൗത്യം തീർക്കാനുണ്ട്…. നീ യോർദാന് കിഴക്കുള്ള കെറീത് തോടിന്റെ കരയിൽ എല്ലാ ദിവസവും രാവിലെയും വൈകിട്ടും പോകണമെന്ന് പറഞ്ഞു… ആഹാബിന്റെ കൊട്ടാരത്തിലെ കലവറയിൽ നിന്നും അപ്പവും ഇറച്ചിയും എടുത്തു അവിടെ ഉള്ള എന്റെ പ്രവാചകനു കൊണ്ടു കൊടുക്കണം എന്നായിരുന്നു ആ ശബ്ദം…. അപ്പോളാണ് ഞാൻ അത് സാക്ഷാൽ സർവ്വ ശക്തനായ ദൈവം ആണെന്ന് മനസ്സിലാക്കിയത്… എനിക്ക് എന്ത് യോഗ്യത ഉണ്ട്… കറുത്ത നിറമുള്ള കര കര ശബ്ദമുള്ള നികൃഷ്ടനായ എന്നെ എന്തിനാ തിരഞ്ഞെടുതത്.. ഞാൻ കൊണ്ടു കൊടുത്താൽ അദ്ദേഹം അത് കഴിക്കുമോ… ഇങ്ങനെ ചോദ്യങ്ങൾ പലതും എന്റെ ഉള്ളിൽ കൂടി പാഞ്ഞു…. എങ്കിലും ദൈവത്തിന്റെ സ്നേഹം ഓർത്തപ്പോൾ ഞാൻ രാവിലെ തന്നെ അപ്പവും ഇറച്ചിയുമായി പ്രവാചകനായ ഏലീയാവിന്റെ അരികിൽ എത്തി… അദ്ദേഹം എന്നെ അരികിൽ ചേർത്തു.. എന്റെ തലയിൽ വിരൽ ഓടിച്ചു…. എന്റെ കണ്ണുകൾ നിറഞ്ഞു…. ആദ്യമായിട്ടാണ് ഒരാൾ എന്നെ ഇങ്ങനെ അംഗീകരിച്ചത്….. അന്ന് മുതൽ തോട്ടിലെ വെള്ളം വറ്റി പ്രവാചകൻ വേറെ സ്ഥലത്തേക്ക് പോകുന്നത് വരെ ഞാൻ എന്റെ പ്രവർത്തി തുടർന്നു… ഇന്നു ഞാൻ വളരെ സന്തോഷവാനാണ്… എന്നിലെ അയോഗ്യതകൾ യോഗ്യതയാക്കി മാറ്റിയ ദൈവത്തിന്റെ ദയ…. ഒന്നുമില്ലാതിരുന്ന എന്നെ ചരിത്ര നിയോഗം ആയിരുന്നു ദൈവം ഏല്പ്പിച്ചത്….. വേദപുസ്തകത്തിൽ പോലും എന്റെ പേര് പരാമർശിച്ചിട്ടുണ്ട് എന്നു പിന്നീട് അറിയാൻ കഴിഞ്ഞു…. ഇതിൽ കൂടുതൽ ഭാഗ്യം വേറെ ഇല്ല എനിക്കു…..
നിങ്ങളിൽ ആരെങ്കിലും ഒറ്റപ്പെടലോ നിരാശയോ വേദനയോടെയോ ആയിരിക്കുന്നു എങ്കിൽ ഓർക്കുക എന്നെ തിരഞ്ഞെടുത്ത, ഏലീയാവിനെ പോറ്റിയ ദൈവം ഇന്നും ജീവിക്കുന്നു… അവൻ നിന്നെ മാനിക്കും.. വിശ്വസിക്കുക.. സമർപ്പിക്കുക…

സ്നേഹത്തോടെ,
ഏലീയാവിനു ഭക്ഷണം കൊണ്ടു കൊടുത്ത കാക്ക .

✍?ജസ്റ്റിൻ കായംകുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading