ഇന്ത്യയിലെ മതസ്വാതന്ത്ര്യം: യുഎസ് കമ്മീഷന്റെ തെളിവെടുപ്പ് ബുധനാഴ്ച
ന്യൂഡൽഹി: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെയും അനുബന്ധ പ്രശ്നങ്ങളെയും സംബന്ധിച്ച് തെളിവെടുപ്പ് നടത്താൻ യുഎസ് കമ്മീഷൻ ഫോർ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ്സിഐആർഎഫ്). 20ന് തെളിവെടുപ്പ് നടത്തുമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
മതന്യൂനപക്ഷങ്ങൾക്കതിരായുള്ള ആക്രമണങ്ങൾ പരിഹരിക്കുന്നതിൽ യുഎസ് സർക്കാരിന് ഇന്ത്യയുമായി ചേർന്ന് എങ്ങനെ പ്രവർത്തിക്കാമെന്നതു സംബന്ധിച്ചാണ് കമ്മീഷൻ അന്വേഷണം നടത്തുന്നത്.
തെളിവെടുപ്പിനായി ഫെർണാണ്ട് ഡി. വരേനെസ് (ന്യൂനപക്ഷ വിഷയങ്ങളിൽ യുഎൻ പ്രത്യേക റിപ്പോർട്ടർ), താരിഖ് അഹമ്മദ് (ഫോറിൻ ലോ സ്പെഷലിസ്റ്റ്, ലോ ലൈബ്രറി ഓഫ് കോണ്‍ഗ്രസ്), സാറാ യാഗർ (വാഷിംഗ്ടണ്‍ ഡയറക്ടർ, ഹ്യൂമൻ റൈറ്റ്സ് വാച്ച്), സുനിത വിശ്വനാഥ് (എക്സിക്യുട്ടീവ് ഡയറക്ടർ, ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്), ഇർഫാൻ നൂറുദ്ദീൻ, (ഹമദ് ബിൻ ഖലീഫ അൽതാനി ജോർജ്ടൗണ് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ പൊളിറ്റിക്സ് പ്രഫസർ) എന്നിവരെ കമ്മീഷൻ ക്ഷണിച്ചിട്ടുണ്ട്. രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യയെ വിമർശിച്ചുകൊണ്ട് ഈ വർഷം മേയിൽ അമേരിക്ക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു.
എന്നാൽ, തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളതെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. വസ്തുതാവിരുദ്ധവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെട്ടതുമാണ് റിപ്പോർട്ടെന്നും കുറ്റപ്പെടുത്തി.




- Advertisement -