സർക്കാരിനെ ക്രൈസ്തവരുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്തും: ജസ്റ്റീസ് ജെ.ബി. കോശി
KE News Desk l Alappuzha, Kerala
ആലപ്പുഴ: കേരളത്തിലെ ക്രൈസ്തവസമൂഹങ്ങളിൽ ലത്തീൻ കത്തോലിക്കർ, ദലിത് ക്രൈസ്തവർ, മത്സ്യത്തൊഴിലാളികൾ, മലയോര കർഷകർ എന്നിവരുടെ പ്രശ്നങ്ങൾ പ്രത്യേകമായി പഠിച്ച് സർക്കാരിനെ ബോധ്യപ്പെടുത്തുമെന്ന് ക്രൈസ്തവ ന്യൂനപക്ഷാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ജെ.ബി. കോശി.
കേരളത്തിലെ ലത്തീൻ രൂപതകളിലെ മെത്രാന്മാരുമായി കമ്മീഷൻ അംഗങ്ങളായ ജസ്റ്റീസ് ജെ.ബി. കോശി ഡോ. ജേക്കബ് പുന്നുസ്, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളെ ആഴത്തിലും പരപ്പിലും ഗൗരവത്തോടെയാണ് കമ്മീഷൻ പഠിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലത്തീൻ കത്തോലിക്കരെ ക്രൈസ്തവർക്കിടയിലെ പിന്നാക്ക ന്യൂനപക്ഷമായി പ്രത്യേകം പരിഗണിക്കണമെന്ന് കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ആവശ്യപ്പെട്ടു.
പിന്നാക്ക ക്രൈസ്തവർക്കുള്ള സ്കോളർഷിപ്പ് നീതിപൂർവകമായി നൽകണം പുതിയ ക്രിസ്ത്യൻ വിവാഹ നിയമത്തിൽ ആശങ്കയുണ്ട്. അതിന്റെ ഉദ്ദേശ്യം എന്തെന്നു മനസിലാകുന്നില്ല. പ്രഫഷണൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലത്തീൻ കത്തോലിക്കാ പെണ്‍കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കണമെന്നും ബിഷപ് ഡോ. ജോസഫ് കരിയിൽ ആവശ്യപ്പെട്ടു.
ആർച്ച്ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, ഡോ. ജോസഫ് കളത്തിപ്പറന്പിൽ, ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, ബിഷപ്പുമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. വിൻസന്റ് സാമുവൽ , ഡോ.വർഗീസ് ചക്കാലക്കൽ, ഡോ.അലക്സ് വടക്കുംതല, ഡോ. ആർ. ക്രിസ്തുദാസ്, ഡോ. ജെയിംസ് ആനാപറന്പിൽ, ഫാ തോമസ് തറയിൽ, ജോസഫ് ജൂഡ്, മോണ്‍. ജോയി പുത്തൻവീട്ടിൽ, പുഷ്പ ക്രിസ്റ്റി തുടങ്ങിയവർ പങ്കെടുത്തു.




- Advertisement -