ഭാവന: മരണത്തേയും തോൽപ്പിച്ചവൾ | ദീന ജെയിംസ്, ആഗ്ര

സ്തമയസൂര്യന്റെ ചൂടിന്റെ കഠിനം കൂടുതലാണെന്ന് തോന്നി. കൂടണയാൻ പോകുന്ന കിളികളുടെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി.എത്രയും വേഗം വീട്ടിലെത്തണം ഭർത്താവ് വയലിൽ നിന്നും വരുന്നതിനു മുൻപ് വീട്ടിലെ കാര്യങ്ങൾ പൂർവ്വസ്ഥിതിയിലാക്കണം. ഹൃദയം പൊട്ടുന്ന വേദന ഉള്ളിലൊളുപ്പിച്ച് ബാല്യക്കാരനോട് കുറച്ചുകൂടി വേഗത്തിൽ പോകാൻ ആജ്ഞാപിച്ചു. യജമാനത്തിയ്ക്ക് ഇതെന്തു സംഭവിച്ചു?പതിവിൽ നിന്നും വിപരീതമായ സ്വഭാവം ആണല്ലോ ഇന്ന്.

സമയത്തിന് വേഗത കൂടുതൽ ആണെന്ന് തോന്നിപോയി അവൾക്ക്. വീടിനോടടുക്കാറായപ്പോൾ തന്നെ കാര്യങ്ങൾ കൈവിട്ടു പോയി എന്ന സത്യം അവൾ തിരിച്ചറിഞ്ഞു. നിലവിളിയുടെ ശബ്ദം ദൂരവേ കേൾക്കാം. ഇതുവരെ ഉണ്ടായിരുന്ന ധൈര്യംചോർന്നുപോകുന്നപോലെ… ഇല്ല..തളരാൻ പാടില്ല… സ്വയം മനസിനോട് പറഞ്ഞു അവൾ.
വീട്ടുമുറ്റത്തു വലിയ പന്തൽ ഉയർന്നിരിക്കുന്നു. വലിയ ജനക്കൂട്ടവും നിലവിളിയുടെ ശബ്ദവും അവളുടെ ഹൃദയമിടിപ്പ് വർധിപ്പിച്ചു. കഴുതപുറത്തു നിന്നിറങ്ങി മുന്നോട്ട് നടന്ന അവൾ,
ആരോ പറയുന്നത് കേട്ടു “കണ്ണിൽ ചോരയില്ലാത്തവൾ.” ആളുകളുടെ അടക്കം പറച്ചിലും രൂക്ഷമായ നോട്ടവും അവളുടെ കാലിന്റെ വേഗത വർധിപ്പിച്ചെന്നു തോന്നി. ഏറെ സ്നേഹിച്ച ഏകമകന്റെ നിർജീവശരീരത്തിനടുത്ത് കരയുന്ന ഭർത്താവിനെ അവൾ ആശ്വസിപ്പിച്ചു.ഭർത്താവും അവളെ കുറ്റപ്പെടുത്തുമെന്നു കൂടിനിന്നവർ കരുതി. മറിച്ചാണ് സംഭവിച്ചത്, അതുവരെ നിലവിളിച്ചുകൊണ്ടിരുന്ന അവനും നിശബ്ദനായി. മകന്റെ അന്ത്യകർമ്മങ്ങൾ ക്കുള്ള ക്രമീകരണങ്ങൾ ചെയ്യുന്നവരോട് തല്ക്കാലം അതൊക്കെ നിർത്തിവയ്ക്കാൻ അവളാവശ്യപെട്ടു. വളരെ പുച്ഛത്തോടെ എല്ലാവരും അവളെ നോക്കി, അതിനൊന്നും പ്രാധാന്യം കൊടുത്തില്ല അവൾ. എത്രയും വേഗം ദൈവപുരുഷൻ എത്തിയിരുന്നെങ്കിൽ… അവൾ മനസിലോർത്തപ്പോഴേക്കും അതാ, ദൈവപുരുഷൻ എത്തിക്കഴിഞ്ഞു. ഇനി ഒന്നും ഭയപ്പെടാനില്ല എനിക്കെന്റെ മകനെ തിരിച്ചുകിട്ടും. അവൾ ആശ്വസിച്ചു.
ദൈവപുരുഷനായ എലിശ അകത്തു കയറി വാതിൽ അടച്ചു. ജനക്കൂട്ടം പ്രതീക്ഷയോടെ കാത്തുനിന്നു. അനുകൂലവും പ്രതിക്കൂലവുമായ സംസാരങ്ങൾ ഉയർന്നു. ഒന്നിനും ചെവികൊടുക്കാതെ അവളും. അല്പസമയത്തിന് ശേഷം ദൈവപുരുഷൻ അവളെ അകത്തേയ്ക്കു വിളിച്ചു. വിറയ്ക്കുന്ന കാലുകളോടെ അവൾ നടന്നു… പ്രതീക്ഷയോടെ കാത്തുനിന്ന ജന കൂട്ടത്തിനടുത്തേയ്ക് അവൾ മടങ്ങി വന്നത് ഒറ്റയ്ക്കല്ല ജീവനുള്ള തന്റെ മകനുമായി.

സന്തോഷത്തിന്റെ ആരവമുയർന്നു അവിടെ… ഇതുവരെ അവളെ പുച്ഛിച്ചുപറഞ്ഞവരൊക്കെ തിരുത്തി പറഞ്ഞു. ആരോ പറയുന്നത് അവൾ കേട്ടു :””നമ്മുടെ സ്ത്രീകളും ശൂനേംകാരിത്തിയെ മാതൃകയാക്കണം. അവളുടെ ധൈര്യം കണ്ടില്ലേ, മരണത്തെപ്പോലും തോൽപ്പിച്ചുകളഞ്ഞല്ലോ അവൾ….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.