ചെറു ചിന്ത: അപ്പന്‍റെ ഭവനത്തിലേക്ക് ഒരു മടക്കം | സജോ കൊച്ചുപറമ്പിൽ

വിറച്ചു വിറച്ചാണ് ഞാന്‍ ആ വലിയ വീടിനോട് സമീപിച്ചത് ഒരു കാലത്ത് എന്റെ കാല്പാടുകള്‍ പതിഞ്ഞിരുന്ന എന്റെ അപ്പന്റെ ഭവനം ,
ഇന്നു ആ വീടിനോട് അടുക്കുമ്പോള്‍ ഞാന്‍ ഒരു അന്യനായാണ് എനിക്കു തോന്നുന്നത് .
ഒരിക്കല്‍ ആ വീടിന്റെയും അതിന്റെ അതിരുകളുടെയും സുരക്ഷിതത്വം എന്നില്‍ അഹങ്കാരത്തിന്റെ വിത്തു മുളപ്പിച്ചു,
അന്ന് മതിലുകള്‍ ഉള്ള അപ്പന്റെ ഭവനത്തിന്റെ സുരക്ഷിതത്വത്തെക്കാള്‍ ഏറെ സ്വാതന്ത്ര്യം മറയേതുമില്ലാത്ത വിശാലമായ ലോകത്തിന്റെ തിളക്കമാണെന്നു ഞാന്‍ കരുതി .

ഒരു സുപ്രഭാതത്തില്‍ അപ്പനെയും അപ്പന്റെ ഭവനത്തെയും ചവിട്ടി തേച്ച് ഞാന്‍ ആര്‍മ്മാദിക്കാന്‍ വിശാലമായ ലോകത്തെക്കിറങ്ങി ,
പതിയെ ഞാന്‍ മനസ്സിലാക്കി ഞാന്‍ കണ്ട ലോകത്തിന്റെ തിളക്കത്തിന് സോപ്പുകുമിളയുടെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് .

അവിടെ എന്റെ തകര്‍ച്ച ആരംഭിക്കയായിരുന്നു തിളക്കം മങ്ങിയ ലോകമെന്നെ പന്നിക്കൂട്ടിനുള്ളിലേക്ക് തള്ളിയിട്ടു .
അവിടുത്തെ ചേറിനുള്ളില്‍ കിടന്ന് ഞാന്‍
നരകയാഥന അനുഭവിച്ചു ,
ഉണ്ണുവാന്‍ ആഹാരവും ഉടുക്കുവാന്‍ വസ്ത്രവും പാര്‍ക്കുവാന്‍ പാര്‍പ്പിടവും ഉള്ള അപ്പന്റെ ഭവനത്തില്‍ നിന്ന് ഇന്നു ഞാന്‍ പന്നിയുടെ ആഹാരവും മുഷിഞ്ഞ വസ്ത്രവും പന്നിക്കൂട്ടിനുള്ളിലെ വാസവുമായി മുടിഞ്ഞിരിക്കുന്നു.

അന്നെപ്പോഴോ ഞാന്‍ അപ്പന്റെ ഭവനത്തെകുറിച്ച് ഓര്‍ത്തു,
ആ ഓര്‍മ്മ എന്റെ ഹൃദയത്തെ തകര്‍ത്തു, കണ്ണുകളെ നനച്ചു ,
നാവുകള്‍ കുറ്റബോധത്താല്‍ അലറിവിളിച്ചു ,
ആ പന്നിക്കുട്ടത്തിന് നടുവില്‍ നിന്ന് ഇന്ന് ഞാന്‍ അപ്പന്റെ ഭവനത്തിലേക്ക് തിരികെ നടക്കയാണ് ഒരു കാലത്ത് എന്റെ എല്ലാം ആയിരുന്ന ഭവനത്തിനുള്ളിലേക്ക് ഒരു അന്യനെപോലെ ഞാന്‍ നടന്നടുക്കുന്നു .

അപ്പാ ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും
പാപം ചെയ്തു പോയി…
എന്നോടു ക്ഷമിക്കണമെ …..

ഓരോ ദിവസത്തെയും പ്രാര്‍ത്ഥന എന്നെ അപ്പന്റെ ഭവനത്തോട് അടുപ്പിക്കുന്നു …
അപ്പന്റെ ഭവനത്തിന് അവകാശിയാവാനല്ലായിരുന്നു ഈ യാത്ര വെറുമോരു വേലക്കാരനാവാന്‍ ഒരുങ്ങിയാണ് ഈ നടപ്പ്.

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.