എഡിറ്റോറിയൽ: പഠിക്കാം അടയ്ക്ക രാജുവിൽ നിന്ന് | ബിൻസൺ കെ. ബാബു

നീണ്ട 28 വർഷങ്ങൾക്ക് ശേഷം അഭയ കേസിന് ജനം കാത്തിരുന്ന വിധി വന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപെടണം, അവർക്ക് യെഥാർത്ഥ ശിക്ഷ ലഭിക്കുകയും വേണം. എന്നാൽ പല സാഹചര്യങ്ങളിലും പണത്തിന്റെയും, വലിയ സ്വാധീനങ്ങളുടെയും പൊക്കങ്ങൾ വച്ച് കേസുകൾ തേഞ്ഞുപോകുന്നു. സാക്ഷികളെ കൂറുമാറ്റിയും, വലിയ ഓഫറുകൾ അവർക്ക് നൽകി കേസുകൾ നിർവീര്യമാക്കുന്നു. അഭയ കേസ് ഇത്രയും നിലനിൽക്കാനും, പലരും കൂറ് മാറിയപ്പോൾ കണ്ട കാര്യത്തിൽ പിന്മാറാതെ ഉറച്ച് നിന്ന അടയ്ക്ക രാജു എന്നയാളുടെ ശക്തമായ നിലപാട് ആയിരുന്നു. അവസാനം കേസ് വിജയിക്കാൻ ജീവിതത്തിന്റെ നിവൃത്തികേട് കൊണ്ട് കള്ളനായ അടയ്ക്ക രാജുവിന്റെ വാക്കുകൾ വേണ്ടിവന്നു.

അഭയ കൊല്ലപ്പെടുന്ന ദിവസം ആ മഠത്തിൽ മോഷ്ടിക്കാൻ വന്നതായിരുന്നു അദ്ദേഹം. അപ്പോഴാണ് ഈ ക്രൂരത കാണുന്നത്. അന്നുമുതൽ ഇന്നുവരെ ഈ സാക്ഷ്യത്തിൽ താൻ ഉറച്ചു നിന്നു. “എന്റെ കുഞ്ഞിന് നീതി കിട്ടി. ഏറ്റവും വലിയ ആഗ്രഹമായിരുന്നു നീതി ലഭിക്കണമെന്ന്. കോടികൾ എനിക്ക് പലരും വാഗ്ദാനം ചെയ്തു. ഒന്നും ഞാൻ വാങ്ങിയില്ല. മൂന്ന് സെന്റ് സ്ഥലത്ത് കോളനിയിലാണ് ഞാൻ ഇപ്പോഴും താമസിക്കുന്നത്. ഒരു രൂപ പോലും എനിക്ക് വേണ്ട.” ഇന്നലെ കോടതി ഇവരെ കുറ്റക്കാർ എന്ന് വിധിച്ച ശേഷം അടയ്ക്ക രാജുവിന്റെ വാക്കുകളാണ്.

കേസിന്റെ നിർണായകം ഈ കള്ളന്റെ ഉറച്ച സാക്ഷി ആയിരുന്നു. കോടികൾ വാഗ്ദാനം ചെയ്തിട്ടും, പല ഓഫറുകൾ വന്നിട്ടും താൻ പിന്മാറിയില്ല. ഒരു പക്ഷെ അദ്ദേഹത്തിന് അതിൽ നിന്ന് മാറി നിൽക്കാമായിരുന്നു. വീടില്ല, ദാരിദ്യമാണ്,അങ്ങനെയുള്ള പരിമിതികൾ ഉണ്ടായിട്ടും എന്റെ കുഞ്ഞിന്(അഭയ)നീതി കിട്ടണം. അതിന് പണമോ, സ്വാധീനമോ അല്ല വലുത് എന്ന് വച്ച് അവസാനം വരെ അതിനൊന്നും വയങ്ങാതെ താൻ കണ്ട സത്യമായ കാര്യത്തിൽ നിൽക്കുകയാണ് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയ ജീവിത പ്രയാസങ്ങൾ കൊണ്ട് കള്ളനാകേണ്ടി വന്ന അടയ്ക്ക രാജുവിനെ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ധീരമായ നിലപാടുകളെ പ്രശംസിച്ചു.

ഏത് സത്യത്തെ ഒളിപ്പിച്ചു വച്ചാലും ഒരു നാൾ പുറത്ത് വരും. എത്ര തെളിവുകൾ മറച്ചുവച്ചാലും, കൂറ് മാറ്റാൻ ശ്രമിച്ചാലും സത്യം കണ്ടവൻ അതിന് വേണ്ടി എന്ത് വിലകൊടുത്തും അവസാനം വരെ നിൽക്കും നീതി ലഭിക്കുന്ന വരെ. ഇന്നത്തെ ആത്മീയ ഗോളത്തിൽ നോക്കുകയാണെങ്കിലും പണത്തിനു വേണ്ടി അല്ലെങ്കിൽ സ്വന്ത താത്പര്യങ്ങൾ നേടാൻ വേണ്ടി എന്ത് കുറുക്കുവഴികളും തേടി പോകുന്നവർ ഉണ്ട്. കുറെ പേർ പണത്തിന്റെ ആധിക്യം കൊണ്ട് പാവപെട്ടവരെ കൈയിലാക്കി അനീതിക്ക് കൂട്ടുനിർത്തുന്നു. എന്നാൽ മറിച്ച് എന്ത് വന്നാലും, പ്രലോഭനങ്ങൾ അടിക്കടി വന്നാലും അറിഞ്ഞ സത്യത്തിനുവേണ്ടി നീതി ലഭിക്കുന്നവരെ പോരാടുമെന്ന ദൃഢ വിശ്വാസത്തോടെയുള്ള അടയ്ക്ക രാജു എന്ന വ്യക്തിത്വത്തെപോലുള്ളവരുമുണ്ട്.

യേശുക്രിസ്തു ഗിരിപ്രഭാഷണത്തിൽ”നീതിക്ക് വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്ക് തൃപ്തിവരും.” എന്ന് പറയുന്നുണ്ട്. യേശു പറഞ്ഞതും നീതിക്ക് വേണ്ടി നിൽക്കുക എന്നതാണ്. വേദപുസ്തകം തന്നെ നമ്മെ പഠിപ്പിക്കുന്നത് സത്യത്തിനുവേണ്ടി അന്ത്യത്തോളം നിൽക്കണമെന്നാണ്.

നമ്മുടെ ജീവിതത്തിലും അനീതിക്ക് കൂട്ട് നിൽക്കാതെ നീതിക്ക് പക്ഷം ചേരുവാൻ ഇടയാവട്ടെ.

നീതി ലഭിക്കുന്നത് വരെ സത്യത്തിനുവേണ്ടി നിലനിൽക്കുകയും, അതിൽ തന്നെ ഉറച്ച് നിൽക്കുകയും ചെയ്ത അടയ്ക്ക രാജു എന്ന അദ്ദേഹത്തിന് ബിഗ് സല്യൂട്ട്.

ബിൻസൺ കെ. ബാബു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading