ഭാവന: ഒരു ലോഹകഷ്ണത്തിന്റെ കഥ | നീനു മേരി മാത്യു

ചുറ്റും വളരെയധികം ശബ്ദങ്ങൾ കേൾക്കുന്നു.ഏതോ ആത്മീയ ആരാധന നടക്കുന്ന എവിടെയോ ആണെന്നു തോന്നുന്നു.പാട്ടുകളും ഞരങ്ങിയുള്ള പ്രാർത്ഥനകളും ഒക്കെ കേൾക്കുന്നുണ്ട്. പക്ഷെ ഈ കട്ടി കൂടിയ തുണിക്കുള്ളിൽ കൂടി ഒന്നും വ്യക്തമായി കാണുവാൻ സാധിക്കുന്നില്ല.ആകെ ഉള്ള ഈ ചെറിയ ദ്വാരത്തിലൂടെ അവ്യകതമായ ചില കാഴ്ചകൾ മാത്രം.
എന്നെക്കൊണ്ട് ഇയാൾ നടക്കുകയാണ് കാൽപെരുമാറ്റം കേൾക്കുന്നു.ഹ ശബ്‌ദം ഒക്കെ കുറഞ്ഞല്ലോ.ഇപ്പോ ഒരാളെ എനിക്കു കാണാം.നല്ല സുന്ദരനായ ഒരു മനുഷ്യൻ.ഞങ്ങളെ അയാളുടെ കാൽക്കൽ വച്ചു ഇയാൾ എന്തൊക്കെയോ പറയുകയാണ്.ഏഹ് …ആ പറയുന്നത് ഒക്കെ കള്ളമല്ലേ.ഞങ്ങളുടെ കൂട്ടത്തിൽ നിന്നു കുറച്ചുപേരെ മാത്രമാണ് ഇയാൾ ഇങ്ങോട്ടു കൊണ്ട് വന്നത്.ബാക്കി ഉള്ളവർ ഇപ്പോഴും ആ പഴയ തടിപെട്ടിക്കുളിൽ ഭദ്രമായിട്ടുണ്ട്.എനിക്കു ഉറക്കെ വിളിച്ച്‌ പറയണമെന്നുണ്ട്. പക്ഷെ എങ്ങനെ? എന്നെ ആർക്കും കേൾക്കാൻ പറ്റില്ലല്ലോ.എന്താണ് ആ കേൾക്കുന്നത്.അതേ അവർ അത് കണ്ടുപിടിച്ചു. പണ്ടും എനിക്കു ഈ കൂട്ടരോടു വലിയ അഭുതമാണ്. പരിശുദ്ധത്മാവിനോടു വ്യജം കാണിച്ചത് അവർ കണ്ടുപിടിച്ചത്രേ.

ആ വലിയ ശബ്‌ദം കേട്ടു ഞങ്ങൾ എല്ലാവരും ഒന്നു ഞെട്ടി.ആ കാഴ്ച കണ്ട് ഒരിക്കൽ കൂടി. ചതി കാണിച്ച ഈ മനുഷ്യൻ മരിച്ചു കിടക്കുന്നു.ഞെട്ടലിൽ നിന്നും ഉണരും മുൻപ് തന്നെ അവിടേക്കു നടന്നു വരുന്ന ആ സ്ത്രീയെ ഞാൻ കണ്ടു.അയാളുടെ ഭാര്യ.ഇവരെങ്കിലും സത്യം പറഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു. എന്നാൽ തന്റെ ഭർത്താവിന്റെ അതേ തെറ്റു അവരും ആവർത്തിച്ചു.കൂടുതൽ നിങ്ങൾ ചിന്തിക്കേണ്ട.അതേ ശിക്ഷ തന്നെ അവരെയും കാത്തിരിക്കുന്നുണ്ടായിരുന്നു.ഒട്ടും വൈകിയില്ല.ശവ ശരീരങ്ങൾ ചുമന്നു കൊണ്ടു പോകാൻ ദേ ആളുകളുമെതി.ഞങ്ങൾ അപ്പോഴും ആ നിലത്തു ഇരിക്കയായിരുന്നു.
അല്ല നിങ്ങൾക് എന്നെ മനസിലായോ… ആ ദമ്പതികൾ എന്താ അവരുടെ പേരു. അതേ അനന്യസും സഫീറയും.അവർ കൊണ്ട് വച്ച ആ നാണയ സഞ്ചിയിലെ ഒരു ചെറിയ വെള്ളികാശ് ആണ് ഞാൻ.

ഇവർ ഈ പ്രാർത്ഥിക്കുന്ന ആളില്ലേ. വലിയ ആ വ്യക്തിയെ ഞൻ പല തവണ കണ്ടിട്ടുണ്ട്.അദ്ദേഹത്തെ ആദ്യമായി കണ്ടത് ഇന്നും എന്റെ ഓർമയിലുണ്ട്.പല കൈകൾ മറിഞ്ഞു അന്നാണ് ഞാൻ ആദ്യമായി ഒരു പള്ളിക്കുള്ളിൽ കടന്നത്.എന്റെ കൂട്ടുകാർ ഒക്കെ പറഞ്ഞു കേട്ടിട്ടുള്ളതിൽ നിന്നു വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് ഞാനന്ന് കണ്ടത്.ആകെ ശബ്ദകോലാഹലവും ബഹളവും.എങ്ങും വിലപേശലും ലേല ശബ്ദങ്ങളും ആർപ്പുവിളികളും ആരവങ്ങളും.ഞാൻ പ്രതീക്ഷിച്ച മധുരമായ മനസിനെ ആശ്വസിപ്പിക്കുന്ന വചനങ്ങളും, ഗാനങ്ങളും,ധൂപത്തിൽ നിന്നു ഉയരുന്ന ഗന്ധവും.അതൊക്കെ എവിടെ?
ഞങ്ങളെ കൊണ്ട് ഞങ്ങളുടെ മുതലാളി അയാളുടെ മുൻപിലെത്തി. 6 അടിക്കു മേൽ പൊക്കമുള്ള ആ അജാനബാഹു, അയാള്ക്ക് മുൻപിൽ നിർത്തിയിരിക്കുന്ന ആടുമാടുകളുടെയും പ്രാവിന്റെയും കച്ചവടത്തിനായി അയാൾ ആർത്തു വിളിക്കുന്നു. ഓ എന്ത് ആരോചകമാണ്. മുതലാളി അയാളുമായി എന്തൊക്കെയോ പറഞ്ഞു കച്ചവടമുറപ്പിച്ചു എന്നെ ആ കച്ചവടക്കാരൻ കൈമാറി. പൊടുന്നേനെ ആണ് ഒരു കൊടുങ്കാറ്റ് കണക്കെ അത് സംഭവിച്ചതു, തോളൊപ്പം മുടി വളർത്തിയ തേജസുള്ള ഒരു മനുഷ്യൻ,കൈയിൽ ഒരു ചാട്ടയുമായി അയാൾ. അത് വീശിയേറിഞ്ഞു അയാൾ എല്ലാവരേയും ആട്ടിപ്പായിക്കുകയാണ്. ആടുമാടുകളിലും മേശപുറത്തും ചുവരുകളും അത് ആഞ്ഞടിക്കുന്ന ശബ്‌ദം ആ ദേവാലയത്തിനുള്ളിൽ മുഴങ്ങികേട്ടു. അതിനിടയിലൂടെ ആളുകൾ മന്ത്രിച്ചു ആ നാമം..യേശു…ദേവാലയത്തിനെ കള്ളന്മാരുടെ ഗുഹയാക്കി തീർത്തതിനെതിരെ അഞ്ഞടിക്കുന്ന ആ നാമം.അദ്ദേഹം എന്റെ അടുത്തേക്ക് നടന്നു വരുന്നതും ഞാൻ ഇരുന്ന മേശ മറിച്ചിട്ടതുവരെ എനിക്ക് ഓർമയുണ്ടായിരുന്നുള്ളു.പിന്നെ ആളുകളുടെ ആ തിക്കി തിരക്കിൽ പെട്ടു ഞങ്ങൾ പലരും ചിതറിപോയി. അവിടെ നിന്നു ഞങ്ങളിൽ ചിലരെ ചിലർ കീശയിലാക്കി.എന്നെ ആരോ എടുത്തു ദേവാലയത്തിന്റെ ഭണ്ഡാരപെട്ടിയിലിട്ടു. അന്നാണ് ഞാൻ തിരിച്ചറിഞ്ഞത് പരിശുദ്ധമായ ഒരിടം എങ്ങനെ നമ്മൾ സൂക്ഷിക്കണമെന്നു.

അന്നു ഞാൻ കരുതിയത് വളരെ കഠിനനായ ഒരു മനുഷ്യൻ ആണ് അദ്ദേഹമെന്നാണ്. എന്നാൽ ആ ഭണ്ഡാരത്തിൽ ഇരുന്നു കൊണ്ട് ഓരോ ദിവസവും
അദ്ദേഹത്തിന്റെ വചനങ്ങൾ ഞാൻ കേൾക്കാറുണ്ടായിരുന്നു.
ഓരോ കാര്യത്തെ പറ്റിയും പള്ളിയിലെ ആ വലിയ പുസ്‌തകത്തിൽ നിന്നു തെളിവ് നിരത്തി സംസാരിക്കുന്നു,എന്ത് കഴിവാണ്.

ദേവാലയത്തിലെ ഭണ്ഡാര പെട്ടയിലെ വെള്ളികാശ് അല്ലെ ഞാൻ. ആ അഹങ്കാരത്തോടെ തന്നെയാണ് ഞാൻ അതിനുള്ളിൽ കിടന്നിരുന്നത്, ആ 2 ചെറിയ കാശ് വരുന്നതുവരെ. അവനെ പുച്ഛിക്കാനായിരുന്നു ഞങ്ങൾക്കു ആദ്യം തോന്നിയത്.എന്നാൽ ധനവാന്മാർ പലരും കൊണ്ടിട്ട ഞങ്ങളെക്കാളും ഇല്ലായ്മയിൽ ആ വിധവ കൊണ്ടിട്ട ആ ചെറിയ കാശിനാണ് മഹത്വമെന്നു യേശു പറഞ്ഞു. ഒരു തരത്തിൽ സത്യമാണ്. ഞാനും ഇരുന്നിട്ടുണ്ട് വലിയ പല ധനവന്മാരുടെയും പണപ്പെട്ടയിൽ. അതിൽ നിന്നുള്ള വളരെ തുച്ഛമായ ഒരു പിടി പണത്തേക്കാൾ ഇവരിട്ട ഈ ആകെ സമ്പാദ്യത്തിനു മഹിമയേറും. ദൈവത്തിനു നമ്മൾ കൊടുക്കുന്ന സമയത്തിനും മനസിനും അല്ലെ വില!!

വളരെ സന്തോഷത്തോടെ ഇതൊക്കെ കേട്ടു ജീവിച്ചുകൊണ്ടിരുന്നപ്പോൾ ആണ് ആ പള്ളി പ്രമാണിമാരിൽ ഒരാൾ വന്നു ഭണ്ടാരത്തിൽ നിന്നും ഞാൻ ഉൾപ്പെട്ട 30 വെള്ളികാശ് എടുത്തുകൊണ്ടുപോയത്. കൊണ്ടുപോയത് എങ്ങോട്ടു ആണെന്നു അന്ന് അറിഞ്ഞിരുന്നില്ലെങ്കിലും ഇന്ന് ആ നിമിഷത്തെ ഓർത്താണ് ഞാൻ ഏറ്റവും ദുഃഖിക്കുന്നത്, അല്ലെങ്കിൽ എന്നെ തന്നെ ശപിക്കുന്നത്. ഒരു കൂട്ടം പ്രമാണികളുടെ നടുവിലേക്കാണു ഞങ്ങളെ കൊണ്ടുപോയത്. അവരുടെ ചർച്ചകൾ ഒക്കെ കഴിയഞ്ഞത്കൊണ്ടും കൂടുതൽ ഒന്നും എനിക്കു മനസിലായില്ല. പക്ഷെ ആരെയോ ചതിക്കാനുള്ള ഒറ്റുകാശ് ഞാൻ മാറിയെന്നു എനിക്കു മനസ്സിലായിരുന്നു. പക്ഷെ അത് ഞാൻ വളരെയധികം ആരാധിക്കുന്ന ആ ലോക രക്ഷകൻ ആണെന് അറിഞ്ഞത് വളരെ വൈകിയായിരുന്നു. എന്നെയും കൊണ്ട് അയാൾ പോയത് ഞങ്ങളുടെ നാട്ടിലെ ആ വലിയ തോട്ടത്തിൻറെ നടുവിലേക്കായിരുന്നു. ആകാംഷയോടെ കാത്തിരുന്ന എന്നെ മടിശീലയിലിട്ടു അയാൾ ഒരു മനുഷ്യനെ ചുംബിച്ചു. ഞാൻ സർവവും തകർന്നു പോയ നിമിഷം ആയിരുന്നു അത്‌. ഒരു ചതിയുടെ ചുംബനത്തിനായി അയാൾ മുന്നോട്ടാഞ്ഞപ്പോൾ ആ മടിശീലയിൽ ഇരുന്നു ഞങ്ങൾ കുലുങ്ങി. ആ കുലുക്കത്തിലൂടെ വളരെ അവ്യക്തമായി ഞാൻ ആ മുഖം കണ്ടു. ഏത് കൂറ്റാകൂരിരുട്ടിലും എനിക്കു അത് വ്യക്തമാകുമായിരുന്നു. തേജോമയനായ യേശു തമ്പുരാൻ. ഒന്നുറക്കെ കരയാൻ ആണ് എനിക്കു തോന്നിയത്. എന്റെ കൂട്ടുകാർ എന്നെ പുച്ഛിച്ചു തള്ളി. അവർക്ക് അവൻ ആരോ ഒരാൾ മാത്രം ആണ്. ഇതിനു മുൻപും അവർ പറഞ്ഞു വിലയുറപ്പിച്ചു ചതിച്ചവരിൽ ഒരാൾ മാത്രം. പക്ഷെ എനിക്കു അത് അങ്ങനെ അല്ലായിരുന്നു . ഈ ലോകത്തിന് വേണ്ടി മനുഷ്യ ജന്മം എടുത്ത ദൈവമാണ് അതെന്നു എനിക്കു അറിയാമായിരുന്നു. പക്ഷേ ഈ ജൂതമാരിൽ പലർക്കും അത് അറിയില്ലായിരുന്നു. പലരും വൈകി അത് മനസിലാക്കുവാൻ, ഈ ഒറ്റുകാരനും.. യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനായ ഈ ഒറ്റുകാരനും തന്റെ തെറ്റു മനസിലാക്കി എന്നെയും കൊണ്ട മടങ്ങി ഈ ആ ദുഷ്ന്മാരുടെ അടുത്ത് എത്തിയപ്പോൾ എല്ലാം വൈകിപോയിരുന്നു. ന്യായധിപന്മാരുടെ മുൻപാകെ യേശു കൈമാറി കൈമാറി വിസ്തരിക്കപ്പെട്ടിരുന്നു. ഞാൻ അടങ്ങിയ ആ പണസഞ്ചി വലിച്ചെറിഞ്ഞു അയാൾ നടന്നകന്നു. താൻ ചെയ്ത മഹപാതകത്തെ ഓർത്തു ആ നിമിഷത്തെ ശപിച്ചു കൊണ്ടായിരിക്കും. പിന്നീടെപ്പോളോ ഞാൻ കേട്ടു അയാൾ തൂങ്ങി മരിച്ചത്രേ. ആ ജൂതന്മാർക്കു അതിനു ശേഷം ഞാൻ രക്ത വിലയായി അത്രേ. ദൈവാലയത്തിനു ഉള്ളിൽ കയറ്റാൻ കൊള്ളത്തവൻ. ഒരു തരത്തിൽ ഈ ദുഷ്ടന്മാരുടെ അടുക്കൽ ഇരിക്കുന്നത്തിലും നല്ലത്‌ അവർ നിലം വാങ്ങിയ ആ മനുഷ്യന്റെ കൈയിൽ തന്നെ ആണ്.

അവിടെ നിന്നു കൈമറിഞ്ഞു ഞാൻ എങ്ങനെ ഒക്കെയോ ഇവിടെ വരെ എത്തി. പല ജീവിതങ്ങൾ അനുഭവങ്ങൾ എല്ലാം ഞാൻ കണ്ടു.. പലതും പഠിച്ചു..
ദൈവത്തിന് നൽകിയെങ്കിൽ 100 മേനി ആയി തിരികെ കിട്ടണ്ടയിരുന്നിടത് സ്വന്തം സമ്പത്തിൽ നിന്നു അനുഭവിക്കാൻ കഴിയാതെ ദൈവത്തെ കബളിപ്പിക്കാൻ ശ്രമിച്ചു ജീവിതത്തിൽ പട്ടു പോയ ദമ്പതികൾ ഒരു ഭാഗത്ത്‌.. എന്നാൽ തന്റെ ഇല്ലായ്മയിലും ഉള്ളത് ഉപജീവനത്തിനു എന്നു പറഞ്ഞു മാറ്റിവയ്കാതെ തന്റെ മടിശീലയിൽ ആ 2കാശും ഭണ്ഡാരപ്പെട്ടയിൽ ഇട്ടു മാതൃകയായ ആ വിധവ മറുവശത്ത്.. നാം ജീവിക്കുന്ന ഇന്നത്തെ സമൂഹത്തെയാണ് അവർ വരച്ചു കാട്ടുന്നത്.. നല്ല ജീവിതത്തിനായി എന്ന് പറഞ്ഞു മനുഷ്യൻ പലതും വാരി കൂട്ടുമ്പോൾ അതിനു വേണ്ടതെല്ലാം നൽകിയ ദൈവത്തിനു പലപ്പോഴും അവരുടെ ഉള്ളിലുള്ള സ്ഥാനം പിന്തള്ളപ്പെടുകയാണ്. ലോകമോഹങ്ങൾക്കു വേണ്ടയുളള്ള ഓട്ടത്തിനു മുൻപിൽ ദൈവം രണ്ടാമൻ ആയിപോകുന്നു. പരിശുദ്ധമായ ദേവാലയം പോലെ സൂക്ഷിക്കേണ്ട മനുഷ്യ മനസിനെ കള്ളവും ചതിയും ക്രൂരതകളും നിറഞ്ഞ ശുദ്ധീകരിക്കപ്പെടാത്തോരു ആലയത്തിനു തുല്യമാക്കുന്നു. ആ മനസിനെ ഒന്നു ശുദ്ധകരിക്കാൻ വേണ്ടി യേശു മനുഷ്യ കുലത്തിനായി യാഗമായി തീർന്നു. എന്നിട്ടും ഈ മനുഷ്യർ ഒക്കെ നന്മയിലേക് മടങ്ങി വന്നിട്ടുണ്ടോ എന്നു ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്..

ചിലപ്പോൾ സന്തോഷം ചിലപ്പോൾ സങ്കടങ്ങൾ ചിലപ്പോൾ സംശയങ്ങൾ അങ്ങനെ പല വികാരങ്ങളും തോന്നിയിട്ടുണ്ടു ഈ ജീവിതത്തിൽ..പക്ഷെ..
ഇന്നും യേശു ദേവന്റെ ഒറ്റുകാശ് ആയ വേദന മാത്രം എന്നിൽ മായാതെ കിടക്കുന്നു…

നീനു മേരി മാത്യു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading