ഇന്നത്തെ ചിന്ത : തൂക്കുമരത്തിനു മുന്നിൽ തോൽക്കുന്നവനല്ല ഭക്തൻ | ജെ.പി വെണ്ണിക്കുളം
അഹശ്വേരോശ് രാജാവിന്റെ പ്രഭുക്കന്മാരിൽ ഒരുവനായിരുന്നു ഹാമാൻ. രാജാവ് അവനു ഉന്നതപദവി നൽകിയതിനാൽ അവൻ അഹങ്കാരിയായി മാറി. മാത്രമല്ല അവൻ ഒരു അധികാര കൊതിയനുമായിരുന്നു. യഹൂദനായ മൊർദ്ദേഖായിയോട് അവനു തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു. അതിനു പ്രധാന കാരണം മൊർദ്ദേഖായി തന്നെ വണങ്ങുന്നില്ല എന്നത് തന്നെയായിരുന്നു. ദൈവത്തെ ഒഴികെ മറ്റാരെയും വണങ്ങാൻ ഒരു യഹൂദനു സാധ്യമല്ലല്ലൊ. അതുകൊണ്ടു ആ ജാതിയെ മുഴുവൻ നശിപ്പിക്കാനായിരുന്നു ഹാമാന്റെ പദ്ധതി. മൊർദ്ദേഖായിയെ നശിപ്പിക്കാനുള്ള ഹാമാന്റെ ചിന്തകളിൽ നിന്നും അവനെ പിന്തിരിപ്പിക്കാൻ അവന്റെ ഭാര്യ ശ്രമിച്ചതായും നമുക്ക് കാണാം. ‘അവൻ ഒരു യഹൂദനാകുന്നു, നീ അവനെ ജയിക്കയില്ല, അവനോടു തോറ്റുപോകുകയെയുള്ളൂ’ (6:13) എന്നത്രെ അവർ പറഞ്ഞത്. തൂക്കുമരവും പണിതു പ്രതീക്ഷയോടെ തന്റെ ഭാഗ്യദിവസത്തിനു വേണ്ടി കാത്തിരുന്ന ഹാമാനു തന്റെ പദ്ധതികൾ ഒന്നും വിജയിപ്പിക്കാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല, അതു അവന്റെ തന്നെ നാശത്തിനു കാരണമായി. ഇവിടെ ഒരു കാര്യം പ്രസ്താവ്യമാണ്; Man proposes, God disposes. പ്രിയരെ, ദൈവഭയമുള്ള, പ്രാർത്ഥിക്കുന്ന ഒരു ഭക്തന് വിരോധമായി ഒരു ആയുധവും ഫലിക്കയില്ല എന്ന സന്ദേശം ഇതു നൽകുന്നു. അഹങ്കാരത്തിനുള്ള ശിക്ഷ അവരവർ തന്നെ പ്രാപിക്കും. ‘വീഴ്ചയ്ക്ക് മുൻപേ നിഗളം’ എന്നാണല്ലോ വായിക്കുന്നതും.
വേദ ഭാഗം: എസ്‍ഥേർ 5
ജെ.പി വെണ്ണിക്കുളം