അനുസ്മരണം: ‘ഇനി ആ പാട്ടും പ്രാർത്ഥനയും കേൾക്കുവാൻ കഴിയുകയില്ല’ | ഡിനു മോനച്ചൻ

അരനൂറ്റാണ്ടോളം കർത്തൃവേലയിൽ വ്യാപൃതനായിരുന്ന ഐ.പി.സി കോട്ടയം സെന്റർ പാസ്റ്റർ പാസ്റ്റർ കെ.ഇ. തോമസ് നമ്മെ വിട്ടുപിരിഞ്ഞു താൻ പ്രത്യാശ വച്ചിരുന്ന നിത്യതയിലേക്ക് പ്രവേശിച്ചു.

രനൂറ്റാണ്ടോളം കർത്തൃവേലയിൽ വ്യാപൃതനായിരുന്ന ഐ.പി.സി കോട്ടയം സെന്റർ പാസ്റ്റർ കെ.ഇ. തോമസ് നമ്മെ വിട്ടുപിരിഞ്ഞു താൻ പ്രത്യാശ വച്ചിരുന്ന നിത്യതയിലേക്ക് പ്രവേശിച്ചു. മരണവാർത്ത വന്നപ്പോൾ മുതൽ എല്ലാവരും ഒരേ ശബ്ദത്തിൽ പറയുന്നു ദൈവദാസൻ വിശുദ്ധിയുടെ മാതൃകയായിരുന്നു, താഴ്മയുടെ ഉത്തമ ഉദാഹരണമായിരുന്നു എന്നല്ലാം. അതിന് ഒരു വിഭിന്ന അഭിപ്രായം ഉണ്ടാകുവാനും സാധ്യതയില്ല.

ഐപിസി പ്രസ്ഥാനത്തിലെ മാത്രമല്ല ഇതര പെന്തക്കോസ്ത് പ്രസ്ഥാനങ്ങളിലും ജനകീയമായ മുഖം ഒരിക്കൽ പോലും താൻ ആയിരുന്ന പ്രസ്ഥാനത്തിലെ പദവികൾക്കോ സ്ഥാനങ്ങൾക്കോ വേണ്ടി ഇലക്ഷനിൽ പങ്കെടുക്കുകയോ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യാത്ത ഒരു വിശുദ്ധ മനുഷ്യൻ. തന്നെക്കുറിച്ചുള്ള അനുസ്മരണങ്ങളിലെല്ലാം താൻ കാണിച്ച മാതൃകയെ കുറിച്ച് എല്ലാവരും പ്രശംസിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു. ദൈവദാസനോട്‌ സഹകരിച്ച ഒരാൾക്കും അദ്ദേഹത്തിൽ ഒരു കുറ്റവും കണ്ടെത്തുവാൻ കഴിഞ്ഞില്ല.
എനിക്ക് കഴിഞ്ഞ ഒരു വർഷത്തെ സ്മരണയാണ് ദൈവദാസനെ കുറിച്ചുള്ളത്.
ഏകദേശം 2018 ഇതേ സമയത്താണ് ദൈവദാസന്റെ അയൽവാസിയായി ഞാൻ മാറിയത്. അന്നുമുതൽ എന്റെയും കുടുംബത്തിന്റെയും ദിനചര്യകൾ ആരംഭിച്ചിരുന്നത് ദൈവദാസന്റെ പാട്ടും പ്രാർത്ഥനയും കേട്ടുകൊണ്ടായിരുന്നു. എന്നും പ്രഭാതത്തിലും സന്ധ്യയ്ക്കും അദ്ദേഹത്തിൻറെ ശബ്ദം ഞങ്ങളുടെ ദേശത്ത് മുഴങ്ങി കേട്ടിരുന്നു. മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പ്രാർത്ഥന അത് ഞങ്ങളുടെ ദേശത്തിന് ഒരു അലങ്കാരമായിരുന്നു. ഒരു ദിവസം ദൈവദാസന്റെ പ്രാർത്ഥന കേട്ടില്ലെങ്കിൽ പാട്ട് കേട്ടില്ലെങ്കിൽ എന്തോ നഷ്ടബോധം അയൽവാസിയായ ഞങ്ങൾക്കുണ്ട്. പ്രാർത്ഥനയിൽ മാത്രമല്ല തൻറെ പെരുമാറ്റത്തിലും ഒരു ഭക്തന്റെ എല്ലാ നീതിയും പുലർത്തിയിരുന്ന സ്വഭാവം. ഒരിക്കൽപോലും സംസാരത്തിലോ ഇടപെടലിലോ തൻറെ പദവിയോ അയൽവാസിയായ എന്നോട് കാണിച്ചിട്ടില്ല. എപ്പോഴും സ്നേഹത്തോടെയുള്ള സമീപനം. എത്ര പറഞ്ഞാലും പറഞ്ഞു തീർക്കുവാൻ കഴിയാത്ത സ്നേഹത്തിൻറെ മാതൃക. ഈ പറയുന്നത് അത് മരിച്ചു പോയ ഒരാളെ കുറിച്ചുള്ള കേവലം പുകഴ്ത്തലുകൾ അല്ല. കഴിഞ്ഞ ഒരു വർഷം കണ്ടതും അനുഭവിച്ചറിഞ്ഞതുമായ ജീവിത സത്യങ്ങൾ ആണ്.

താൻ ആയിരുന്ന പ്രസ്ഥാനവുമായി ഒരു ബന്ധവുമില്ലാത്ത എന്നെയും എന്റെ കുടുംബത്തെയും താൻ കരുതിയ സ്നേഹം, ഞങ്ങളോട് കാണിച്ച സമീപനം, അതിലെല്ലാം യേശുവിൻറെ സ്നേഹമുണ്ടായിരുന്നു. ഒരു വർഷത്തിനിടയിൽ ചില മണിക്കൂറുകളാണ് അദ്ദേഹവുമായി ചിലവഴിച്ചത്. ഓരോ തവണ സംസാരിച്ചു കഴിയുമ്പോഴും അദ്ദേഹത്തെ അറിയാതെ ഇഷ്ടപ്പെട്ടു, അദ്ദേഹത്തെ അറിയാതെ സ്നേഹിച്ചു കാരണം അദ്ദേഹം കാണിച്ചത് മനുഷ്യസ്നേഹത്തിനപ്പുറം യേശു പകർന്ന സ്നേഹമായിരുന്നു.

ഐ.പി.സി ക്ക് വിശ്വസ്തനായ ഒരു ദൈവദാസനെ നഷ്ടമായി, കുടുംബത്തിന് സ്നേഹനിധിയായ ഒരു പിതാവിനെ നഷ്ടമായി.. എന്നാൽ അതിലും വലിയ നഷ്ടമാണ് ഞങ്ങളുടെ ദേശത്തിന്. ഇനി രാവിലെയും വൈകിട്ടുമുള്ള ആ പാട്ടും പ്രാർത്ഥനയും ഞങ്ങൾക്ക് കേൾക്കാൻ കഴിയില്ല. ദേശവാസികൾ ഉണർന്നിരുന്ന ആ പ്രഭാതഗീതം ഇനി കേൾക്കുന്നില്ല… രാത്രിയായി എന്ന് ഞങ്ങളെ വിളിച്ച് അറിയിച്ചിരുന്ന ആ സന്ധ്യാപ്രാർത്ഥന എനിക്ക് കേൾക്കാൻ കഴിയില്ല. പക്ഷേ ഞങ്ങൾക്ക് ഒരു ഉറപ്പുണ്ട് ഒരുനാൾ ആ ശബ്ദം ഞങ്ങൾക്ക് കേൾക്കാം.. ദൈവദാസനെ ഞങ്ങൾക്ക് കാണാം…!

– ഡിനു മോനച്ചൻ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading