157 പേരുമായി പോയ ബോയിംഗ് വിമാനം തകര്‍ന്നുവീണു
അഡ്ഡിസ് അബാബ: 157 പേരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണു. എത്യോപ്യയില്‍ നിന്നും കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വിമാനം തകര്‍ന്നുവീഴുമ്പോൾ 149 യാത്രക്കാരും 8 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രാദേശിക സമയം രാവിലെ 8.38 ന് തലസ്ഥാനമായ അഡ്ഡിസ് അബാബയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം 8.44 ഓടെയാണ് തകര്‍ന്നുവീണതെന്ന് വിമാനക്കമ്പനി വക്താവ് പറഞ്ഞു. എവിടെയാണ് വിമാനം തകര്‍ന്നുവീണതെന്നോ കാരണം എന്താണെന്നോ ഉള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല.
അതേസമയം ഇന്ന് ഇസ്താംബൂളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന തുര്ക്കീഷ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 30 യാത്രക്കാര്‍ക്ക് പരിക്കേറ്റു. തുര്ക്കീഷ് എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
326 യാത്രക്കാരും 22 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിമാനം ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തശേഷം ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.


- Advertisement -


Comments are closed.