എഡിറ്റോറിയൽ :ആചാരങ്ങൾ – സംവാദങ്ങൾക്ക് മുമ്പ് | ആഷേർ മാത്യു

സാമൂഹികനീതിയും വിശ്വാസങ്ങളും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യമാണ് നമ്മുടെ സമൂഹത്തിൽ ഇന്നുള്ളത്.
ആചാരങ്ങളെയും വിശ്വാസങ്ങളെയും സംബന്ധിച്ചുള്ള വിവാദങ്ങളും തർക്കങ്ങളും ഇനിയും നമ്മെ വിട്ടു മാറിയിട്ടില്ല. പരസ്പരം കുറ്റപ്പെടുത്തുവാനും ന്യായീകരിക്കുവാനുമുള്ള ശ്രമങ്ങൾ സമൂഹത്തിൽ നടന്നുകൊണ്ടേയിരിക്കുന്നു. ഇത്തരുണത്തിൽ ക്രിസ്തീയ വിശ്വാസികളുടെ നിലപാട് എന്താണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. മതങ്ങളുടേയും വിശ്വാസങ്ങളുടേയും വിവാദവിഷയങ്ങളിൽ ഇടപെടുന്ന ഒരു പ്രവണത ക്രിസ്തീയ സമൂഹത്തിൽ കണ്ടുവരുന്നുണ്ട്. എന്നാൽ സ്വന്തം കണ്ണിലെ കോലെടുത്തിട്ട് ഞങ്ങളുടെ കണ്ണിലെ കരട് എടുക്കാൻ വരൂ എന്ന് പറഞ്ഞാൽ നമ്മൾക്ക് മറുപടി ഉണ്ടാവില്ല എന്ന കാര്യത്തിൽ സംശയമില്ല.

കർത്താവായ യേശുക്രിസ്തു ഒരു വലിയ സാമൂഹിക പരിഷ്കർത്താവായിരുന്നു എന്നതിൽ രണ്ടുപക്ഷമില്ല. കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ എന്ന കവിതക്ക് സാമൂഹിക നീതിയുടെ ശക്തമായ സന്ദേശം കേരളത്തിന് സമ്മാനിച്ചതിൽ വലിയ പങ്കുണ്ട്. എന്നാൽ അതിനും എത്രയോ ശതാബ്ദങ്ങൾക്കു മുമ്പ് ശമരിയ സ്ത്രീയുടെ കൈയിൽ നിന്നും വെള്ളം വാങ്ങിക്കുടിച്ച് വിപ്ലവം സൃഷ്ടിച്ച് ലോകത്തോട് വിളിച്ച് പറഞ്ഞ മഹത് വ്യക്തിയാണ് യേശുക്രിസ്തു. രക്തസ്രവക്കാരിയായ സ്ത്രീ തന്നെ തൊട്ടപ്പോൾ അശുദ്ധിക്ക് പകരം പ്രവഹിച്ചത് വിടുതൽ !! പാപികൾ എന്ന് വിശേഷണം ചാർത്തപ്പെട്ട ചുങ്കക്കാരോടും മുക്കുവൻമാരോടും ഒപ്പം സഹവാസം.
വിപ്ലവ വീരഗാഥകളിലെ ഏതാനും ഉദാഹരണങ്ങൾ മാത്രം!!
നിന്റെ കൂട്ടുകാരനെയും നിന്റെ അയൽക്കാരനെയും നിന്നെപ്പോലെ സ്നേഹിക്കുക എന്ന് പ്രഖ്യാപിച്ച കർത്താവിൻറെ വാക്കുകളെ അവഗണിക്കുന്ന ക്രിസ്തു ശിഷ്യർക്ക് എങ്ങനെയാണ് സാമൂഹികനീതിയും ദൈവസ്നേഹവും പ്രസംഗിക്കുവാൻ കഴിയുക എന്നതാണ് നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യം. ദൈവവിശ്വാസവും ദൈവഭക്തിയും നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുമ്പോൾ നല്ല ശമരിയാക്കാരനായ കർത്താവിന്റെ ഉള്ളം വേദനിക്കുകയാണ്.

ഇക്കഴിഞ്ഞ പ്രളയകാലത്ത് പോലും ദുരന്തം അനുഭവിച്ചവരെ ഒന്ന് തിരിഞ്ഞു നോക്കുവാനോ, ആശ്വസിപ്പിക്കുവാനോ കഴിയാത്ത, വാതിലുകൾ കൊട്ടിയടച്ച ക്രിസ്തീയസഭകളും, പ്രസ്ഥാനങ്ങളും നമുക്കുചുറ്റുമുണ്ട്. നിങ്ങൾ ലോകത്തിന് വെളിച്ചമാകുന്നു എന്ന് കർത്താവ് പറഞ്ഞത്, നാം സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുവാനാണ്, അനാഥരെയും അശരണരെയും പരിപാലിക്കുവാനാണ്, കുരുടന്മാർക്ക് വഴി കാട്ടുവാനാണ്, വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുവാനാണ്. ദൈവസ്നേഹം പ്രവർത്തിയിൽക്കൂടി സമൂഹത്തിന് പകർന്നു മാതൃകയായ ശേഷം നമുക്ക് ദൈവ സ്നേഹത്തെപ്പറ്റി പ്രസംഗിക്കാം… സാമൂഹികനീതികളെ പറ്റി സംവദിക്കാം…

”ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥനാകുന്നു”
അതെ, നമ്മുക്ക് കർത്താവിന്റെ പാദപീഠത്തിങ്കലേക്ക് അടുത്ത് ചെല്ലാം !!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.