കവിത : സര്‍വ്വശക്തന്‍

ഉര്‍വ്വിക്കടിസ്ഥാനം ഇട്ടതിന്‍
അളവ് നിയമിച്ച്…
ഘോഷിച്ചുല്ലസിക്കും
പ്രഭാതനക്ഷത്രങ്ങല്‍ക്കളവുനൂല്‍ പിടിച്ച്
മൂലക്കല്ലിന്മേല്‍ അടിസ്ഥാനം ഇട്ടതിന്‍
ഗര്‍ഭത്തില്‍ നിന്ന് സമുദ്രങ്ങളെ പുറപ്പെടുവിച്ച്
അതിനെ കതകുകളാല്‍ അടച്ചവന്‍ ആര്‍?

ആഴിക്കുടുപ്പ് മേഘം …!
കൂരിരുള്‍ അതിനു ചുറ്റാട..!
അതിര്‍ നിയമിച്ചതിന്
ഓടാമ്പലും വച്ചു
“ഇത് കടക്കരുത്…ഇവിടെ നിന്‍
തിരമാലകളുടെ ഗര്‍വ്വം
നിലക്കു”മെന്നോതിയവന്‍ ആര്‍..?

പ്രഭാതത്തിനു കല്പന കൊടുത്തവന്‍
അരുണോദയത്തിനു സ്ഥലം ആദേശിച്ചവന്‍
മരണത്തിന്‍ അന്ധതമസ്സിന്‍
വാതിലുകള്‍ തുറക്കുന്നവന്‍…
ഹിമഭണ്ടാരത്തോളം കടന്നുചെന്നത്
കൈ നിറയെ വാരാന്‍
നിര്‍ജനശൂന്യമരുപ്രയാണത്തില്‍
നീഹാരമുത്തുകള്‍ പൊഴിക്കാന്‍
വേഴാമ്പലിന്‍ തര്‍ഷം തീര്‍ക്കും പോല്‍
തരിശാം ശൂന്യവേഗങ്ങളില്‍
വര്‍ഷമായ് പെയ്തു നിറയാന്‍…

ജലപ്രവാഹമായ് …
മിന്നലിന്‍ പാതയായ്‌..
മഞ്ഞുതുള്ളികള്‍ക്കു ജനകനായ് …
ഹിമത്തിന്‍ ജനനിയായ്…
രാശിചക്രത്തെ തിരിച്ച്…
സപ്തര്‍ഷികളെയും മക്കളെയും നടത്തി…
ആകാശത്തിന്‍ തുരുത്തികളെ ചെരിച്ച്
ഇളംപുല്ലിന്മേല്‍ ചൊരിഞ്ഞ്
മൃഗങ്ങള്‍ക്കും കരയുന്ന കാക്കകുഞ്ഞുങ്ങള്‍ക്കും
അതതിന്റെ ആഹാരം കൊടുത്ത്
നക്ഷത്രങ്ങളെ എണ്ണം നോക്കി
പേര്‍ വിളിച്ച്
പര്‍വ്വതങ്ങളെ പുകയുമാറാക്കുന്നവന്‍…

ഭൂലോകവും അതിന്‍ നിറവും
നിന്‍റെതല്ലോ…നീ സര്‍വ്വശക്തന്‍…!!!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading