ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങൾ ഹനിക്കപ്പെടുന്നെന്ന് യുഎൻ പ്രതിനിധി
വാഷിങ്‌ടൺ:
ഇന്ത്യയിൽ ക്രമാനുഗതമായും ഭീതിദമാംവിധവും മൗലികാവകാശങ്ങൾ ചോർന്നുപോകുന്നെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ വലിയതോതിൽ ഹനിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മതസ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് അമേരിക്കൻ കോൺഗ്രസിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ നടത്തിയ ഹിയറിങ്ങിൽ സംസാരിക്കുകയായിരുന്നു ഫെർണാണ്ട് ഡെ വാറെന്നസ്.
ലോകത്തെ അസ്ഥിരതയുടെയും അതിക്രമങ്ങളുടെയും പ്രധാന ഉൽപ്പാദകരായി ഇന്ത്യ മാറിയേക്കുമെന്നും വാറെന്നസ് ബുധനാഴ്ചത്തെ ഹിയറിങ്ങിൽ പറഞ്ഞു. ക്രിസ്ത്യൻ, മുസ്ലിം, സിഖ് ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ ഇന്ത്യയിൽ വലിയ അതിക്രമങ്ങൾ നടക്കുന്നു. ഇന്ത്യയിൽ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, വിഭാഗങ്ങൾക്കും ദളിത്, ആദിവാസി സമൂഹങ്ങൾക്കുമെതിരായ ആക്രമണങ്ങൾ വർധിച്ചുവരികയാണെന്ന് കമീഷൻ ചെയർമാൻ എബ്രഹാം കൂപ്പർ പറഞ്ഞു.
ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിഷയം ചർച്ച ചെയ്തതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിരുന്നു.