യേശു ക്രിസ്‍തുവാണെന്ന് കെനിയക്കാരന്‍, നാട്ടുകാര്‍ കുരിശില്‍ തറക്കാനൊരുങ്ങി, രക്ഷിക്കണമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനില്‍
കെനിയ: താൻ ദൈവമാണ്, ദൈവത്തിന്റെ അവതാരമാണ് എന്നൊക്കെ പറയുന്ന അനേകം പേര്‍ ലോകത്ത് എല്ലായിടത്തും ഉണ്ട്. അതിലൊരാളാണ് കെനിയയിലെ എലിയു സിമിയു. താന്‍ യേശു ക്രിസ്തു ആണ് എന്നായിരുന്നു ഇയാളുടെ വാദം. എന്നാലിപ്പോള്‍, നാട്ടുകാര്‍ തന്നെ പിടിച്ച് കുരിശില്‍ തറക്കുമോ എന്ന് പേടിയാണ് എന്നും പറഞ്ഞ് സിമിയു പൊലീസില്‍ അഭയം തേടിയിരിക്കുകയാണ്. കെനിയയിലെ ബങ്കാമകൗണ്ടിയില്‍ ആയിരുന്നു ഈ സംഭവം നടന്നത്.
എത്രയോ വര്‍ഷങ്ങളായി സിമിയുവിന്റെ വാദം താന്‍ യേശു ക്രിസ്തു ആണ് എന്നതായിരുന്നു. അതിനാല്‍ തന്നെ യേശുവിനെ പോലെ വേഷം ധരിച്ചാണ് ഇയാള്‍ പുറത്ത് ഇറങ്ങിയിരുന്നതും. എന്നാല്‍, വന്നുവന്ന് ജനം ശരിക്കും ഇയാളെ പരീക്ഷിക്കുന്ന അവസ്ഥയില്‍ എത്തി. യഥാര്‍ത്ഥ യേശു ആണെങ്കില്‍ സിമിയു ഒന്നുകൊണ്ടും പേടിക്കണ്ട. കുരിശില്‍ തറച്ചാലും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നായിരുന്നു ജനങ്ങളുടെ വാദം. അതിനാല്‍, ദുഖവെള്ളിയാഴ്ച ദിവസം സിമിയുവിനെ കുരിശില്‍ തറക്കാം എന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍, തന്നെ കുരിശില്‍ തറക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍ എന്നറിഞ്ഞതോടെ സിമിയു ആകെ ഭയന്നു പോയി. പിന്നാലെയാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ട് എന്ന് ഇയാള്‍ പൊലീസിന് പരാതി നല്‍കി. ഇപ്പോള്‍ പൊലീസില്‍ നിന്നും സംരക്ഷണം കിട്ടുമെന്ന വിശ്വാസത്തിലാണ് ഇയാളുടെ ജീവിതം.
1981 -ലാണ് സിമിയു ജനിച്ചത്. സിമിയുവിന്റെ മാതാപിതാക്കളായ ഫ്രാന്‍സിസും സിസിലിയ സിമിയുവും ഇയാളുടെ കുട്ടിക്കാലത്ത് തന്നെ മരിച്ചു. ബങ്കോമ കൗണ്ടിയിലെ ടോംഗാരനിലുള്ള മുകുയു പ്രൈമറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഫോം വണ്ണില്‍ വച്ച് വിദ്യാഭ്യാസം നിര്‍ത്തി. പിന്നീട് കൃഷിപ്പണിയിലേക്ക് തിരിഞ്ഞു. വിവാഹിതനായ സിമിയുവിന് എട്ട് മക്കളുണ്ട്. മൂത്തയാള്‍ ടെക്നിക്കല്‍ കോളേജില്‍ ചേരാനിരിക്കുകയാണ്.
നേരത്തെ ഇയാളുടെ തലയ്‍ക്ക് ഒരു പരിക്ക് പറ്റിയിരുന്നു എന്നും അതിന് ശേഷമാണ് പ്രാര്‍ത്ഥനയിലേക്ക് തിരിഞ്ഞതും താന്‍ യേശു ക്രിസ്തു ആണ് എന്ന് പറയാന്‍ തുടങ്ങിയത് എന്നുമാണ് അയല്‍ക്കാര്‍ പറയുന്നത്.