അനുസ്മരണം l പാസ്‌റ്റർ ജെയ്ബോയി ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത ഒരു വ്യക്തി പ്രതിഭയായിരുന്നു – റവ. ജേക്കബ് ആന്റണി കൂടത്തിങ്കൽ, സെക്രട്ടറി (ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ഓക്സിലറി)

നമ്മുടെ ഏറ്റവും പ്രിയങ്കരനായിരുന്ന പാസ്റ്റർ ജെയ്ബോയി പി സക്കറിയയുടെ ദേഹവിയോഗത്തിന്റെ ദുഃഖം അനുഭവിക്കുന്ന പ്രിയപ്പെട്ടവരെ. പാസ്റ്ററിനെ കുറിച്ച് ഓർത്തപ്പോൾ എനിക്ക് ഓർമ്മ വന്ന വാക്യം ‘കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ അവർ തങ്ങളുടെ പ്രയത്നങ്ങളിൽ നിന്നും വിശ്രമിക്കേണ്ടതാകുന്നു’. ദൈവം ഓരോരുത്തർക്കും ഓരോ സമയം വെച്ചിരിക്കുന്നു. പലപ്പോഴും പലരുടെയും ജീവിതത്തിന്റെ അന്ത്യം സംഭവിക്കുന്ന സന്ദർഭത്തിൽ നമ്മൾ പറയാറുണ്ട് വളരെ ആകസ്മികമായിട്ടാണ് അത് സംഭവിച്ചതെന്ന്. അല്ല എങ്കിൽ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് ആണ് അത് സംഭവിച്ചത് എന്ന് പറയാറുണ്ട്.

എന്നാൽ ദൈവത്തിന് ആകസ്മികം എന്നും അകാലം എന്നും ഒരു കാര്യം ഇല്ല എന്ന് നമുക്ക് മനസ്സിലാക്കുവാൻ ഇടയായി തീരണം. ദൈവം തന്റെ കൃത്യ സമയത്ത് എല്ലാം തന്നെ ഭക്തർക്ക് വേണ്ടി ഒരുക്കുന്നു. അതുകൊണ്ടാണ് നേരത്തെ കർത്താവിന്റെ സന്നിധിയിലേക്ക് ചേർക്കപ്പെടുന്നവര്‍ ഒക്കെ ഭാഗ്യവാന്മാർ ആണ് കാരണം ഈ ജീവിതം എന്ന് പറയുന്നത് വളരെ താൽക്കാലികം. ലോകത്തുള്ളത് എല്ലാം വളരെ നശ്വരമാണ്. നശിക്കാത്തത് ആയിട്ട് ഒന്നും ഈ ലോകത്തില്ല. ശലോമോൻ പറയുന്നു സകലതും മായയാണ്. അതുകൊണ്ട് നിത്യത ആണ് ഒരു മനുഷ്യനെ ദൈവം ഒരുക്കിയിരിക്കുന്ന നിത്യമായ വാസസ്ഥലം. ആ നിത്യവാസസ്ഥലത്ത് നമ്മുടെ പ്രിയപ്പെട്ട പാസ്റ്ററിനെ വിളിച്ചു വേർതിരിച്ചു. നിത്യ രാജ്യത്തിനെ അവകാശി ആക്കിത്തീർത്തു. ആ വലിയ പ്രത്യാശ വിശ്വാസ സമൂഹത്തിന് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്.

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാസ്‌റ്റർ ജെയ്ബോയി ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത ഒരു വ്യക്തി പ്രതിഭയായിരുന്നു. ഞാൻ ബൈബിൾ സൊസൈറ്റിയിൽ കടന്നു വന്നിട്ട് ആറുമാസം മാത്രമേ ആയുള്ളൂ. എനിക്ക് മുൻപ് ബൈബിൾ സൊസൈറ്റിയുടെ സെക്രട്ടറിയായി സേവനം ചെയ്ത മാത്യു സ്കറിയ അച്ചന്റെ സമയത്ത് 2015 മുതൽ 2022 വരെ ബൈബിൾ സൊസൈറ്റി കേരള ഓക്സിലറിയുടെ കമ്മിറ്റി മെമ്പർ ആയിട്ട് സ്നേഹമുള്ള പാസ്റ്റർ വളരെ അനുഗ്രഹിക്കപ്പെട്ട സേവനം ചെയ്തു.
ഞങ്ങളുടെ സ്റ്റാഫ് അംഗങ്ങളുടെ പ്രയർ മീറ്റിങ്ങിൽ പാസ്റ്ററുടെ ജീവിതത്തെയും പ്രവർത്തനത്തെ ഓർത്ത് സ്തോത്രം ചെയ്യുകയും കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ബൈബിൾ സൊസൈറ്റിയിലെ സ്റ്റാഫ് അംഗങ്ങൾ സംസാരിച്ച സമയത്ത് ഏറ്റവും ഉത്തമമായിട്ടുള്ളത് വേദപുസ്തക സമൂഹത്തിന്റെ സ്നേഹിതൻ ആയിരുന്നു പാസ്റ്റർ എന്ന് മനസ്സിലാക്കുവാൻ ഇടയായി. അനേകം ആളുകൾക്ക് ദൈവത്തിന്റെ വചനം തന്റെ സ്വന്തം റിസ്കിൽ വിതരണം ചെയ്യുന്ന ആ വലിയ ശുശ്രൂഷയുടെ ഭാഗമാകുവാൻ വിഭവ സമാഹരണത്തിന്റെ ഭാഗമാകുവാൻ ആയിട്ട് പാസ്റ്ററിലുടെ ദൈവം ഇടയാക്കി. അവിടെ കടന്നു വരുന്ന അവസരത്തിൽ ബൈബിൾ സൊസൈറ്റിയിലെ സ്റ്റാഫ് അംഗങ്ങളുമായിട്ട് സൗഹൃദം പുലർത്തുകയും അവരെ സ്നേഹിക്കുകയും കരുതുകയും ചേർത്തുപിടിക്കുകയും ഒക്കെ ചെയ്ത നല്ല നിമിഷങ്ങൾ ഉണ്ടായതു അവർ ഓർക്കുവാൻ ഇടയായി തീർന്നു.

പ്രത്യേകിച്ച് പാസ്റ്റർ ആയിരുന്ന ഇടങ്ങളിൽ ഒക്കെ വേദപുസ്തക സമൂഹത്തോട് ചേർന്ന് ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. അതുപോലെ ബൈബിൾ സൊസൈറ്റി ബ്രാഞ്ചുകളോട് ചേർന്ന് വിവിധങ്ങളായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത പാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. അതൊക്കെ നന്ദിയോട് ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ സ്മരിക്കുന്നു. പാസ്റ്ററുടെ മരണവാർത്തയറിഞ്ഞ് ഓക്സിലറി പ്രസിഡന്റ് യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി സ്ഥലത്തില്ലാത്തതിനാൽ തിരുമേനിയുടെ അനുശോചനവും പ്രാർത്ഥനയും അറിയിക്കുന്നു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നാഷണൽ ലീഡേഴ്സിന്റെയും ജനറൽ സെക്രട്ടറി റവ. ഡോ. മാണി ചാക്കോയുടെ പേരിലും ഓക്സിലറിലെ എല്ലാ ഭാരവാഹികളുടെ സ്റ്റാഫ് അംഗങ്ങളുടെയും പേരിലും പ്രാർത്ഥനകളും വിശ്വാസ സമൂഹത്തിന് നേരുകയാണ്. കർത്താവ് നിത്യമായ വാസം പാസ്റ്ററിന് ഒരുക്കിയത് പോലെ നമ്മൾക്കും നമ്മുടെ ജീവിതത്തെ പുറകോട്ട് തിരിഞ്ഞു നോക്കി. സ്വയം ശോധന ചെയ്ത്. സ്വയം സമർപ്പിച്ച് അനുകരിക്കപ്പെട്ട നല്ല മാതൃകകളായി പിൻപറ്റാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.