കവിത: നിലനിൽപ്പ് | വിപിന്‍ പുത്തൂരാന്‍
വലകളനവധി അലകളും
വിളയാതെ കിടക്കും നിലങ്ങളും
എന്നിലെ പകിട്ടും മിടുക്കും
ഒടുങ്ങും, അതുമറിയാതെ പലരും
ഉഴയ്ക്കുന്നിവിടെ വൃഥാ:
എന്തിനേറെപ്പറയുന്ന-
റപ്പുളവാക്കുമനവധിയുമിനിയും;
അന്നമൊരുക്കും കൈകളെ
ആമത്തിലാക്കും നാടും
അനിയനെയന്യനായി കരുതും
മനുഷ്യരുമന്തിയുറങ്ങുന്നിവിടെ.
എൻ ചാരെയുള്ളവനെൻ,
നേരേ വരുന്നുവോ?
എന്നോട് ലോഹ്യം വച്ചവനി-
ന്നെന്നോടു കലഹിക്കുന്നുവോ?
ആരെയകറ്റേണ്ടൂ, ആരേ ചേർക്കേണ്ടൂ?
ആരുമില്ലിവിടെയാർക്കുമാരുമായ്,
ഇതറിയുന്നവരോ
നമ്മളിൽ പലരും ചുരുക്കും.
താൻ നില്ക്കുന്നവെന്നു
തനിക്കു തോന്നുന്നവൻ
വീഴാതിരിപ്പാൻ
നോക്കിക്കൊള്ളട്ടെ!