വേദനകളില്ലാത്ത നാട്ടിലേക്ക് പ്രത്യാശയോടെ നിമ്മി ജോയി (34) യാത്രയായി
സെക്കന്തരാബാദ്: വയനാട്ടിൽ കണിയാമ്പറ്റ സ്വദേശിയായ, അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും മലങ്കര ക്രിസ്ത്യൻ ചർച്ചിൽ അംഗവുമായ തോട്ടത്തിമലയിൽ കെ. ജോയിയുടെയും തങ്കമ്മ ജോയിയുടെയും രണ്ടാമത്തെ മകളും പുനലൂർ വള്ളപ്പുരയ്ക്കൽ വിപിൻ കോശിയുടെ ഭാര്യയുമായ നിമ്മി ജോയി (34) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ജോയ്‌സി ജോയി ഏകസഹോദരിയാണ്. ഭർത്താവ്: ജിബു തോമസ്.
മക്കൾ: അമീലിയ, അബിഗെയ്ൽ, ഏബലിൻ എന്നിവർ.
പാസ്റ്റർമാരായ നിലമ്പൂർ ചുങ്കത്തറ ജെയിംസ് വർഗീസിൻ്റെയും, പരേതനായ ഡോ. വി. വി. തോമസിൻ്റെയും സഹോദരിയുടെ മകളാണ്.
സംസ്കാരം: ഫെബ്രുവരി 25 ബുധനാഴ്ച രാവിലെ 10ന് മീനങ്ങാടി സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയപള്ളി പാരിഷ് ഹാളിൽ ആരംഭിക്കുന്ന
പൊതുദർശനത്തിനും ശുഷ്രൂഷകൾക്കും ശേഷം മീനങ്ങാടി കുമ്പളേരി സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
എല്ലാവർക്കും പ്രിയങ്കരിയായ നിമ്മി ജോയ്, മറ്റുള്ളവരെ പരിചരിക്കുന്നതിനായി ജീവിതം സമർപ്പിച്ച ഒരു നഴ്‌സായിരുന്നു.
ഭാവിയെക്കുറിച്ചുള്ള വലിയ സ്വപ്നങ്ങളുമായി, ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയിൽ ജോലിക്കായി അയർലണ്ടിലേക്ക് പോയി. ജീവിതം ശാന്തമായി മുന്നോട്ട് നീങ്ങുകയായിരുന്നങ്കിലും ഒരു വർഷത്തിനുള്ളിൽ, നിമ്മിക്ക് ഇന്റർസ്റ്റീഷ്യൽ ലംഗ് ഡിസീസ് (ILD) എന്ന ഗുരുതരമായ രോഗം കണ്ടെത്തി. അത് ക്രമേണ ജീവൻ അപകടപ്പെടുത്തുന്ന ഒരു രോഗാവസ്ഥയായി മാറി.
അയർലണ്ടിലെ, ഉയർന്ന മുൻഗണനയുള്ള ശ്വാസകോശ മാറ്റിവയ്ക്കൽ പട്ടികയിൽ ഉൾപ്പെടുത്തി അഞ്ച് വർഷത്തോളം പ്രതീക്ഷയോടെ കാത്തിരുന്നു എങ്കിലും അനുയോജ്യരായ ദാതാവിനെ ലഭ്യമാകാത്തതിനാൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള തീരുമാനമെടുക്കുകയും സെക്കന്തരാബാദ് യശോദ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ജീവൻദാൻ വഴി അടുത്ത സംസ്ഥാനത്തു നിന്ന് ലഭ്യമായ ശ്വാസകോശങ്ങൾ ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുവന്നു. ജനുവരി 25 ന് ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.
ശസ്ത്രക്രിയയ്ക്കു ശേഷം പുരോഗതി കണ്ടെങ്കിലും രണ്ടാം ഘട്ടം വളരെ സങ്കീർണമായി. ലോകമെങ്ങും നിരവധി പ്രിയപ്പെട്ടവർ പ്രാർത്ഥനയിൽ ഒപ്പം നിന്നു. ഒടുവിൽ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട്
ഫെബ്രുവരി 21ന് രോഗങ്ങളില്ലാത്ത സ്വർഗ്ഗീയതീരത്തേക്ക് നിമ്മി യാത്രയാകുകയായിരുന്നു.

വാർത്ത: കെ.ജെ. ജോബ് വയനാട്

- Advertisement -



Comments are closed, but trackbacks and pingbacks are open.