കവിത: കാത്തിരിപ്പ് | ജോബിൻ എം ജോണി
യാമം കഴിഞ്ഞു പകൽ വെളിച്ചം-
പാതയിൽ വന്നു പരന്നിടുമ്പോൾ,
വാതിൽക്കൽ കേൾക്കുന്ന കാൽപെരുമാറ്റം
നാഥന്റേതാകാൻ കൊതിച്ചിടുന്നു.
നീളുന്ന വീഥികൾ, ശൂന്യമാം രാവുകൾ
നീറുന്ന മനസ്സിലെ പ്രാർത്ഥനകൾ,
എപ്പോഴാണെത്തുക എൻ പ്രിയൻ എന്നൊരു
ചോദ്യമായ് ഉള്ളിൽ വിതുമ്പിടുന്നു.
എണ്ണ വറ്റാത്ത വിളക്കുമായി-
ഇമവെട്ടാതെ ഞാൻ കാത്തിരിക്കാം,
തളരുന്ന നേരത്ത് തണലായി വന്നെന്റെ
കരം പിടിച്ചീടുവാൻ നീയുണ്ടല്ലോ.
കാത്തിരിപ്പെന്നതു വെറും തപസ്സല്ല-
കാണാത്ത ദൈവത്തിൻ സ്നേഹമത്രേ,
കണ്ണീർ തുടയ്ക്കുന്ന നേരത്ത് കാണുന്ന-
പുഞ്ചിരിയായി നീ വന്നിടണേ.
ജോബിൻ എം ജോണി

- Advertisement -



Comments are closed, but trackbacks and pingbacks are open.